എന്നും ഏറെ ചര്‍ച്ചകള്‍ക്കും പ്രതിസന്ധികള്‍ക്കും വഴിവച്ചതാണ് സംവരണ വിഷയം. അതില്‍ തന്നെ ന്യൂനപക്ഷ മതത്തിന്റെ പേരിലുള്ള സംവരണത്തിലാണ് അനവധി കൊള്ളരുതായ്മകളും അനീതികളും നിലനില്‍ക്കുന്നത്. കുരുടന്മാര് ആനയെക്കണ്ടതു പോലെയുള്ള വിശകലനങ്ങളും വ്യാഖ്യാനങ്ങളും രംഗവേദിയില്‍ ആടിത്തിമിര്‍ത്തപ്പോള്‍ മതസംവരണത്തിലെ മഹത്തായ ലക്ഷ്യത്തിന്റെ ദിശ മാറി. എന്തിനു വേണ്ടി വ്യവക്ഷിക്കപ്പെട്ടോ, അതിന്റെ നേരെ എതിര് ദിശയിലേക്കായി അതിന്റെ പ്രയാണം. ഉദ്ദേശ്യത്തിന്റെ സഫല വഴിയില്‍ എത്തേണ്ടതിനു പകരം ദൂരവ്യാപകമായ പ്രശ്നത്തിലേക്ക് എത്തിച്ചേരാനുള്ള ഒരു വഴിയായി അതു മാറി.
സമൂഹത്തില്‍ കൈത്താങ്ങു കിട്ടേണ്ടവരെ ലക്ഷ്യമിട്ട് പൂര്‍വസൂരികള്‍ സുചിന്തിതമായ രീതിയില്‍ വിഭാവനം ചെയ്ത സംവരണ പ്രക്രിയ വോട്ടു യന്ത്രത്തിന്റെ പരിപ്രേക്ഷ്യത്തിലേക്ക് പരകായപ്രവേശം ചെയ്തു. അതിന്റെ ഫലമായി നാടിന്റെ വൈഭവപൂര്‍ണമായ ഉയര്‍ച്ചയ്ക്ക് കൈത്താങ്ങാവേണ്ടവര്‍ ചതുപ്പുനിലങ്ങളില്‍ ഗതികിട്ടാതെ പൂണ്ടുപോയി. അവരുടെ ആര്‍ത്തനാദം ബന്ധപ്പെട്ടവര്‍ക്ക് ഒരു ഹരമായി മാറി. ഏറ്റവും അങ്ങേത്തലയ്ക്കല്‍ നില്ക്കുന്നവനു പോലും വികസനത്തിന്റെ ദാഹജലം കിട്ടുമ്പോഴാണ് രാജ്യത്തിന്റെ വികസനം സഫലമാവുകയെന്നു നിരീക്ഷിച്ച മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ജലരേഖയായതിന്റെ ദുരന്തഫലമാണ് രാജ്യം അനുഭവിച്ചുകൊണ്ടിരുന്നത്.ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ തങ്ങളുടെ കുത്തകയാണെന്ന് ആവേശം കൊണ്ടവരുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങളുടെയും ദരിദ്ര വിഭാഗങ്ങളുടെയും അവസ്ഥ പരമ ദയനീയമായിരുന്നു. അതില്‍ നിന്നുള്ള മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയതോടെ സ്ഥിതിഗതികള്‍ മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്.
ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്ക് വിഭാവനം ചെയ്യപ്പെട്ട സംവരണം വാസ്തവത്തില്‍ അത്തരക്കാരിലെ രാഷ്ട്രീയ -സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളിലുള്ളവര്‍ കൈയടക്കുകയാണ്. അങ്ങേയറ്റം ദൈന്യതയില്‍ കഴിയുന്ന പ്രസ്തുത വിഭാഗത്തിലുള്ളവരെ ഒരു തരത്തിലും സഹായിക്കുന്നില്ലെന്നു മാത്രമല്ല അവരുടെ ശബ്ദം പോലും കേള്‍പ്പിക്കുന്നില്ല. ന്യൂനപക്ഷ സംവരണത്തിനായി നീക്കിവെയ്ക്കപ്പെട്ട സംവരണ ശതമാനം പലപ്പോഴും വര്‍ധിച്ചു വരികയും പൊതുവിഭാഗത്തിലുള്ളവര്ക്കു കൂടി വിനയാവുകയും ചെയ്തു തുടങ്ങി. കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി പാസ്സാക്കിയ പ്രമേയം ഇത്തരുണത്തില്‍ ശ്രദ്ധേയമാവുകയാണ്. ന്യൂനപക്ഷ സംവരണം ഫലപ്രദമല്ലെന്നും അവരുടെ അത്തരം അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയാണെന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ അസംബന്ധമാണെന്ന് വ്യക്തമാക്കുന്നതാണ് പ്രമേയം. ന്യൂനപക്ഷ സംവരണത്തിന്റെ തോതും ശതമാനവും എടുത്തുകാട്ടിയ പ്രമേയം അത്തരക്കാരില്‍ അര്‍ഹതപ്പെട്ടവര്‍ പുറമ്പോക്കില്‍ തന്നെയാണെന്ന് ചൂണ്ടിക്കാട്ടുന്നുമുണ്ട്. എല്ലാ തരത്തിലും മുന്‍പന്തിയില്‍ നില്ക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ ദരിദ്രകോടികളുടെ പേരില്‍ കൊഴുത്തുരുണ്ടു വരികയാണ്.സംസ്ഥാനത്ത് ഇതുവരെ ഭരണത്തിലുണ്ടായിരുന്നവര്‍ ദുര്‍ബലര്‍ക്ക് കൈത്താങ്ങു നല്കുന്നതിനു പകരം അക്കൂട്ടരിലുള്ള മേലാളന്മാര്ക്ക് ഒത്താശ ചെയ്തു കൊടുക്കുകയാണുണ്ടായത്. ജോലിയിലായാലും വിദ്യാഭ്യാസത്തിലായാലും സംവരണത്തിന്റെ പേരില്‍ കൊടിയ അനീതിയാണ് നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി പ്രമേയത്തില്‍ വിശദീകരിക്കുന്നുണ്ട്. മതത്തിന്റെ പേരിലുള്ള പ്രത്യേകാനുകൂല്യങ്ങളും സംവരണവും അധീശത്വത്തിന്റെ പോര്‍ച്ചട്ടയായി രൂപാന്തരപ്പെടുത്താനുള്ള കുടില ശ്രമമാണ് നടക്കുന്നത്.ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ട പരിഗണന കിട്ടുന്നില്ലെന്ന് നെഞ്ചത്തടിച്ചു നിലവിളിച്ചു പ്രചാരണം നടത്തുമ്പോള്‍ അകത്തളങ്ങളില്‍ ഞെട്ടിക്കുന്ന സംഭവവികാസങ്ങളാണുണ്ടാവുന്നത്. മതത്തിന്റെ ലേബല്‍ വീഴുന്നതോടെ യഥാര്‍ഥ പ്രശ്നങ്ങള്‍ ആരുമറിയാതെ പോവുകയാണ്. ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ തുടങ്ങിയ സ്ഥാപനങ്ങളും അതുമായി ബന്ധപ്പെട്ടുള്ളവയും സൂക്ഷ്മമായ നിരീക്ഷണത്തിനും നിഷ്പക്ഷമായ പഠനത്തിനും വിധേയമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കു കൂടിയാണ് ഹിന്ദുഐക്യവേദി പ്രമേയം വിരല്‍ ചൂണ്ടുന്നത്. ആത്മാര്‍ഥതയോടെ, ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണിതെന്ന കാര്യത്തില്‍ സംശയമൊട്ടില്ല താനും. മതത്തെ പരിപോഷിപ്പിക്കാനല്ല അതിലെ അര്‍ഹരായവരെ സമൂഹത്തിനൊപ്പം നിര്‍ത്താനുള്ള ഊന്നുവടിയായി വേണം ഇത്തരം സംവരണത്തെ പരുവപ്പെടുത്തേണ്ടത്. അതാണോ ചെയ്തുവരുന്നതെന്ന ചോദ്യത്തിന് മറുപടി പറയാന്‍ ബന്ധപ്പെട്ടവര്‍ക്ക് ബാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: