ന്യൂദല്‍ഹി: മടങ്ങിപ്പോകേണ്ട ഇതര സംസ്ഥാന തൊഴിലാളി പട്ടിക തയാറാക്കിയത് അതത് സംസ്ഥാനങ്ങളാണെന്ന് റെയില്‍വേ. ആ പട്ടിക, അവര്‍ക്ക് എത്തേണ്ട സ്ഥലങ്ങള്‍ അടക്കം കേന്ദ്രത്തിന് നല്കി. അതിനു ശേഷമാണ് പ്രത്യേക ട്രെയിനുകള്‍ സജ്ജമാക്കിയതെന്ന് റെയില്‍വേയുടെ അറിയിപ്പില്‍ പറയുന്നു. മൊത്തം യാത്രാച്ചെലവിന്റെ 85 ശതമാനം റെയില്‍വേയാണ് വഹിക്കുന്നത്.
യാത്രക്കൂലി, സാമൂഹ്യ അകലം പാലിക്കുന്നതു മൂലമുള്ള നഷ്ടം, ട്രെയിനിന്റെ മടക്കയോട്ടം മൂലമുള്ള നഷ്ടംതുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. ബാക്കി 15 ശതമാനമാണ് സംസ്ഥാനങ്ങള്‍ വഹിക്കുന്നത്. ഇത് വലിയ തുക വരില്ല. ഇവരുടെ മടക്ക യാത്രയില്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അത് പൂര്‍ണമായും ഒഴിവാക്കുന്നത് പന്തിയല്ല. മടങ്ങേണ്ടവരെ നിശ്ചയിക്കുന്നതും അവരെ ആരോഗ്യ പരിശോധന നടത്തുന്നതും മറ്റും സംസ്ഥാനങ്ങളാണ്. ഈ സംവിധാനം പാടേ ഉപേക്ഷിക്കുന്നത് ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ആപത്കരമാണ്. അവര്‍ യാത്ര തുടങ്ങുന്നതോടെ ഗ്രാമങ്ങള്‍ ആപത്തിലാകും. നമ്മുടെ ഗ്രാമങ്ങള്‍ ഇറ്റലിയാകാന്‍ അനുവദിക്കാനാവില്ല, റെയില്‍വേ അധികൃതര്‍ വിശദീകരിച്ചു.
ഓടിച്ചത് 34 ട്രെയിനുകള്‍
ഇതര സംസ്ഥാനത്തൊഴിലാളികളെ നാടുകളില്‍ മടക്കിയെത്തിക്കാന്‍ ഇതുവരെ 34 ട്രെയിനുകള്‍ വിജയകരമായി ഓടിച്ചതായി റെയില്‍വേ അറിയിച്ചു. ഭക്ഷണവും കുടിവെള്ളവും സൗജന്യമായി റെയില്‍വേയാണ് നല്‍കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയുടെ പ്രസ്താവന മുഴുവന്‍ സംവിധാനവും തകര്‍ക്കും, മൊത്തം ആശയക്കുഴപ്പമുണ്ടാക്കും, റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംസ്ഥാനങ്ങളും പണം നല്കി
ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാച്ചെലവ് റെയില്‍വേക്കൊപ്പം തങ്ങളും വഹിക്കുന്നുണ്ടെന്ന് വിവിധ സംസ്ഥാനങ്ങള്‍ അറിയിച്ചു. രാജസ്ഥാന്, തെലങ്കാന, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തി. ഗുജറാത്ത് ഒരു സന്നദ്ധ സംഘടനയുടെ സഹായം സ്വീകരിച്ചാണ് പണം നല്‍കിയത്. എന്നാല്‍, സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് മുഴുവന്‍ ചെലവും റെയില്‍വേ വഹിക്കമെന്നായിരുന്നു മഹാരാഷ്ട്രയുടെ അഭ്യര്‍ഥന. ഈ ആവശ്യം ഉന്നയിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് കത്തെഴുതുകയും ചെയ്തു.
ആരില്‍ നിന്നും പണം വാങ്ങിയില്ല: നിതീഷ്
ഒരു തൊഴിലാളിക്കും ട്രെയിന്‍ ടിക്കറ്റ് വാങ്ങേണ്ടിവന്നിട്ടില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. യാത്രക്കൂലി തങ്ങളും കൂടിയാണ് വഹിച്ചത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: