മത്സ്യബന്ധന മേഖലയില്‍ ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം 10-ാം തീയതി മുതല്‍ ആരംഭിച്ചു. 52 ദിവസത്തേക്കാണ് നിരോധനം. കൊറോണ മൂലം തകര്‍ന്നടിഞ്ഞിരുന്ന മത്സ്യബന്ധന മേഖലക്ക് ഇത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിനോദസഞ്ചാര മേഖല കഴിഞ്ഞാല്‍ കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ മുഖ്യ പങ്കും സംഭവന ചെയ്യുന്നത് മത്സ്യബന്ധന മേഖലയാണ്. ആഭ്യന്തര ഉത്പാദനത്തിന്റെ 8 ശതമാനം വരും ഇത്. കൊറോണാ ഭീതിയില്‍ വിറങ്ങലിച്ചു നില്ക്കുന്നതും തിരിച്ചുവരവിന് കൂടുതല്‍ സമയം എടുക്കുന്നതുമായ വിനോദസഞ്ചാര മേഖലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേഗത്തില്‍ തിരിച്ചു വരവ് സാദ്ധ്യമായതും വികസിപ്പിക്കുവാന്‍ സാധിക്കുന്നതും പ്രകൃതിദത്തമായ അനുകൂല ഘടകങ്ങള്‍ ധാരാളമുള്ളതുമായ വ്യവസായം മത്സ്യബന്ധനമാണ്. എന്നാല്‍ സാമ്പത്തികമായി തകര്‍ന്നടിഞ്ഞിരിക്കുന്ന സംസ്ഥാനത്തിന്റെ, വികലമായ പല നയങ്ങളും ഈ വ്യവസായത്തെ കൂടുതല്‍ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളി വീട്ടുകൊണ്ടിരിക്കുന്നു .
നിശ്ചിത നീളത്തിന് മുകളിലുള്ള ബോട്ടുകളെ ലോക്ക്ഡൗണ്‍ കാലത്ത് മത്സ്യബന്ധനത്തിന് അനുവദിക്കാതിരുന്നതു മൂലം വന്‍ തുക വായ്പ എടുത്ത് ബോട്ടു വാങ്ങിയ മത്സ്യബന്ധനക്കാര്‍ക്ക് ഉണ്ടായ നഷ്ടം ചെറുതല്ല. തുടര്‍ന്നു വന്ന ട്രോളിംഗ് നിരോധനം ഇത് അധികമാക്കി. കേരളത്തില്‍ ഏകദേശം 4500 യന്ത്രവത്കൃത ബോട്ടുകളാണ് ഈ മേഖലയിലുള്ളത്.
അതുപോലെ തന്നെ ഇടനിലക്കാരെ ഒഴിവാക്കാനെന്ന പേരില്‍ നിര്‍ത്തലാക്കിയ മീന്‍ ലേലം ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയത്. ലേലം ഒഴിവാക്കി മത്സ്യഫെഡ് മുഖാന്തിരം നടത്തിയ കച്ചവടം ബോട്ടുകാര്‍ക്ക് അര്‍ഹമായ വില കിട്ടാത്ത സാഹചര്യമുണ്ടാക്കി. ഈ സമ്പ്രദായം തുടരും എന്ന സര്‍ക്കാര്‍ നിലപാട് ആശങ്ക ഉയര്‍ത്തുന്നു. ഇത് ഉദ്യോഗസ്ഥ അഴിമതിക്കും സ്വജന പക്ഷപാതത്തിനും വഴിയൊരുക്കും ചൂഷണത്തിന്റെ പുതിയ തലങ്ങളാണ് സര്‍ക്കാര്‍ ഇതില്‍ കൂടി തുറന്നിടുന്നത്. കൃത്രിമമായി ഡിമാന്റ് കുറയ്ക്കുവാനും തന്മൂലം അര്‍ഹമായ വില മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് കിട്ടാത്ത സാഹചര്യം ഉണ്ടാക്കുകയും ചെയ്യും. ഇടനിലക്കാര്‍ വന്‍ ലാഭം ഉണ്ടാക്കുവാനും ഇത് ഇടയാക്കും.
മത്സ്യഫെഡ് നേരിട്ട് വാങ്ങുകയോ സംഭരിക്കുകയോ ചെയ്തെങ്കില്‍ മാത്രമേ ചഷണം ഒഴിവാക്കാനാകൂ. എന്നാല്‍ ഇപ്പോഴത്തെ സംവിധാനം മത്സ്യഫെഡ് ഒരു ലേല ഏജന്റായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ഫിഷിംഗ് ഹാര്‍ബറുകളിലും പ്രവര്‍ത്തനക്ഷമമല്ലാത്ത ശീതീകരണികള്‍ പ്രവര്‍ത്തന സജ്ജമാക്കുകയാണ് ആദ്യം വേണ്ടത്. കേരളത്തിന്റെ പ്രകൃതിദത്തമായ ഈ വ്യവസായത്തിന്റെ പ്രതിസന്ധികളെ കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും അടിയന്തിരമായി നടപ്പാക്കുകയും ചെയ്യുവാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം.
അഡ്വ. ഷൈന്‍. പി. ശശീധര്‍
ഫോണ്‍: 9582260851
പ്രതികരിക്കാൻ ഇവിടെ എഴുതുക: