കോഴിക്കോട്: ആഗോള വിശപ്പ് സൂചിക റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന് തിരിച്ചടി. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ പട്ടിണിയിലാക്കി എന്ന രീതിയിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍, ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ പ്രചാരണം നടത്തുന്നത്. എന്നാല്‍ 2000 മുതല്‍ ഭാരതം ക്രമാനുഗതമായി വളര്‍ച്ചയാണ് കാണിക്കുന്നതെന്ന വസ്തുതകള്‍ പുറത്തുവന്നതോടെ പ്രചാരണം തിരിച്ചടിയായി.
സൂചികയില്‍ ഇന്ത്യ 94-ാം സ്ഥാനത്താണെങ്കിലും ക്രമാനുഗതമായി വളര്‍ച്ച വ്യക്തമാക്കുന്ന സൂചികകള്‍ മറച്ചുവച്ചാണ് വ്യാജപ്രചാരണം നടത്തിയിരുന്നത്. മോശം പ്രകടനത്തിനു കൂടുതല്‍ പോയിന്റ് എന്ന നിലയിലാണ് ആഗോള വിശപ്പ് സൂചിക തയാറാക്കുന്നത്. 2000ല്‍ 38.9 ഉം 2006ല്‍ 37.5 ഉം 2012ല്‍ 29.3 ഉം ആണെങ്കില്‍ 2020ല്‍ അത് 27.2 ആയി കുറയുകയാണുണ്ടായത്. അതായത് പോഷകാഹാരക്കുറവ്, ശിശുമരണം, നവജാതശിശുക്കളിലെ ഭാരക്കുറവ്, വളര്‍ച്ചമുരടിപ്പ് എന്നിവയില്‍ നിന്ന് ഇന്ത്യ ക്രമാനുഗതമായി മോചനം നേടിക്കൊണ്ടിരിക്കുന്നുവെന്നതാണ് സൂചിക വ്യക്തമാക്കുന്നത്. പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, മ്യാന്മര് എന്നീ അയല്‍രാജ്യങ്ങള്‍ ഏറെ മുന്നിലാണൈന്ന് ചൂണ്ടിക്കാട്ടി ഇന്ത്യക്ക് തിരിച്ചടിയെന്നും രാഹുല്‍ പ്രചരിപ്പിച്ചു. എന്നാല്‍ 2000 മുതല്‍ ക്രമാനുഗതമായി വളര്‍ച്ച കാണിക്കുന്ന’ഇന്ത്യ കഴിഞ്ഞ വര്‍ഷങ്ങളിലും ഈ രാജ്യങ്ങള്‍ക്ക് പിറകില്‍ത്തന്നെയായിരുന്നു. 2014ലെ കോണ്‍ഗ്രസ് ഭരണകാലത്തെ അതിതീവ്ര സ്ഥിതിയില്‍ നിന്ന് രാജ്യം ഏറെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നുവെന്നാണ് സൂചിക തെളിയിക്കുന്നത്.
പട്ടിണി, കുട്ടികളിലെ പോഷകാഹാരക്കുറവ് എന്നിവയിലെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഒറ്റമൂലിയില്ലെന്നും കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഭരണരീതികളുടെയും മുന്‍ഗണനകളുടെയും തിരിച്ചടിയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികള്‍ ഈ മേഖലയില്‍ ഏറെ ഗുണകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017ല്‍ ആരംഭിച്ച പ്രധാനമന്ത്രി മാതൃവന്ദന്‍ യോജന, പോഷണ്‍ അഭിയാന്, നാഷണല്‍ ന്യൂട്രീഷന്‍ മിഷന് എന്നീ പദ്ധതികള്‍ വഴിയുണ്ടാകുന്ന നേട്ടം ഏറെ വലുതായിരിക്കുമെന്ന് നീതി ആയോഗ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ പോഷകാഹാര പദ്ധതി: മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നുണ്ട്.
ഇതൊക്കെ മറച്ചുവച്ചാണ് വികസന സൂചികകളെ തെറ്റായ രാഷ്ട്രീയ വാര്‍ത്തകള്‍ക്ക് വേണ്ടി ഒരു വിഭാഗം മലയാള മാധ്യമങ്ങളടക്കം വിനിയോഗിക്കുന്നത്. പഞ്ചവത്സര പദ്ധതികളും ഗരീബി ഹഠവോ മുദ്രാവാക്യങ്ങളും പരാജയപ്പെട്ടതിന്റെ ദുരന്തമാണ് രാജ്യത്തെ പിന്നാക്കമാക്കിയതെന്ന് മറച്ചുവച്ചാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഷ്ടീയ പ്രചാരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: