Categories: Kerala

ബുറെവി ആശങ്കയ്‌ക്ക് ശമനം; അതിതീവ്ര ന്യൂനമര്‍ദ്ദം ദുര്‍ബലമായി, കേരളത്തില്‍ സാധാരണ മഴയേ ഉണ്ടാകുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് നിലവിലുള്ള മുന്നറിയിപ്പ്. കേരളത്തില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

Published by

തിരുവനന്തപുരം: കേരളത്തില്‍ സാധാരണ മഴയേ ഉണ്ടാകുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അതിതീവ്ര ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ സംസ്ഥാനത്ത് ബുറെവി ചുഴലിക്കാറ്റിന്റെ ഭീഷണി ഒഴിയുന്നു. വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ്, ഓറഞ്ച് അലേര്‍ട്ടുകളും പിന്‍വലിച്ചിട്ടുണ്ട്.  

10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് നിലവിലുള്ള മുന്നറിയിപ്പ്. കേരളത്തില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്കാണ് സാധ്യതയുള്ളത്. എന്നാല്‍ അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രം ശക്തമായ മഴ ഉണ്ടായേക്കാം. അതേസമയം ബുറേവി ചുഴലിക്കാറ്റ് കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച പൊതു അവധിയില്‍ മാറ്റമുണ്ടാകില്ല.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വ്വീസുകള്‍, തെരഞ്ഞെടുപ്പ് ജോലികള്‍ എന്നിവയ്‌ക്ക് അവധി ബാധകമല്ല. തിരുവനന്തപുരം വിമാനത്താവളം രാവിലെ 10 മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് അടച്ചിടും. 

ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലായാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. കേരള, എംജി ആരോഗ്യ സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കനത്ത മഴ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക