ചെതലയം: വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടിയ ചെതലയത്ത് കഴിഞ്ഞ ദിവസം രാത്രി കാട്ടാനയുടെ താണ്ഡവത്തിൽ നശിച്ചത് ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ്. ചെതലയം അമ്പായത്തിങ്കിൽ കൃഷ്ണകൂമാർ, ജയിസൻ, പൂതിമണ്ണ് കോളനിയിലെ രതീഷ് എന്നിവരുടെ വിളകളാണ് കാട്ടാന നശിപ്പിച്ചത്.
കൃഷ്ണകുമാറും, ജയിസനും വിളചെയ്ത കൊത്താറായ 170-ാളം നേന്ത്രവാഴകൾ കാട്ടാന ചവിട്ടി നശിപ്പിച്ചു. ഒരുലക്ഷം രൂപയുടെ നഷ്ടമാണ് ഇതിലൂടെ കർഷകർക്ക് സംഭവിച്ചിരിക്കുന്നത്. കൂടാതെ പൂതിമണ്ണ് കോളനിയിലെ തെങ്ങ്, കവുങ്ങ്, ഇഞ്ചി അടക്കമുള്ള വിളകളും കാട്ടാന കഴിഞ്ഞദിവസം രാത്രി നശിപ്പിച്ചു.
കടം വാങ്ങിയും ഭൂമി പാട്ടത്തിനെടുത്തും കൃഷിയിറക്കിയ കർഷകരുടെ വിളകൾ കാട്ടാനകൾ നശിപ്പിക്കുമ്പോഴും വനംവകുപ്പ് വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നില്ലന്ന ആക്ഷേപമാണ് ഉയരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്നാണ് നാട്ടുകാർ നൽകുന്ന മുന്നറിയിപ്പ്.
















