Categories: Article

കാലിക്കറ്റ് സര്‍വകലാശാല ദേശവിരുദ്ധതയുടെ വിളനിലം

അദ്ധ്യാപകരില്‍ തീവ്രവാദബന്ധമുള്ളവരും ദേശവിരുദ്ധരെ സംരക്ഷിക്കുന്നത് സിപിഎമ്മും പോഷക സംഘടനകളും

Published by
സരുണ്‍ പുല്‍പള്ളി

രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ കേന്ദ്രമെന്ന് ഖ്യാതി നേടിയ കാലിക്കറ്റ് സര്‍വകലാശാലയെ ദേശവിരുദ്ധതയുടെ വിളനിലമാക്കി മാറ്റാന്‍ ആസൂത്രിത നീക്കം.

സംസ്ഥാനത്തെ തീവ്രവാദ ശക്തികള്‍ക്ക് കരുത്തുപകരാനുള്ള ശ്രമങ്ങളാണ് കാലങ്ങളായി കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നത്. ഇതിന്റെ ഭാഗമായി ചിലര്‍, വിദ്യാര്‍ത്ഥികളില്‍ രാജ്യവിരുദ്ധതയും വര്‍ഗീയതയും നിറയ്‌ക്കാനുള്ള നീക്കം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. തീവ്ര ഇടതുപക്ഷവാദിയായ അരുന്ധതി റോയിയുടെ രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠപുസ്തകമാണ് ഒടുവില്‍ വിവാദമായിരിക്കുന്നത്.

ബിഎ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ പുസ്തകത്തിലെ ‘കം സെപ്തംബര്‍’ എന്ന പാഠഭാഗത്തിലാണ,് ദേശവിരുദ്ധ നിലപാടുകള്‍കൊണ്ട് കുപ്രസിദ്ധയായ അരുന്ധതി റോയ് ഇടംപിടിച്ചത്. 2002ല്‍ ഇവര്‍ നടത്തിയ പ്രസംഗമാണ് പാഠഭാഗത്തിലുള്ളത്. ‘അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനുമേല്‍ ഏറ്റ കറയാണെന്ന്’ പറഞ്ഞ വ്യക്തിയായിട്ടാണ് പുസ്തകത്തില്‍ അരുന്ധതി റോയിയെ പരിചയപ്പെടുത്തുന്നത് തന്നെ. ഇടത് സംഘടനയുടെ മുതിര്‍ന്ന നേതാവ് സി.ആര്‍.മുരുകന്‍ ബാബു, തീവ്ര ഇസ്ലാമികവാദിയായ ഡോ.ആബിദ ഫാറൂഖ് എന്നിവരാണ് പുസ്തകത്തിന്റെ എഡിറ്റര്‍മാര്‍.

2015 ല്‍ അല്‍-ഖ്വയ്ദ നേതാവായ കൊടുംഭീകരന്‍ അല്‍ റുബായിഷിന്റെ ഓഡ് ടു ദി സീ എന്ന കവിതയും സര്‍വകലാശാല സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ അനാവശ്യ സമരങ്ങള്‍ക്കും സര്‍വകലാശാല വേദിയായി. സമരത്തിന്റെ മറവില്‍ ഹൈന്ദവ ബിംബങ്ങളെയും ദൈവങ്ങളെയും പരസ്യമായി അവഹേളിച്ചുകൊണ്ട് ഒരുപറ്റം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. കൂടാതെ ഭാരതീയ സംസ്‌കാരത്തെ വെല്ലുവിളിക്കുന്ന കോളേജ് മാഗസിനുകള്‍ പുറത്തിറക്കുന്ന കാര്യത്തിലും യൂണിവേഴ്‌സിറ്റി കോളേജ് മുന്നിലാണ്.

ഹിന്ദുനാമധാരിയെ അംഗീകരിക്കില്ലെന്ന ചിലരുടെ വാശിയില്‍ ഒന്‍പത് മാസത്തോളമാണ് ഇവിടെ വൈസ് ചാന്‍സലര്‍ കസേര ഒഴിഞ്ഞുകിടന്നത്. ശാസ്ത്രജ്ഞന്‍ സി.എ.ജയപ്രകാശിനെ വൈസ് ചാന്‍സലറാക്കാനുള്ള തീരുമാനത്തെ ക്യാമ്പസ് ഫ്രണ്ട്, എംഎസ്എഫ് എന്നീ മുസ്ലീം വിദ്യാര്‍ത്ഥി സംഘടനകളെ രംഗത്തിറക്കിയാണ് ദേശവിരുദ്ധര്‍ ചെറുത്തത്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ പിന്തുണയും നല്‍കി. കാലിക്കറ്റ് സര്‍വകലാശാലയില്‍ വിസിയായി ഒരു മുസ്ലീം തന്നെ വരുന്നതാണ് നല്ലതെന്ന വിചിത്രമായ ന്യായമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഒടുവില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഫിസിക്‌സ് പ്രൊഫസര്‍ ഡോ.എം.കെ.ജയരാജിനെ വിസിയായി നിയമിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.  

തീവ്രവാദ സ്വഭാവമുള്ള അദ്ധ്യാപകരും ജീവനക്കാരും നുഴഞ്ഞുകയറി സര്‍വകലാശാലയില്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇത്തരം ദേശവിരുദ്ധര്‍ക്ക് പിന്തുണ നല്‍കുന്നതാകട്ടെ സിപിഎമ്മും പോഷകസംഘടനകളുമാണ്. കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്നതില്‍ തങ്ങളാണ് മുന്നിലെന്ന് വരുത്തി തീര്‍ക്കാനും അതിലൂടെ ന്യൂനപക്ഷങ്ങളുടെ വോട്ടുമാണ് സിപിഎം ലക്ഷ്യമിടുന്നത്.

രാജ്യവിരുദ്ധ പരാമര്‍ശമുള്ള പാഠപുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദേശസ്‌നേഹികളുടെ കൂട്ടായ്‌മ രംഗത്തെത്തി കഴിഞ്ഞു. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. എബിവിപി, എന്‍ടിയു തുടങ്ങിയ സംഘടനകള്‍ നേരത്തെ സമരമുഖത്തുണ്ട്.

Recent Posts