Categories: Samskriti

അന്നമയത്തിന്റെ ജീവന്‍ പ്രാണമയന്‍

വിവേകചൂഡാമണി-113

Published by
സ്വാമി അഭയാനന്ദ

പ്രാണമയകോശം

അടുത്ത രണ്ട് ശ്ലോകങ്ങളിലായി പ്രാണമയകോശത്തെ വിവരിക്കുന്നു. പ്രാണമയകോശവും അനാത്മാവെന്ന് വ്യക്തമാക്കുന്നു.

ശ്ലോകം 165

കര്‍മ്മേന്ദ്രിയൈഃ പഞ്ചഭിരഞ്ചിതോളയം

പ്രാണോ ഭവേത് പ്രാണമയസ്തു കോശഃ

യേനാത്മവാനന്നമയോളനുപൂര്‍ണ്ണഃ

പ്രവര്‍ത്തതേളസൗ സകല ക്രിയാസു

പഞ്ചകര്‍മ്മേന്ദ്രിയങ്ങളോടു ചേര്‍ന്ന പ്രാണന്‍ (പഞ്ചപ്രാണന്‍മാര്‍) ആണ് പ്രാണമയകോശം. പ്രാണമയകോശവുമായുള്ള ചേര്‍ച്ചയാല്‍ അന്നമയ കോശം ചൈതന്യവത്തായി തീര്‍ന്ന് എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നു.

പഞ്ചകര്‍മ്മേന്ദ്രിയങ്ങളും പഞ്ചപ്രാണന്‍മാരും ചേര്‍ന്നതാണ് പ്രാണമയകോശം. പ്രാണന്‍, അപാനന്‍, വ്യാനന്‍ ,ഉദാനന്‍ സമാനന്‍ എന്നിവയാണ് പഞ്ച പ്രാണന്‍മാര്‍. കര്‍മ്മേന്ദ്രിയങ്ങളുടെ പ്രവര്‍ത്തന ശക്തിയാണ് പ്രാണമയകോശം. അത് അന്നമയകോശത്തെ മുഴുവനും വ്യാപിച്ച് നില്‍ക്കുന്നു.ശരീരത്തിന്റെ അടി തൊട്ട് മുടി വരെ  

പ്രാണന്‍ നിലകൊള്ളുന്നു.ഓരോ അവയവവും പ്രവര്‍ത്തിക്കുന്നത് പ്രാണനെ കൊണ്ടാണ്. ഏതെങ്കിലും അവയവത്തില്‍ പ്രാണന്‍  പിന്‍മാറിയാല്‍ ആ അവയവം നിര്‍ജ്ജീവമായിത്തീരും. ആത്മ പ്രതിഫലനം ആനന്ദ, വിജ്ഞാന, മനോമയകോശങ്ങള്‍ വഴി പ്രാണമയനിലൂടെ അന്നമയകോശത്തില്‍ എത്തുന്നു.

പ്രാണമയകോശമില്ലെങ്കില്‍ അന്നമയകോശത്തിന് നിലനില്‍പ്പില്ല. പ്രാണമയകോശമുള്ളതിനാലാണ് ശരീരത്തിലെ എല്ലാ ചേഷ്ടകളും നടക്കുന്നത്. ദേഹം ജീവനോടെ ഇരിക്കുന്നത് പ്രാണമയകോശത്തിന്റെ ശക്തിയാലാണ്. അതിനാല്‍ അന്നമയത്തിന്റെ ജീവനാണ് പ്രാണമയന്‍.

മരിക്കുമ്പോള്‍ പ്രാണസഞ്ചാരമില്ലാത്തതിനാല്‍ ആത്മ സംബന്ധമില്ലാത്തതിനാല്‍ ശരീരം ചേതനയറ്റതാകുന്നു.

പ്രാണമയകോശത്തെ സ്ഥൂല ശരീരത്തില്‍ ഉള്‍പ്പെടുത്തണോ അതോ സൂക്ഷ്മ ശരീരത്തില്‍ പെടുത്തണോ എന്നതിനെ ആചാര്യന്‍മാരുടെ ഇടയില്‍ തന്നെ രണ്ട് പക്ഷമുണ്ട്. രണ്ട് പക്ഷവും ശരിയാണ്. സ്ഥൂല – സൂക്ഷ്മ ശരീരങ്ങളെ തമ്മില്‍ ചേര്‍ക്കുന്ന ഘടകമാണിത്.അതുകൊണ്ട് പ്രാണമയ കോശത്തിന്റെ ഒരംശം സ്ഥൂല ശരീരത്തിന്നോടുംത്തിനും മറ്റെ അംശം സൂക്ഷ്മ ശരീരത്തോടും ചേന്നിക്കുന്നുവെന്ന് പറയാം.

ശ്ലോകം 166

നൈവാത്മാപി പ്രാണമയോ വായു വികാരോ

ഗന്താഗന്താ വായുവദന്തര്‍ ബഹിരേഷഃ

യസ്മാത് കിഞ്ചിത് ക്വാപി ന വേത്തീഷ്ടമനിഷ്ടം

സ്വം വാന്യം വാ കിഞ്ചന നിത്യം പരതന്ത്രഃ

പ്രാണമയകോശവും ആത്മാവല്ല. അത് വായുവിന്റെ വികാരം മാത്രമാണ്. വായുവിനെപ്പോലെ അത് അകത്തേക്കും പുറത്തേക്കും വന്നും പോയും കൊണ്ടിരിക്കുന്നു. തന്റെയോ മറ്റൊരാളുടേയോ സുഖമോ ദുഃഖമോ ഒന്നും തന്നെ അത് ഒരിക്കലും അറിയുന്നില്ല. എപ്പോഴും ആത്മാവിനെ ആശ്രയിച്ച് കഴിയുന്നവനാണ് പ്രാണന്‍.

പ്രാണനില്ലെങ്കില്‍ ശരീരത്തിന് പ്രവര്‍ത്തിക്കാനാവില്ല എന്ന് പറയുമ്പോള്‍ പ്രാണനാണ് ഏറ്റവും കേമന്‍ എന്ന് തെറ്റിദ്ധരിച്ച് പോകരുത്. പ്രാണമയകോശം ആത്മാവല്ല. അത് ആത്മാവിനെ ആശ്രയിച്ച് നില്‍ക്കുന്നതാണ്.

വായുവിന്റെ വികാരം മാത്രമാണ് പ്രാണ മയകോശം. ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അതിനെ ആശ്രയിച്ചിക്കുന്നു. പ്രാണന്‍ ദേഹം വിട്ടാല്‍ ചേഷ്ടകള്‍ ഇല്ലാതാവുകയും ചെയ്യും. ശരീരത്തിലിരിക്കുമ്പോള്‍ മാത്രമേ പ്രാണന്‍ എന്ന് വിളിക്കൂ. പുറത്ത് പോയാല്‍ വെറും വായു മാത്രമാണ്. വായുവിന്റെ മറ്റൊരു ഭാവമായതിനാലും വരവും പോക്കും ഉള്ളതിനാലും പ്രാണ മയകോശം ആത്മാവല്ല.

പ്രാണന്‍ സ്വയമേവ ജഡമായതിനാല്‍ തന്റെയോ മറ്റുള്ളതിന്റെയോ ഇഷ്ടത്തേയും അനിഷ്ടത്തേയും അറിയില്ല.എന്നാല്‍ ആത്മാവ് ചൈതന്യമാണ് നിത്യനും സര്‍വ്വജ്ഞനും സര്‍വ്വവ്യാപിയുമാണ്. അതിന് ഒരുതരത്തിലുള്ള മാറ്റമോ ചലനമോ പോക്ക് വരവോ ഇല്ല. എല്ലാം അറിയുന്ന ചൈതന്യമാണത്. അതിനാല്‍ പ്രാണ മയകോശം ആത്മാവല്ല.

Recent Posts