കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ഗുരുതരമായ അലംഭാവം കാണിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ എഴുതുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ആരോഗ്യം പന്താടുകയാണ്. ജനിതക വ്യതിയാനം വന്ന വൈറസുകള്‍ മൂലം അതിതീവ്രമായ രോഗവ്യാപനത്തിനിടെ പൊ
തുപരീക്ഷ നടത്തിക്കൊണ്ടിരിക്കുന്ന സര്‍ക്കാരിന്റെ പിടിവാശി മാപ്പര്‍ഹിക്കുന്നതല്ല. സര്‍വകലാശാലകളെല്ലാം പരീക്ഷകള്‍ മാറ്റിവച്ചു. പിഎസ്‌സി പരീക്ഷകളും സിബിഎസ്ഇയുടെ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളും വേണ്ടെന്നുവച്ചു. ഐസിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കുകയോ നീട്ടിവയ്‌ക്കുകയോ ചെയ്തു. യുജിസി നെറ്റ് പരീക്ഷകളും ഇപ്പോള്‍ വേണ്ടെന്നു വച്ചു. എന്നിട്ടും എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളുമായി മുന്നോട്ടുപോകാനുള്ള തീരുമാനം ന്യായീകരണമില്ലാത്തതാണ്. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ ഇത്തരമൊരു തീരുമാനം എസ്എസ്എല്‍സിപ്ലസ്ടു പരീക്ഷകളുടെ കാര്യത്തില്‍ മാത്രം ഉണ്ടാവാത്തത് വിരോധാഭാസവും അത്യന്തം അപലപനീയവുമാണ്.
നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷകള്‍ നടത്തുന്നതെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രഖ്യാപനം തമാശയായേ കാണാനാവൂ. എങ്കില്‍പ്പിന്നെ എന്തുകൊണ്ടാണ് സര്‍വകലാശാലകളുടെയും മറ്റും മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ നടത്താതിരുന്നത്? കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് കൊവിഡ് മാനദണ്ഡങ്ങളും മുന്‍കരുതലുകളും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പാലിക്കുമായിരുന്നല്ലോ. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ നടത്തിപ്പില്‍ മുന്‍കരുതലുണ്ടെന്ന സര്‍ക്കാരിന്റെ വാദം പരിഹാസ്യമാണ്. പരീക്ഷാഹാളില്‍ അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും മാത്രമാണോ മുന്‍കരുതല്‍ ? പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതാന്‍ സ്‌കൂളുകളിലെത്തുന്നത് പൊതുവാഹനങ്ങളിലാണ്. ഇവരുടെ സുരക്ഷ എങ്ങനെ ഉറപ്പുവരുത്തും? ഈ കുട്ടികളുടെ മാതാപിതാക്കള്‍ പുലര്‍ത്തുന്ന ആശങ്ക ആര് പരിഹരിക്കും? പരീക്ഷ ജോലിക്കെത്തുന്ന അധ്യാപകരുടെ ആശങ്കയ്‌ക്ക് എന്താണ് പരിഹാരം? കാറിലും ഓട്ടോറിക്ഷയിലുമൊക്കെയായി കുട്ടികളെ എത്തിക്കുന്ന മാതാപിതാക്കള്‍ക്ക് സ്‌കൂളുകള്‍ക്കു പുറത്ത് വിവശരായി കഴിയേണ്ടിവരുന്നു. ഈ സ്ഥിതിവിശേഷം ആര്‍ക്കും മുന്‍കൂട്ടി കാണാവുന്നതേയുള്ളൂ. എന്നിട്ടും കുട്ടികളുടെ ജീവന്‍വച്ച് പന്താടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്കു മാത്രമല്ല, മൂന്നാംലോക രാജ്യങ്ങള്‍ക്കുപോലും മാതൃകയാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധമെന്ന് നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്നവരാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും. ഇതേ മുഖ്യമന്ത്രിയാണ് കൊവിഡ് ബാധിതനാണെന്നറിഞ്ഞിട്ടും അത് മറച്ചുപിടിച്ച് പൊതുജനാരോഗ്യം അപകടപ്പെടുത്തുന്നവിധത്തില്‍ തെരഞ്ഞെടുപ്പ് പരിപാടികളിലും മറ്റും ആയിരക്കണക്കിനാളുകളുമായി ഇടപഴകിയത്. കൊവിഡ് പ്രോട്ടോകോള്‍ പരസ്യമായി ലംഘിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അങ്ങേയറ്റം നിരുത്തരവാദപരമായ ഈ നടപടിയെ വിമര്‍ശിച്ചവരെ കടന്നാക്രമിക്കാനാണ് ശ്രമിച്ചത്. ഇതിന്റെ തുടര്‍ച്ചയാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ എഴുതുന്ന ഒന്‍പത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും സര്‍ക്കാര്‍ തീ തീറ്റിക്കുന്നത്. കൊവിഡിന്റെ രണ്ടാം തരംഗം കേരളത്തില്‍ ഇത്ര രൂക്ഷമാവാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ്. അതിന്റെ ഭാഗമാണ് കൊവിഡ് വ്യാപനത്തിനിടെ പരീക്ഷകള്‍ നടത്താന്‍ കാണിച്ച പിടിവാശിയും.
















