തിരുവനന്തപുരം: പ്രതീക്ഷ നല്‍കിയ ശേഷം മദ്യപരെ കബളിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ മദ്യലഭ്യതയ്‌ക്കുള്ള മാര്‍ഗങ്ങള്‍ അടഞ്ഞു. ഏത് വിധേനയും മദ്യം എത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷ നല്‍കി. നിലവിലെ സാഹചര്യത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിന് അറിയാമിരുന്നിട്ടും മദ്യപന്‍മാര്‍ക്ക് പ്രതീക്ഷ നല്‍കി.
മദ്യം ലഭിക്കാതെ ചിലര്‍ ആത്മഹത്യ ചെയ്യുന്നു എന്നു റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെ വീടുകളില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മദ്യനയത്തില്‍ കാതലായ മാറ്റം വരുത്തിയ ശേഷം മാത്രം തീരുമാനമെടുക്കേണ്ട കാര്യമാണ് പ്രത്യേക സാഹചര്യത്തിന്റെ പേരില്‍ നടപ്പാക്കാന്‍ ഒരുങ്ങിയത്.
ഇത് നടക്കാതായതോടെ ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മദ്യം വിതരണം ചെയ്യാവുന്ന ശ്രമമായി. തുടക്കത്തില്‍ത്തന്നെ ഇതിനെതിരെ കെജിഎംഒഎ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തുവന്നിരുന്നു.
മദ്യം വീടുകളില്‍ വിതരണം ചെയ്യുന്നത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. എന്നിട്ടും മദ്യ വിതരണ നടപടിയുമായി സംസ്ഥാനം മുന്നോട്ട് പോകുകയാണെന്ന് മദ്യപരെ തെറ്റിദ്ധരിപ്പിച്ചു. മദ്യം ഉടന്‍ ലഭ്യമാക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു സര്‍ക്കാര്‍.
ഒടുവില്‍ വിഷയം കോടതി കയറി. ഉത്തരവ് സ്റ്റേ ചെയ്തു. ഹൈക്കോടതിയുടെ പരാമര്‍ശവും വന്നു. എന്നാല്‍ എങ്ങനെയെങ്കിലും മദ്യ വിതരണം നടത്താനായാല്‍ അവസരം മുതലെടുത്ത് ബാറുകള്‍ക്കും ഇത്തരത്തില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കാനായിരുന്നു നീക്കം. ഇതും ഹൈക്കോടതിയുടെ ഇടപെടലോടെ പൊളിഞ്ഞു.
















