ബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്തിലെ പൂനൂരില്‍ അനധികൃതമായി പൂഴ്ത്തിവെച്ച വന്‍ ഭക്ഷ്യധാന്യശേഖരം അധികൃതര്‍ പിടികൂടി. 1047 ചാക്ക് അരി, 487 ചാക്ക് പഞ്ചസാര, 20 ചാക്ക് ചെറുപയര്‍ എന്നിവയാണ് വിജിലന്‍സ് സംഘം പിടികൂടിയത്.
വിജിലന്‍സ് ഡിവൈഎസ്പി ഷാജി വര്‍ഗ്ഗീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് റെയ്ഡ് നടന്നത്. പൂനൂര് തെക്കെ മണ്ണില്‍ അബ്ദുറഹിമാന്, ചാലക്കര തച്ചംപൊയില്‍ അബ്ദുള്‍ ബഷീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്നാണ് ഭക്ഷ്യധാന്യം കണ്ടെത്തിയത്. നാല് ഷട്ടര്‍ മുറികളില്‍ സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനുമതിയോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സോ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.
താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍, വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ അസി.സബ്ബ് ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്. ഭക്ഷ്യധാന്യം പിടിച്ചെടുത്ത് ഗോഡൗണ്‍ പൂട്ടി സീല്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: