Categories: Main Article

വിജയരാഘവന്‍ പിടിച്ച പുലിവാല്‍

മുഖ്യമന്ത്രിയായശേഷം എംഎല്‍എ ആകാന്‍ ഇ.കെ. നായനാര്‍ തലശ്ശേരിയില്‍ മത്സരിച്ചപ്പോള്‍ നായനാരെ ജയിപ്പിക്കാന്‍ അഭ്യര്‍ഥിച്ച് അവിടെ മദനി പ്രചാരണ പരിപാടികള്‍ നടത്തി. കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന മദനിയെ മോചിപ്പിക്കാന്‍ ഇടതും വലതും പാര്‍ട്ടികള്‍ നിയമസഭയില്‍ ഒറ്റക്കെട്ടായി. കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് സംയുക്ത നിവേദനവും നല്‍കി

കേരളത്തില്‍ ഐഎസ്എസ് എന്ന ഇസ്ലാമിക വര്‍ഗീയ തീവ്രവാദസംഘടനയ്‌ക്ക് രൂപം നല്‍കിയ വ്യക്തിയാണ് അബ്ദുള്‍ നാസര്‍ മദനി. ഭീകരപ്രവര്‍ത്തനത്തിന്, ആസൂത്രണം ചെയ്ത് നടപ്പാക്കിയതിന് മദനി ഇപ്പോള്‍ ബംഗളുരു ജയിലിലാണ്. ഇടക്കാലത്ത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഉറ്റമിത്രമായിരുന്നു ഇയാള്‍. തനിക്ക് മാത്രമല്ല, കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും മദനിയുടെ പാര്‍ട്ടിയായ പിഡിപിയുടെ പിന്തുണ വേണമെന്ന് ഒരിക്കല്‍ കെ. കരുണാകരന്‍ മദനിക്ക് കത്തെഴുതി. കോണ്‍ഗ്രസുകാരനായ ടി.എച്ച്. മുസ്തഫ തന്റെ ചിത്രത്തോടൊപ്പം മദനിയുടെ ചിത്രവും ചേര്‍ത്താണ് പോസ്റ്റര്‍ അച്ചടിച്ചത്.

മുഖ്യമന്ത്രിയായശേഷം എംഎല്‍എ ആകാന്‍ ഇ.കെ. നായനാര്‍ തലശ്ശേരിയില്‍ മത്സരിച്ചപ്പോള്‍ നായനാരെ ജയിപ്പിക്കാന്‍ അഭ്യര്‍ഥിച്ച് അവിടെ മദനി പ്രചാരണ പരിപാടികള്‍ നടത്തി. ഒരിക്കല്‍ കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന മദനിയെ മോചിപ്പിക്കാന്‍ ഇടതും വലതും പാര്‍ട്ടികള്‍ നിയമസഭയില്‍ ഒറ്റക്കെട്ടായി. കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് സംയുക്ത നിവേദനവും  നല്‍കി. ജയില്‍ മോചിതനായ മദനിക്ക് ശംഖുമുഖത്ത് സ്വീകരണമൊരുക്കാനും ഇവര്‍ മത്സരിച്ച് നിലയുറപ്പിച്ചു. മഞ്ചേരി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മദനിയുടെ സ്ഥാനാര്‍ഥിക്ക് ഒപ്പമായിരുന്നു ഇടതുപാര്‍ട്ടികള്‍. ഒടുവില്‍ മദനിയെ പിടിച്ച് കര്‍ണ്ണാടക പോലീസിന് കൈമാറിയത് നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ. അതിന് മുമ്പ് ഇഎംഎസ് നമ്പൂതിരിപ്പാട് അബ്ദുള്‍ നാസര്‍ മദനിയെ മഹാത്മാഗാന്ധിയോടാണ് ഉപമിച്ചത്. അന്ന് പാര്‍ട്ടി സെക്രട്ടറിയായ സുര്‍ജിത് അതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ഇതെന്തിനാണ് ഇപ്പോള്‍ പറയുന്നത് എന്നല്ലെ? കാരണമുണ്ടല്ലോ, സിപിഎമ്മിന് സംസ്ഥാനത്ത് പകരം സെക്രട്ടറിയാണുള്ളത്. പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത കോടിയേരി ബാലകൃഷ്ണന്റെ പകരക്കാരന്‍ എ. വിജയരാഘവന്‍. ഈ മനുഷ്യന്‍ അടിമുടി മാന്യനാണ്. ശുദ്ധന്‍. പുഞ്ചിരിച്ചുകൊണ്ടേ അധിക്ഷേപം പോലും നടത്തുകയുള്ളൂ. ശുദ്ധന്മാര്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പറയാറുണ്ട്. അങ്ങിനെയൊരു ശുദ്ധ പ്രസ്താവന അടുത്തിടെ വിജയരാഘവന്‍ നടത്തി. മുസ്ലീംലീഗിനെ പറ്റിയായിരുന്നു അത്. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നായിരുന്നു വിജയരാഘവന്റെ പക്ഷം. പോരെ പൂരം. അതിപ്പോള്‍ പുലിവാല്‍ പിടിച്ചതുപോലെയായി. മുറുക്കി പിടിക്കാനും വയ്യ, പിടിവിടാനും വയ്യ.

മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് പണ്ട് ഇഎംഎസ് കുറ്റപ്പെടുത്തിയതാണ്. 1960 ല്‍ കോണ്‍ഗ്രസ് മുസ്ലീം ലീഗുമായി കൂട്ടുകൂടി. അതിനെതിരെ സി.കെ. ഗോവിന്ദന്‍ നായരെന്ന കോണ്‍ഗ്രസ് നേതാവിന് നമ്പൂതിരിപ്പാട് കത്തെഴുതി. ‘നിങ്ങള്‍ ഈ പാതകം ചെയ്യരുത്. ലീഗുമായുള്ള ബന്ധം വിടണം. നിങ്ങള്‍ വിട്ടാലും ഞങ്ങള്‍ അവരെ കൂട്ടുപിടിക്കില്ല.” 1965 ലെ തെരഞ്ഞെടുപ്പില്‍ ലീഗും സിപിഎമ്മും സഖ്യത്തിലായി.  1967 ല്‍ ലീഗുമായി കൂട്ടുകൂടുക മാത്രമല്ല, ലീഗിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ആ തക്കത്തിലാണല്ലോ മലപ്പുറം ജില്ല നേടിയെടുത്തത്. ആ ജില്ലക്കാരന്‍ തന്നെയാണ് വിജയരാഘവനും. പക്ഷേ, വിജയരാഘവന് പറഞ്ഞിടത്ത് ഉറച്ചുനില്‍ക്കാന്‍ കഴിയുമോ? ഇല്ലെന്ന് തന്നെയാണ് ഉത്തരം. ലീഗിനെക്കുറിച്ച് വിജയരാഘവന്‍ പറഞ്ഞതിന്റെ പിറ്റേന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് ചേര്‍ന്നപ്പോള്‍ വിജയരാഘവന്‍ മുള്‍മുനയിലായി. ലീഗിനെക്കുറിച്ച് മിണ്ടരുത്. തൊട്ടുപിന്നാലെ പാര്‍ട്ടി പത്രത്തിലെ സെക്രട്ടറിയുടെ പ്രതിവാര ലേഖനത്തില്‍ ലീഗിനെക്കുറിച്ചുള്ള ഭാഗം വിഴുങ്ങി.

ലീഗ് രാഷ്‌ട്രീയപാര്‍ട്ടിയാണെന്നും ലീഗ് പ്രസിഡന്റിന്റെ വീട്ടിലേക്ക് (പാണക്കാട്ടേക്ക്) കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നതിനെക്കുറിച്ച് മിണ്ടേണ്ടെന്ന് പാര്‍ട്ടി നിര്‍ദ്ദേശം. അതിനിടയില്‍ രമേശും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയുമെല്ലാം വിജയരാഘവന്‍ വര്‍ഗീയവിഷം തുപ്പുകയാണെന്ന് ആക്ഷേപം ഉന്നയിച്ചു. ലീഗ് ഇപ്പോള്‍ എല്ലാവര്‍ക്കും സ്വര്‍ഗീയ പാര്‍ട്ടിയാണ്. ആദ്യം മതം, അത് കഴിഞ്ഞേ ലീഗിന് മറ്റെന്തുമുള്ളൂ എന്ന് പറയുന്ന പാര്‍ട്ടിയാണ്. രാജ്യം ആദ്യം. അത് കഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്ന് പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യംഭരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായ ബിജെപി വര്‍ഗീയം! പ്രധാനമന്ത്രി വര്‍ഗീയവാദി. ഇതിലും വലിയ വിതണ്ഡ വാദം വേറെ എവിടെ കാണാന്‍ കഴിയും!

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക