Categories: Wayanad

അധിനിവേശ സസ്യങ്ങള്‍ നിറഞ്ഞ് വയനാടന്‍ കാടുകള്‍

വയനാടന്‍ കാടുകളില്‍ അധിനിവേശ സസ്യങ്ങളായ, കൊങ്ങിണിയും, കര്യൂണിസ്റ്റ് പച്ചയും, ധൃതരാഷ്ട്ര പച്ചയുമെല്ലാം വ്യാപിക്കുകയാണ്. ഇത് വന്യ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ വളരെ പ്രതികൂലമായാണ് ബാധിക്കുന്നത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബത്തേരി: വയനാടന്‍ കാടുകളില്‍ അധിനിവേശ സസ്യങ്ങളായ, കൊങ്ങിണിയും, കര്യൂണിസ്റ്റ് പച്ചയും, ധൃതരാഷ്‌ട്ര പച്ചയുമെല്ലാം വ്യാപിക്കുകയാണ്. ഇത് വന്യ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ വളരെ പ്രതികൂലമായാണ് ബാധിക്കുന്നത്. സസ്യഭുക്കുകളായ മൃഗങ്ങള്‍ക്ക് കാടിനുള്ളില്‍ ഭക്ഷണം ലഭിക്കാതെ വരുന്നതോടെ അവ കൂട്ടമായി ജനവാസ കേന്ദ്രങ്ങളിലെത്തും. 

പാര്‍ത്തനീയവും, ധൃതരാഷ്‌ട്ര പച്ചയും അടക്കമുള്ള സസ്യങ്ങള്‍ വ്യാപിക്കുന്നതോടെ പുല്‍നാമ്പുകള്‍ പോലും കിളിര്‍ക്കാത്ത വനം വന്യജീവികള്‍ക്ക് വലിയ ദുരിതമാണ് നല്‍കുക. ഗ്രാന്റീസും, തേക്കും, മഞ്ഞ കൊന്നയും എല്ലാം നട്ടു പരിപാലിച്ച് വനത്തിന്റെ സ്വാഭാവികതയും നഷ്ടപ്പെട്ടു. ഇവ മുറിച്ചു മാറ്റി ഫല വൃക്ഷങ്ങള്‍ പരിപാലിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെടുന്നില്ല. 

ഭക്ഷ്യ ലഭ്യത കുറയുന്നതോടെയാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിയും കൃഷി നശിപ്പിച്ചും കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. ഇപ്പോള്‍ കര്‍ഷകരും, വന്യമൃഗങ്ങളും അതിജീവനത്തിന്റെ വഴിയിലാണ്.   ഈ സാഹചര്യം മനുഷ്യ, വന്യമൃഗ സംഘര്‍ഷത്തിനും കാരണമാകുന്നു. വയനാടന്‍ വനമേഖലകളില്‍ തനത് ഫലവൃക്ഷങ്ങള്‍ നട്ടു പരിപാലിക്കുകയും, അടിക്കാടുകളില്‍ നിറയുന്ന അധിനിവേശ സസ്യങ്ങള്‍ പിഴുതു മാറ്റുകയും ചെയ്തില്ലെങ്കില്‍ ജനവാസ കേന്ദ്രങ്ങള്‍ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രങ്ങളാകും. 

വനം പരിപാലിച്ചില്ലെങ്കില്‍ വന്യമൃഗസംരക്ഷണവും നടപ്പാകില്ല. പലവട്ടം കാടിനു ഗുണകരമല്ലാത്ത മരങ്ങള്‍ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നതാണ് എന്നാല്‍ ഫലപ്രദമായ ഇടപെടലുകള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. പെരുകുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ വനത്തിനുള്ളില്‍ വാസയോഗ്യമായ സാഹചര്യമൊരുക്കേണ്ടവര്‍ ഈ പ്രശ്‌നങ്ങളെ അവഗണിക്കുമ്പോള്‍, കര്‍ഷകരും, വന്യമൃഗങ്ങളും ഒരുപോലെ ഇനിയും ദുരിതത്തിലാകും.

Published by
ജന്മഭൂമി ഓണ്‍ലൈന്‍
Tags: forPlants

Recent Posts