മറയൂര്‍: ചന്ദന മോഷണവുമായി ബന്ധപ്പെട്ട് വനവാസി യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍. പാളപ്പെട്ടി വനവാസി കോളനിയിലെ ബിനുകുമാറി(29) നെയാണ് മറയൂര്‍ പോലീസ് ഇന്നലെ വൈകിട്ട് തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കരിമുട്ടിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ചന്ദ്രികയെ വെടിവക്കുന്നതിനായി ഉപയോഗിച്ച തോക്ക് പ്രതികളായ മണികണ്ഠന്, കാളിയപ്പന്, മാധവന് എന്നിവര്‍ക്ക് നല്കിയതും വനംവകുപ്പിന്റെ വാച്ചര്‍മാരെ ആക്രമിക്കണമെന്ന് നിര്‍ദ്ദേശം നല്കിയതും ബിനുവാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടത്തിയ പോലീസ് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പതിനഞ്ചോളം ചന്ദനമോഷണ കേസിലെ പ്രതിയാണ് ബിനുകുമാര്‍. മൂന്ന് വര്‍ഷം മുന്‍പാണ് ബിനു പ്രതികള്‍ക്ക് തോക്ക് നല്‍കിയതെന്ന് പോലീസിന് മൊഴി നല്കി.
അന്വേഷണത്തില്‍ വനത്തിനുള്ളിലെ വനവാസി കോളനിയിലെ യുവാക്കള്‍ക്ക് തോക്ക് നിര്‍മ്മിച്ച് നല്കിയളേയും പോലീസ് അറസ്റ്റ് ചെയ്തു. കാന്തല്ലൂര്‍ ഇടക്കടവ് പേരൂര്‍ വീട്ടില്‍ സോമന്(55) നെയാണ് മറയൂര്‍ പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ബിനുകുമാറിന്റെ ചോദ്യം ചെയ്തിന്റെ അടിസ്ഥാനത്തിലാണ് സോമന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. പോലീസും വനം വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡില്‍ സോമന്റെ വീട്ടില്‍ നിന്നും നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന തോക്കും വെടിയുതിര്‍ക്കാന്‍ ആവശ്യമായ ഭാഗവും വെടിയുണ്ടകളും വേട്ടയാടിയ വന്യജീവികളുടെ കൊമ്പുകളും നക്ഷത്ര ആമയുടെ തോടും കണ്ടെടുത്തു.
ഇന്ന് അറസ്റ്റിലായ സോമന് വീടിന് സമീപത്തെ പറമ്പില്‍ നിന്ന് ചന്ദനമരം മോഷണം പോയെന്ന് കാന്തല്ലൂര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. പോലീസ് കസ്റ്റഡിലായ സോമനെ പിന്നീട് വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യും. മറയൂര്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ജി. സുനില്‍, എസ്ഐമാരായ വി.എം. ഷമീര്‍, കെ.പി. ബെന്നി, ഉദ്യോഗസ്ഥാരായ റ്റി.എം. അബ്ബാസ്, ഹരീഷ് കുമാര്‍, അനുകുമാര്‍, അജീഷ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: