Categories: Education

ശുംഭന് അര്‍ത്ഥം ചമച്ച സംസ്‌കൃത പണ്ഡിതന്‍; അടിവസ്ത്രം സമരായുധമാക്കിയ അധ്യാപകന്‍

സര്‍വകലാശാലയില്‍ കാമ്പസ് ഡയറക്ടറായിരിക്കുമ്പോള്‍ യോഗ്യതയുള്ള എബിവിപി പ്രവര്‍ത്തകര്‍ക്ക് കോഴ്‌സുകളില്‍ പ്രവേശനം നല്‍കാതെ എസ്എഫ്‌ഐക്കാരെ റിക്രൂട്ട് ചെയ്യുന്നതിലും ഇദ്ദേഹം ആരോപണ വിധേയനായിരുന്നു.

Published by

കൊച്ചി:   കാലടി സര്‍വകലാശാലയില്‍ സിപിഎം നേതാവിന്റെ ഭാര്യയെ വഴിവിട്ട് നിയമച്ചിതില്‍ വൈസ് ചാന്‍സലറുടെ പങ്കും ചര്‍ച്ചയാകുന്നു.  വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് കട്ടകമ്മ്യൂണ്സ്റ്റ് ആണ് എന്നതുതന്നെയാണ് കാര്യം.

ശുംഭന്‍ എന്ന വാക്കിന് പ്രകാശം പരത്തുന്നവന്‍ എന്ന അര്‍ത്ഥമുണ്ടെന്ന് കണ്ടെത്തി സിപിഎം നേതാവിനെ രക്ഷിക്കാനെത്തിയതിലൂടെയാണ് ഡോ. ധര്‍മ്മരാജ് അടാട്ട് വാര്‍ത്തയില്‍ ഇടം പിടിച്ചത്.

വൈസ് ചാന്‍സര്‍ പദവിക്ക് യോഗ്യനായതും അങ്ങനെയെന്നും സംസാരമുണ്ട്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഹൈക്കോടതി ജഡ്ജിമാരെ ശുംഭന്‍ എന്ന് വിളിച്ചാക്ഷേപിക്കുകയും പിന്നീട് കോടതിയലക്ഷ്യകേസ് നേരിടുകയും ചെയ്തിരുന്നു. ഈ സമയത്ത് എം.വി. ജയരാജനെ രക്ഷിക്കാനാണ് ശുംഭന്‍ എന്നാല്‍ പ്രകാശം പരത്തുന്നവന്‍ എന്ന വ്യാഖ്യാനവുമായി ധര്‍മ്മരാജ് അടാട്ട് രംഗത്തെത്തിയത്. ഹൈക്കോടതിയില്‍ നാണംകെടുകയും ജയരാജന്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. എങ്കിലും ധര്‍മ്മരാജ് അടാട്ടിന് അത് വൈസ് ചാന്‍സലര്‍ പദവിയിലേക്കുള്ള വെളിച്ചം പരത്തുന്നതായി മാറി.  

സര്‍വകലാശാലയില്‍ കാമ്പസ് ഡയറക്ടറായിരിക്കുമ്പോള്‍ യോഗ്യതയുള്ള എബിവിപി പ്രവര്‍ത്തകര്‍ക്ക് കോഴ്‌സുകളില്‍ പ്രവേശനം നല്‍കാതെ എസ്എഫ്‌ഐക്കാരെ റിക്രൂട്ട് ചെയ്യുന്നതിലും ഇദ്ദേഹം ആരോപണ വിധേയനായിരുന്നു. ആ പാര്‍ട്ടിക്കൂറാണ് മുഴുവന്‍ നിയമനത്തിലും പ്രതിഫലിച്ചത്. 55 അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിലേയ്‌ക്കുള്ള ലിസ്റ്റ് ഇന്റര്‍വ്യൂവിന് മുമ്പ് തന്നെ  ഡോ. ധര്‍മ്മരാജ് അടാട്ടിന്റെ നിര്‍ദ്ദേശപ്രകാരം ഇടതുസംഘടനാ നേതാവായ അധ്യാപകന്‍ തയ്യാറാക്കിയിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതുശരിവെയ്‌ക്കുന്ന തരത്തില്‍ തന്നെയാണ് ഇപ്പോഴത്തെ വിവാദങ്ങളും.

സാധാരണ നിയമനങ്ങള്‍ സിന്‍ഡിക്കേറ്റ് അംഗീകരിച്ച് അഡ്‌വൈസ് ചെയ്ത് രേഖാമൂലം നിയമന ഉത്തരവ് നല്‍കുകയാണ് പതിവ്. ഇവിടെയാകട്ടെ ഫോണില്‍ വിളിച്ച് ചുമതലയേല്‍ക്കാനാവശ്യപ്പെടുകയും പിറ്റേ ദിവസം തന്നെ എല്ലാവരും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതെല്ലാം കൊവിഡിന്റെ പേരില്‍ സര്‍വകലാശാല അടിച്ചിട്ടിരിക്കുമ്പോഴായിരുന്നു എന്നതാണ് വിചിത്രം. അതുപോലെ നിയമനം കഴിഞ്ഞെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ ഇപ്പോഴും രഹസ്യമാക്കിവെച്ചിരിക്കുന്നു.

ഇ.എം.എസ്മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ സംക്രമപുരുഷന്‍, മാര്‍ക്‌സിസവും ഭഗവദ്ഗിതയും, മാര്‍ക്‌സിസവും ആര്‍ഷഭാരത സംസ്‌കാരവും തുടങ്ങി ഏതാനും പുസ്തകങ്ങളുടെ രചയിതാവായ ധര്‍മ്മരാജ് വിദ്യാര്‍ത്ഥിയുവജനപ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജില്‍ സംസ്‌കൃതാധ്യാപകനായിരുന്നപ്പോള്‍ പുരോഗമന കലാസാഹിത്യ സംഘം ആലപ്പുഴ ജില്ലാപ്രസിഡന്റ്ായിരുന്നു. കോഴിക്കോട് സര്‍വ്വകലാശാല സെനറ്റില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായും അദ്ധ്യാപക പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  

ഡോ കെ എസ് രാധാകൃഷ്ണന്‍ വൈസ് ചാന്‍സലര്‍ ആയിരിക്കെ വൈകിട്ട് ആറുമണിക്കകം പെണ്‍കുട്ടികള്‍ അടക്കം എല്ലാവരും ഹോസ്റ്റലില്‍ പ്രവേശിച്ചിരിക്കണം എന്ന ഉത്തരവിനെതിരെ ഗവേഷക വിദ്യാര്‍ത്ഥികളെക്കൊണ്ട് ശ്രീ ശങ്കര പ്രതിമയക്ക് സമീപം അടിവസ്ത്രങ്ങള്‍ കെട്ടിത്തൂക്കി സമരം നടത്തിപ്പിച്ചതും ഡോ. ധര്‍മ്മരാജ് ആയിരുന്നു.

മാര്‍ക്‌സിസ്റ്റ് അധിനിവേശത്തിന്റെ കാലടി മാതൃക

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക