മനില: ദക്ഷിണ ചൈനാ കടലിന്റെ അവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി ഫിലിപ്പൈന്‍സ് വിദേശകാര്യമന്ത്രി. ഇക്കാര്യത്തില്‍ ചൈനയോട് പോയി തുലയാനായിരുന്നു വിദേശകാര്യമന്ത്രി തിയോഡെറോ ലോക്സിന് ട്വിറ്റര്‍ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടത്.
ഈ മേഖലയില്‍ നിന്നുള്ള ചൈനീസ് കപ്പലുകള്‍ പിന്‍വലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ദക്ഷിണ ചൈന കടലില്‍ ഫിലിപ്പൈന്സിന്റേതെന്ന് കരുതുന്ന 200 മൈല്‍ വരുന്ന ഫിലിപ്പൈന്‍സിന് മാത്രം അവകാശപ്പെട്ട സാമ്പത്തിക മേഖലയില്‍ നൂറുകണക്കിന് ചൈനീസ് ബോട്ടുകള്‍ തമ്പടിച്ചിരിക്കുകയാണ്. ഇതാണ് ഫിലിപ്പൈന്‍സിലെ ചൊടിപ്പിക്കുന്നത്.
ചൈനയ്ക്ക് ദക്ഷിണ ചൈന കടല്‍ മേഖലയില്‍ ചരിത്രപരമായ ഒരു അവകാശവും ഇല്ലെന്ന് 2016-ല്‍ ഐക്യരാഷ്ട്രസഭയുടെ ഹേഗ് ട്രിബ്യൂണല്‍ വിധിച്ചതാണ്. മീന്‍പിടിത്തത്തിന് ചൈന അനുദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫിലിപ്പീന്‍സ് നല്കിയ പരാതിയിലാണ് ഈ വിധിയുണ്ടായത്. പക്ഷെ വിധി ചൈന അവഗണിക്കുകയായിരുന്നു.
1948-ല്‍ ഭൂപടത്തില്‍ യു ആകൃതിയില്‍ ഒമ്പത് വരകളിട്ട് അടയാളപ്പെടുത്തി ആ മേഖലളെല്ലാം തങ്ങളുടേതാണെന്ന അവകാശവാദമാണ് ചൈനയ്ക്കുള്ളത്. ഫിലിപ്പീന്‍സ്, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, തായ്വാന്, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങളും മേഖലയില്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. മത്സ്യസമ്പത്തിന് കൂടി പേര് കേട്ടതാണ് ഈ കടല്‍മേഖല.
ഏറ്റവും തിരക്കേറിയ ചരക്കുപാത കൂടിയാണിത്. പാനമ കനാലിലൂടെയും സൂയസ് കനാലിലൂടെയുമുള്ളതിനേക്കാള് വളരെ കൂടതലാണ് ഇതുവഴിയുള്ള ചരക്കുനീക്കം. 3.37 ട്രില്യണ്‍ ഡോളറിന്റെ അന്താരാഷട്ര വ്യാപാരമാണ് ഇതുവഴി നടക്കുന്നത്. അതുകൊണ്ടുതന്നെ ലോകരാജ്യങ്ങളെ സംബന്ധിച്ച് ഈ മേഖലയിലെ സമാധാനം പ്രധാനമാണ്. ലോകത്തെ മഴുവന്‍ വെല്ലുവിളിച്ചുകൊണ്ട് ചൈന ഈ മേഖലയില്‍ ഈയിടെ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങിയതാണ് പ്രകോപനം സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: