ഭോപ്പാല്‍ : പദവികള്‍ മോഹിച്ചല്ല താന്‍ ബിജെപിയിലേക്ക് വന്നത്. പാര്‍ട്ടിയിലെ ഒരു സാധാരണ പ്രവര്‍ത്തകനാണ് താനെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ ജ്യോതിരാദിത്യ സിന്ധ്യ. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി ജയ്ശ്രീറാം വിളിച്ചത് മാധ്യമങ്ങള്‍ പരാമര്‍ശിക്കവേ അതിലെന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ജയ് ശ്രീറാം വിളിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച അദ്ദേഹം മതേതര വാദികളായ ആളുകള്‍ ജയ്ശ്രീറാം വിളിക്കാന്‍ പാടില്ല എന്നുണ്ടോ. 130 കോടി ജനങ്ങളുടെ പ്രധാനമന്ത്രി ജയ് ശ്രീറാം മുഴക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ ഐക്യത്തെ വെല്ലുവിളിക്കുന്ന ആരെയും എതിര്‍ക്കണം. രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷ ഏര്‍പ്പെടുത്തണമെന്നും സിന്ധ്യ അറിയിച്ചു.
കോണ്‍ഗ്രസിലെ ചിലരെ പോലെ അധികാര കസേരയ്ക്കായ് താന്‍ മത്സരിച്ചിട്ടില്ല. രണ്ട് പതിറ്റാണ്ടുകളോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ഞാന്‍ മറ്റൊരു പാര്‍ട്ടിയുമായി പൊരുത്തപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. ബിജെപി സഹപ്രവര്‍ത്തകരാണ് ആ പിന്മാറ്റത്തെ അംഗീകരിക്കാന്‍ തന്നെ സഹായിച്ചതെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു.
ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയ സാഹചര്യത്തിലാണ് മധ്യപ്രദേശില്‍ ഇത്രയും സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. മൂന്ന് സീറ്റില്‍ അംഗങ്ങള്‍ മരിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: