തിരുവല്ല: വലതുപക്ഷം ഭരിക്കുന്ന പെരിങ്ങര ഗ്രാമപഞ്ചായത്തിൽ സെക്രട്ടറിയുടെ ഉത്താശയിൽ സിപിഎം സമാന്തരഭരണമൊരുക്കാൻ ശ്രമിക്കുന്നതായി പരാതി. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താൻ ആരെയും അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവനകൾക്ക് പുല്ല് വിലനൽകിയാണ് ചില സിപിഎം നേതാക്കളുടെ നീക്കം.
സമൂഹ അടുക്കളയിലും കുടിവെള്ള വിതരണത്തിലുമടക്കം സിപിഎം പ്രാദേശിക നേതൃത്വം നടത്തുന്ന അനാവശ്യ ഇടപെടലുകൾക്കെതിരെ ഭരണപക്ഷവും ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. സർക്കാർ ചിലവിൽ പഞ്ചായത്തിൽ നിന്ന് സ്ഥാപിച്ച കൈകഴുകൽ കേന്ദ്രത്തിൽവരെ സിപിഎം കൈയടക്കി ബോർഡ് വെച്ചു. പല പദ്ധതികളുടെ നിർവ്വഹണവും സിപിഎം നേതാക്കൾ ബിനാമികളെ ഇറക്കി കൈക്കലാക്കുകയാണെന്നും ആക്ഷേപമുണ്ട്. സമൂഹ അടുക്കള പിടിച്ചെടുക്കാനുളള ശ്രമം ഭരണകക്ഷിയായ കോൺഗ്രസും, ബിജെപിയും ചേർന്ന് എതിർത്തതോടെ പ്രതികാര സമീപനമാണ് സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
സിപിഎം ഏരിയാ കമ്മിറ്റിയംഗമായ സഖാവിന്റെ നേതൃത്വത്തിൽ നടത്തുന്ന രാഷ്‌ട്രീയ മുതലെടുപ്പിനെതിരെ കോൺഗ്രസും ബി ജെപിയും രംഗത്തെത്തിയതോടെയാണ് സംഭവങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയായി മാറിയത്. പെരിങ്ങര 11-ാം വാർഡിൽ പിഎം വി ഹൈസ്‌കൂളിൽ തുടങ്ങിയ സാമൂഹ അടുക്കള കുട്ടി സഖാക്കളെ അണി നിരത്തി പിടിച്ചടക്കാനായിരുന്നു ആദ്യ നീക്കം. ഇതിനായി വാർഡ് മെമ്പർ പോലുമറിയാതെ പത്തംഗ കുട്ടി സഖാക്കളുടെ സംഘത്തെ സന്നദ്ധ പ്രവർത്തകരായി സമൂഹ അടുക്കയിൽ തിരുകിക്കയറ്റാനുള്ള ശ്രമമാണ് സഖാവ് ആദ്യം നടത്തിയത്.
സന്നദ്ധ സേവകർക്കുള്ള പാസിനായി സഖാവ് തയാറാക്കി നൽകിയ ലിസ്റ്റ് വാർഡ് മെമ്പറെ പോലും അറിയിക്കാതെ പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട് രഹസ്യമായി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. വിഷയം അറിഞ്ഞ മെമ്പർ ഉടൻ തന്നെ പഞ്ചായത്ത് പ്രസിഡന്റിനെ വിവരം ധരിപ്പിച്ചു. ഇതോടെയാണ് സഖാവും സെക്രട്ടറിയും ചേർന്ന് നടത്തിയ കളളക്കളി പൊളിഞ്ഞത്. സംഭവമറിഞ്ഞ പ്രസിഡന്റ് ഉടൻ തന്നെ സെക്രട്ടറിയോട് ഇതു സംബന്ധിച്ച വിശദീകരണം ആരാഞ്ഞു. സംഗതി പൊല്ലാപ്പാകുമെന്ന് ഉറപ്പായതോടെ തനിക്ക് പിഴവ് പറ്റിയതാണെന്ന മാപ്പപേക്ഷയുമായി സെക്രട്ടറി സംഭത്തിൽ നിന്നും തടിയൂരി. ഇതിന് പിന്നാലെ പാസ് മോഹം ഉപേക്ഷിച്ച് സഖാവ് സ്റ്റേഷൻ കാലിയാക്കുകയായിരുന്നു.
അടുക്കള പിടിച്ചെടുക്കാനുള്ള നീക്കം പാളിയതോടെയാണ് സഖാവ് കുടിവെള്ള വിതരണത്തിൽ കണ്ണു വെച്ചത്. സ്വന്തം പേരിലുള്ള ടെമ്പോ ട്രാക്സിൽ പഞ്ചായത്തിലെ ശുദ്ധജലക്ഷാമം നേരിടുന്ന ഭാഗങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാനുള്ള താൽക്കാലിക അനുമതി സെക്രട്ടറിയെ കൂട്ടുപിടിച്ച് പ്രസിഡന്റ് പോലുമറിയാതെ പിൻവാതിലിലൂടെ സഖാവ് നേടിയെടുക്കുകയായിരുന്നു. പാർട്ടിക്കൊടി കെട്ടിയ വണ്ടിയിൽ സഖാവിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം തുടങ്ങിയതോടെ ബിജെപി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും കുടിവെള്ള വിതരണത്തിന് അനുമതി തേടി പഞ്ചായത്ത് അധികൃതരെ സമീപിച്ചു. ഇതോടെ സഖാവിന്റെ നേതൃത്വത്തിൽ നടത്തുന്ന കുടിവെള്ള വിതരണം ഇന്നത്തോടെ അവസാനിപ്പിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ് സെക്രട്ടറിക്ക് നിർദേശം നൽകുകയായിരുന്നു.
പഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റി കൂട്ടി കരാർ നൽകിയ ശേഷം മാത്രം മതി കുടിവെള്ള വിതരണമെന്ന നിലപാടാണ് ഇപ്പോൾ ഗ്രാമ പഞ്ചായത്ത് സ്വീകരിച്ചിരിക്കുന്നത്. പഞ്ചായത്ത് ഭരണത്തിലടക്കം സെകട്ടറി കാട്ടുന്ന രാഷ്‌ട്രീയ വേർതിരിവുകൾക്കെതിരെയും ജനപ്രതിനിധികൾ അടക്കമുളളവരോടുള്ള മോശം പെരുമാറ്റത്തിനെതിരെയും പഞ്ചായത്ത് ഭരണ സമിതിയിലെ 15 അംഗങ്ങൾ ഒപ്പിട്ട നിവേദനം രണ്ട് മാസം മുമ്പ് തദ്ദേശ സ്വയം ഭരണ ഡയറക്ടർ ഉൾപ്പടെയുള്ളവർക്ക് നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: