തിരുവനന്തപുരം: കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും പ്രശ്നം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട്. നാട്ടിലേക്കുളള മടക്കത്തിന്റെ പേരില്‍ തൊഴിലാളികളെ ഇളക്കി മുതലെടുപ്പു നടത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്്.തൊഴിലാളികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി അവരെ തെരുവിലിറക്കുന്നതിനെതിരെ ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ചതും ഇതിന്റെ പശ്ചാത്തലത്തിലാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ സ്വന്തം നാട്ടില്‍ പോകാന്‍ കഴിയാതെ അഴീക്കല്‍ തുറമുഖത്ത് അറുപതോളം അന്തര്‍സംസ്ഥാന മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരുടെ സംസ്ഥാനങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ യാത്ര അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
14,896 അതിഥി തൊഴിലാളികള്‍ കേരളത്തില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ചൊവ്വാഴ്ച മൂന്നു ട്രെയിനുകള്‍ അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്ന് പോയിട്ടുണ്ട്.
യാത്രാ പാസുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി സമ്മതിച്ചു. സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഐഎസ്ആര്‍ഒ, ഐടി മേഖലകളില്‍ ഉള്ളവര്‍, ഡാറ്റാ സെന്റര്‍ ജീവനക്കാര്‍ മുതലായവര്‍ മറ്റ് ജില്ലകളിലേക്ക് യാത്രചെയ്യുന്നതിന് പൊലീസ് പാസ് വാങ്ങേണ്ടതില്ല. ഇവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും.
വൈകുന്നേരം ഏഴു മണി മുതല്‍ അടുത്തദിവസം രാവിലെ ഏഴു മണി വരെയുളള യാത്രാനിരോധനവും ഇവര്‍ക്ക് ബാധകല്ല. അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെടാത്തവര്‍ക്കാണ് അത് ബാധകമാകുക. വളരെ അത്യാവശ്യമുളള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ഏഴു വരെ യാത്ര പാടില്ല. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാനാണ് ഈ നിയന്ത്രണം.
അത്യാവശ്യ കാര്യങ്ങള്‍ക്ക് സഞ്ചരിക്കാനാണ് പൊലീസ് പാസ് സംവിധാനം. ഹോട്ട്സ്പോട്ട് മേഖലകളിലേക്ക് പൊലീസ് പാസ് നല്‍കില്ല. എല്ലാ ദിവസവും ജില്ല വിട്ട് പോയിവരുന്നതിനും പാസ് ലഭിക്കില്ല. ജില്ലാന്തര യാത്രകള്‍ക്ക് തടസ്സമില്ല. താമസിക്കുന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍നിന്ന് പാസ് ലഭിക്കും.
സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, പല സാധനങ്ങള്‍ക്കും അമിതവില ഈടാക്കുന്നുണ്ട് എന്നാണ് പരാതി. അത് തടയാന്‍ നടപടിയെടുക്കും. കണ്ടെയ്ന്മെന്റ് സോണുകളിലൊഴികെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകണം. മുടങ്ങിക്കിടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ അനുവാദം നല്‍കണം. വീട് നിര്‍മാണം അടക്കമുള്ള സ്വകാര്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സവുമുണ്ടാകില്ല. 25 ശതമാനത്തില്‍ താഴെ മാത്രമേ അത്തരം പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ആരംഭിച്ചിട്ടുള്ളൂ.
സ്വകാര്യ ഓഫീസുകള്‍ നിബന്ധന വെച്ച് തുറക്കാന്‍ അനുവദിക്കും. കണ്ടെയിന്മെന്റ് സോണില്‍പ്പെടാത്ത സ്ഥലത്ത് നിശ്ചിത എണ്ണം ആളുകളെ വെച്ച് തുറക്കാനുള്ള അനുമതി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. വാഹനങ്ങളുടെ കാര്യത്തില്‍ ഒറ്റ, ഇരട്ട നമ്പരുകള്‍ക്ക് മാറി മാറി അനുമതി നല്‍കാനുള്ള തീരുമാനം ഒഴിവാക്കുകയാണ്.
ചെങ്കല്ല് വെട്ടുന്നത് വടക്കന്‍ കേരളത്തിലെ നിര്‍മാണ മേഖലയ്ക്ക് അനിവാര്യമാണ്. അതുകൊണ്ട് ചെങ്കല്‍ വെട്ടുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കുന്നു.
സംസ്ഥാനം വിട്ടുള്ള യാത്രയ്ക്ക് പുറപ്പെടുന്ന സംസ്ഥാനത്തിന്റെയും എത്തിച്ചേരുന്ന സംസ്ഥാനത്തിന്റെയും പാസ് നിര്‍ബന്ധമാണ്.
ഐഎസ്ആര്‍ഒയിലെ ജീവനക്കാര്‍ക്ക് സ്ഥാപനത്തിന്റെ ബസുകളില്‍ യാത്ര ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: