Categories: India

എംഎല്‍എസി; ബിജെപി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

Published by

ബെംഗളൂരു: സംസ്ഥാന നിയമ നിര്‍മാണ കൗണ്‍സില്‍ (എംഎല്‍സി) തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി. ദക്ഷിണ കന്നഡ ബിജെപി ജില്ലാ പ്രസിഡന്റ് പ്രതാപ് സിംഹ നായക്, കലബുറഗി സ്വദേശിയും മുന്‍മന്ത്രിയുമായ സുനില്‍ വല്യാപൂര്‍, എംഎല്‍എ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് എം.ടി.ബി.നാഗരാജ്, സ്വതന്ത്രന്‍ ആര്‍. ശങ്കര്‍ എന്നിവരാണ് മത്സരിക്കുന്നത്.  

കോണ്‍ഗ്രസില്‍ നിന്ന് ബി.കെ. ഹരിപ്രസാദ്, നസീര്‍ അഹമ്മദും ജെഡിഎസില്‍ നിന്ന് കോലാര്‍ ജില്ലയില്‍ നിന്നുള്ള ബിസിനസുകാരനായ ഇഞ്ചാര ഗോവിന്ദരാജുവുമാണ് മത്സരിക്കുന്നത്. എല്ലാവരും വ്യാഴാഴ്ച പത്രിക നല്‍കി. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ 22.  

ഏഴു സീറ്റുകളിലേക്ക് ജൂണ്‍ 29നാണ് തെരഞ്ഞെടുപ്പ്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് ബിജെപിക്ക് നാല് അംഗങ്ങളെയും കോണ്‍ഗ്രസിന് രണ്ടും ജെഡിഎസിന് ഒരാളെയും വിജയിപ്പിക്കാന്‍ സാധിക്കും. ഒരംഗത്തെ വിജയിപ്പിക്കാന്‍ 28 എംഎല്‍എമാരുടെ വോട്ടുവേണം.  

നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ ബിജെപിക്ക് 117 അംഗങ്ങളും, കോണ്‍ഗ്രസിന് 68, ജെഡിഎസിന് 34 അംഗങ്ങളുമാണുള്ളത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താത്ത സാഹചര്യത്തില്‍ വോട്ടെടുപ്പ് ഇല്ലാതെ എല്ലാവരെയും തെരഞ്ഞെടുക്കാനാണ് സാധ്യത.  

കോണ്‍ഗ്രസ്-5, ജെഡിഎസ്-1, സ്വതന്ത്രന്‍-1 എംഎല്‍സിമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് നടപടികള്‍ ക്രമം പൂര്‍ത്തിയാകുന്നതോടെ നിയമ നിര്‍മാണ കൗണ്‍സിലില്‍ ബിജെപി നാല് അംഗങ്ങള്‍ വര്‍ധിക്കും.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by