‘കര്‍മത്തിലൂടെ മുക്തി’യെന്ന ഗീതാസിദ്ധാന്തത്തിന്റെ പ്രയോഗികവേദാന്തമാണ് സന്ത്മതം. ‘ഹൃദയവാസിയായ ഈശ്വരന്‍’ എന്ന നിത്യസത്യത്തെ തിരിച്ചറിയുകയും ആത്മസമര്‍പ്പണവുമാണ് ഈ ഭക്തിധാരയുടെ അരുളും പൊരുളും. 15 ാം നൂറ്റാണ്ടിയിലുദിച്ച ഭക്തി പദ്ധതിയില്‍ കബീറും രവിദാസും ആദികാല വക്താക്കളാണെങ്കിലും 13-14 ശതകങ്ങളില്‍ തന്നെ സമാനമായ ചിന്തയും നവാശയങ്ങളുമായി അത് പ്രചരിച്ചു തുടങ്ങിയിരുന്നു. കീഴാളര്‍ക്ക് വിദ്യയേകിയും സ്ത്രീ മുന്നേറ്റത്തിന് പ്രചോദനം നല്‍കിയും സന്ത്ധാരയുടെ ആചാര്യന്മാര്‍ കര്‍മോത്സുകരായി.
നാം ദേവ്, കബീര്‍ തുടങ്ങിയ യോഗാത്മക കവീശ്വരന്മാരുടെ നീണ്ട നിര തന്നെ അവിടെ ദര്‍ശനീയമാണ്. ജ്ഞാനനേശ്വര്‍, നാംദേവ്, ഏക്‌നാഥ്, തുക്കാറാം തുടങ്ങി യോഗവിത്തുക്കളായ മുനികവികളുടെ അതീത പ്രകാശവീഥിയില്‍ ജ്വലന തേജസ്സായി നില്‍ക്കുന്ന യോഗിനിയാണ് സന്ത് ജനാബായി.
പതിമൂന്നാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ് മഹാരാഷ്‌ട്രയില്‍ ഗംഗാഖേദില്‍ ജനാബായി ജനിക്കുന്നത്. ദളിത് വംശജരായ രന്ദ്- കരന്ദ് ദമ്പതികളുടെ ഈ പുത്രിക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചില്ല. മാതാവിന്റെ നിര്യാണാനന്തരം കുടുംബം പാണ്ഡൂര്‍പൂരിലേക്ക് കുടിയേറുകയായിരുന്നു. ദാമാഷെട്ടി എന്ന ധനാഢ്യന്റെ ഗൃഹജോലിക്കായി ജനാബായി നിയുക്തയായി. സംത്നാംദേവ് എന്ന ഋഷികവിയുടെ പിതാവാണ് ദാമാഷെട്ടി. ഗൃഹാന്തരീക്ഷത്തില്‍ സദാ മുഴങ്ങിക്കേള്‍ക്കുന്ന ഹരിനാമവും ആത്മീയോര്‍ജവും ജനാദേവിയുടെ ഹൃദയത്തെ തരളിതമാക്കി. ജ്യേഷ്ഠസ്ഥാനീയയായി ജനാബായി ബാലനായ നാംദേവിന് സ്‌നേഹവാത്സല്യങ്ങളുടെ തണലേകി. നാം ദേവിന്റെ വളര്‍ച്ചയുടെ ഓരോ ദശയില്‍ നിന്നും ആത്മീയ വിശുദ്ധി നേടുകയായിരുന്നു ജനാബായി. പണ്ഡര്‍പൂരിലെ വിഠോബ സ്വാമിയില്‍ ആ ഭക്തമാനസം സമര്‍പ്പിച്ചു. ഭക്തിഭാവത്തിന്റെ സാരള്യത്തില്‍ ആ ദര്‍ശന സമീക്ഷ വികസിക്കാന്‍ തുടങ്ങി.
നാടന്‍ ഭാഷയില്‍ വിരചിതമായ നാംദേവിന്റെ അഭംഗുകളിലെ അതീതാശയങ്ങളും യോഗാത്മക പ്രതിഭ പ്രസരിപ്പിച്ച കൃതികളും ജനാബായിയുടെ ഹൃദയത്തില്‍ സാത്വികതയുടെ വെണ്‍താമര വിരിയിച്ചു. ആ കവി മാനസത്തിന്റെ സ്പന്ദമാപിനികള്‍ ആദര്‍ശ ലോകത്തിന്റെ അഗാധതകളിലേക്ക് അനുഭൂതി തേടി സന്ദര്‍ശിക്കുകയായിരുന്നു.
യോഗാത്മക വിഭൂതിയുള്ള രചനകള്‍ ഒന്നൊന്നായി പുറത്തു വന്നു. ആ സൃഷ്ടികളില്‍ കവിനാമമായി ‘നാമ്യാസി ദാസി’ (നാംദേവിന്റെ ദാസി) എന്നാണ് ജനാബായി കുറിച്ചത്.
ശ്രേഷ്ഠമായ അഭംഗുകളിലൂടെ യോഗിനിയുടെ വിശുദ്ധചിന്തയും മാനവസ്‌നേഹവും കാരുണ്യകടാക്ഷവും നുരചിന്നിയൊഴുകി. മുന്നൂറ് അഭംഗുകള്‍ വീണ്ടെടുത്ത് സമൂഹം ഇന്നുമത് നെഞ്ചേറ്റുന്നു. ‘കൃഷ്ണജന്മ’, ‘പ്രഹ്ലാദചരിത്ര’ ‘താളീപാക്ക’ ‘ബാല്‍ക്രീഡ’, ‘ദ്രൗപദീ സ്വയംവര്‍’,’ഹരിശ്ചന്ദ്ര വ്യാഖ്യാന്‍’, എന്നീ ശ്രേഷ്ഠരചനകള്‍ വിടര്‍ത്തുന്ന ആത്മീയ പ്രഭാപൂരം കാലങ്ങളിലേക്ക് നീളുകയായിരുന്നു. സന്ത് ഏക്‌നാഥിന്റെ പൗത്രനും മറാത്തി മഹാകവിയുമായ മുക്തേശ്വറിനു പോലും ആ രചനകള്‍ ഊര്‍ജഖനിയായിരുന്നു.
നാം ദേവിന്റെ പലകൃതികളും ജനാബായിയുടെ മാഹാത്മ്യം വെളിപ്പെടുത്തുന്നുണ്ട്. 1350 ലാണ് ഇഷ്ടദൈവമായ പണ്ഡര്‍പൂര്‍ വിഠലനാഥന്റെ മഹാസന്നിധിയില്‍ ആ ആത്മാവ് അലിഞ്ഞു ചേരുന്നത്.
വാര്‍ക്കരി ഭക്തി സമ്പ്രദായത്തിന്റെ നേതൃസരണിയില്‍ ശോഭിച്ച യോഗിനിയെ ‘സന്ത്ജനാബായി’ എന്ന നാമത്തിലാണ് ചരിത്രം അടയാളപ്പെടുത്തുന്നത്.
ലളിത കോമളമായ ആ സ്‌നേഹാമൃതധാരയില്‍ സാധാരണമനുഷ്യന്റെ സ്വകാര്യദുഃഖങ്ങള്‍ ഒഴുകി മറഞ്ഞു. സമൂഹത്തില്‍ അവ പരിണാമഗതിയുടെ ആര്‍ഷ ചിഹ്നങ്ങളായി. സ്‌നേഹത്തിന്റെ ഒരു അഖണ്ഡധാര ആ അക്ഷരാത്മികയിലേക്ക് പ്രവഹിക്കുകയായിരുന്നു. ആത്മീയതയുടെ മൗനമുദ്രപോലെ ജനാബായി ജനതതിയുടെ നിത്യസോദരിയായി വാഴുന്നു.
















