ബെംഗളൂരു മയക്കുമരുന്ന് കേസ് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുംബൈയില്‍ നിന്ന് മയക്കുമരുന്നുമായി പിടികൂടിയ വിദേശ ദമ്പതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബെംഗളൂരു കേന്ദ്രീകരിച്ചുള്ള മയക്കുമരുന്നു മാഫിയയെ കുറിച്ചുള്ള വിവരം ലഭിച്ചത്.
2020 ആഗസ്റ്റ് 20ന് എന്‍സിബി ബെംഗളൂരുവില്‍ നിന്ന് എറണാകുളം സ്വദേശി മുഹമ്മദ് അനൂപ്, പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നട സീരിയല്‍ നടി ഡി.അനഘ എന്നിവരെ പിടികൂടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ഇളയ മകന്‍ ബിനീഷ് കോടിയേരിയിലേക്ക് അന്വേഷണം എത്തിയത്.
മയക്കുമരുന്ന് മാഫിയയുമായുള്ള ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കൃത്യമായ വിവരം സെപ്തംബര്‍ ഒന്നിന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്കു ലഭിച്ചു. സാമ്പത്തിക ക്രമക്കേടുകളുടെ വിശദാംശങ്ങള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറി.
ഒക്‌ടോബര്‍ 29ന് ബിനീഷ് കോടിയേരിയെ ഇ ഡി അറസ്റ്റു ചെയ്തു. നവംബര്‍ രണ്ടിന് പ്രത്യേക കോടതിയില്‍ ഹാജരാക്കി. ബിനീഷിനെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു. പത്തു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം നവംബര്‍ 11ന് കോടതിയില്‍ ഹാജരാക്കിയ ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
ബിനീഷ് മയക്കുമരുന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തതായും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായുമുള്ള മറ്റു പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 17ന് ബിനീഷിനെ എന്‍സിബി കസ്റ്റഡിയില്‍ വാങ്ങി.
മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ബിനീഷിനെ വീണ്ടും പരപ്പന അഗ്രഹാര ജയിലിലടച്ചു. ഡിസംബര്‍ 28ന് ബിനീഷിനെതിരെ സിറ്റി സെഷന്‍സ് കോടതിയില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ബിനീഷ് കോടിയേരി നാലാം പ്രതിയാണ്. 140 ദിവസമായി ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ്.
കള്ളപ്പണം വെളുപ്പിക്കാന്‍
അനൂപ് മുഹമ്മദ്, ബിജേഷ് രവീന്ദ്രന്‍ എന്നീ പ്രതികളുമായി ബിനീഷ് ബന്ധം സ്ഥാപിച്ചത് കള്ളപ്പണം വെളുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നെന്ന് ഇ ഡി കുറ്റപത്രത്തില്‍ പറയുന്നു. സര്‍ക്കാര്‍ കരാറുകള്‍ ലഭിക്കുന്നതിന്റെ ഭാഗമായി ബിനീഷും ലഹരി കേസിലെ പ്രതികളും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബിനീഷിന് കേരള സര്‍ക്കാരില്‍ വന്‍ സ്വാധീനമുണ്ട്. അതിനാല്‍ സര്‍ക്കാരിന്റെ വിവിധ കരാറുകള്‍ ലഭിക്കാന്‍ കഴിയുമെന്ന് പലരോടും അവകാശപ്പെടുകയും കമ്മീഷന്‍ പറ്റുകയും ചെയ്തു. മൂന്ന് മുതല്‍ നാല് ശതമാനം വരെ കമ്മീഷന്‍ ബിനീഷ് വാഗ്ദാനം ചെയ്തിരുന്നതായി ചിലര്‍ മൊഴി നല്‍കിയതായും കുറ്റപത്രത്തിലുണ്ട്.
ഏഴ് വര്‍ഷത്തിനുള്ളില്‍ ബിനീഷ് 5.17 കോടി രൂപയുടെ ബാങ്ക് ഇടപാടുകള്‍ നടത്തി. ഇതില്‍ 1.22 കോടി രൂപയ്‌ക്ക് മാത്രമാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നും കുറ്റപത്രത്തില്‍ വിശദമാക്കുന്നു. ബിനീഷിന്റെ ബിനാമിയാണ് അനൂപ് എന്നും ബിനീഷ് പറഞ്ഞാല്‍ അനൂപ് എന്തും ചെയ്യുമെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.
തിരിച്ചടി ഭയം; ബിനീഷ് ജയിലില്‍ത്തന്നെ
തെരഞ്ഞെടുപ്പ് കാലയളവില്‍ ബിനീഷ് കോടിയേരി പുറത്തിറങ്ങിയാലുണ്ടാകുന്ന തിരിച്ചടി ഭയന്ന് ജാമ്യത്തിലിറങ്ങുന്നത് സിപിഎം വിലക്കുകയായിരുന്നു. ബിനീഷ് കോടിയേരി കഴിഞ്ഞ 140 ദിവസമായി ജയിലിലാണ്. മുഹമ്മദ് അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് കോടിയേരി വലിയ തുകകള്‍ കൈമാറിയതായാണ് ഇ ഡി കണ്ടെത്തല്‍. ഡിസംബര്‍ 28ന് ബിനീഷിനെതിരെ ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചു. ബിനീഷിന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്വത്തുക്കളും ഇഡി കണ്ടുകെട്ടി.
ഇഡിയുടെ അറസ്റ്റു നടപടികളെ ചോദ്യം ചെയ്തും, ജാമ്യത്തിനായും കേസിന്റെ ആദ്യനാളുകളില്‍ ബിനീഷിന്റെ അഭിഭാഷകര്‍ ബെംഗളൂരു സിറ്റി സിവില്‍ കോടതിയെ സമീപിച്ചിരുന്നു. സിറ്റി സിവില്‍ കോടതി രണ്ടു തവണ ജാമ്യാപേക്ഷ തള്ളി. ബിനീഷിന്റെ ജാമ്യത്തിനായി മേല്‍ക്കോടതികളെ സമീപിക്കാന്‍ തീരുമാനിച്ചെങ്കിലും സിപിഎം നിര്‍ദേശത്തെ തുടര്‍ന്ന് അഭിഭാഷകര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചില്ല.
ബിനീഷിന്റെ സാമ്പത്തിക ഇടപാടുകള്‍
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്നു കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് കോടിയേരി വലിയ തുകകള്‍ കൈമാറിയതായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കുറ്റപത്രം.
ബെംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്. മുഹമ്മദ് അനൂപിന്റെ ഐഡിബിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് ബിനീഷ് കോടിയേരി വലിയ അളവില്‍ തുക കൈമാറ്റം ചെയ്തത്.
അറസ്റ്റിലായപ്പോള്‍ മുഹമ്മദ് അനൂപ് വെളിപ്പെടുത്താത്ത ഐഡിബിഐ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു പണം കൈമാറിയിരുന്നത്. എന്നാല്‍, അന്വേഷണത്തില്‍ ഐഡിബിഐ ബാങ്ക് അക്കൗണ്ട് കണ്ടെത്തി.
പരിശോധനയില്‍ ബിനീഷ് കോടിയേരി വലിയ തുകകള്‍ ഐഡിബിഐ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തതിന്റെ വിശദാംശങ്ങള്‍ ലഭിച്ചു. എന്‍സിബി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിഎംഎല്‍എ ആക്ട് പ്രകാരം ഇ ഡി ബിനീഷ് കോടിയേരിയെ അറസ്റ്റു ചെയ്തത്.
















