തിരുവനന്തപുരം: കൊറോണ വൈറസിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധം പാളി. ദിനംപ്രതി വൈറസ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നു. അടുത്ത ആഴ്ചകളില്‍ സംസ്ഥാനത്തെ കൊറോണ പ്രതിരോധം നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പ് തന്നെ സമ്മതിക്കുന്നു. വരും ദിവസങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ രോഗവ്യാപനം അതിന്റെ പാരമ്യത്തിലെത്തും. കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതിന് സംസ്ഥാനം കൈക്കൊണ്ട പ്രതിരോധം ഫലം കണ്ടില്ലെന്നതിന്റെ സൂചന കൂടിയാണിത്.
കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാതിരിക്കാനും രോഗവ്യാപന മേഖലകള്‍ക്ക് പുറത്തേക്ക് രോഗം പടരാതിരിക്കാനുമുള്ള കരുതലിനാണ്് സര്‍ക്കാര്‍ പ്രധാനമായും ശ്രദ്ധിച്ചത്. ആ ശ്രമങ്ങളൊന്നും വലിയ വിജയം കാണാത്തത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു. അടുത്ത മാസം പ്രതിദിനം 10,000 മുതല്‍ 20,000 വരെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും ആരോഗ്യമന്ത്രി തന്നെ സമ്മതിച്ച സാഹചര്യമാണുണ്ടാകുന്നത്.
സംസ്ഥാനത്ത് സമ്പര്‍ക്ക വ്യാപനം കൂടിയാല്‍ സപ്തംബര്‍ ആദ്യവാരം പ്രതിദിന വര്‍ധന പതിനായിരത്തിനും ഇരുപതിനായിരത്തിനുമിടയില്‍ സംഭവിച്ചേക്കാമെന്നു കാണ്‍പുര്‍ ഐഐടിയുടെ പഠനത്തിലും ചൂണ്ടിക്കാട്ടുന്നു. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെയുള്ള നഗരപ്രദേശത്തുപോലും വൈറസിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാകുന്നില്ല. തീരപ്രദേശങ്ങളില്‍ രോഗവ്യാപനം കുറവുണ്ടെങ്കിലും പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ രോഗബാധ വര്‍ദ്ധിക്കുന്നതും ആശങ്കയേറ്റുന്നു. ഇന്നലെ ഇവിടെ ഒരാള്‍ മരിച്ചു.
പരിശോധനകള്‍ വര്‍ധിപ്പിക്കാതെ രോഗവ്യാപനം കുറവാണെന്ന് വരുത്താനാണ് നിലവില്‍ സര്‍ക്കാര്‍ ശ്രമം. രണ്ടായിരത്തില്‍ നിന്ന് അയ്യായിരത്തോളമായി പരിശോധന കൂട്ടിയതോടെയാണ് രോഗികളുടെ എണ്ണവും സംസ്ഥാനത്ത് വര്‍ധിച്ചത്. വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കാത്തതിനാല്‍ പോലീസ് സേനയിലും ആരോഗ്യപ്രവര്‍ത്തകരിലും രോഗം വര്‍ധിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനത്തിന് തിരിച്ചടിയാകുമെന്നും ആങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: