ന്യൂദല്‍ഹി: ആറംഗ സംഘം ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തുകയാണെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. അരഡസന്‍ പേരടങ്ങുന്ന ഒരു ലോബി ജുഡീഷ്യറിയുടെ കഴുത്ത് ഞെരിക്കുകയാണ്. തങ്ങള്‍ക്കിഷ്ടമല്ലാത്ത വിധി പുറപ്പെടുവിക്കുന്ന ജഡ്ജിയെ അവര്‍ കരിതേക്കും, ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ രഞ്ജന്‍ ഗൊഗോയ് തുറന്നടിച്ചു.
ജുഡീഷ്യറിയുടെ സ്വതന്ത്ര്യം എന്നാല്‍ ഇവരുടെ പിടി പൊട്ടിച്ചെറിയുക എന്നതാണ് അര്‍ഥം. അവര്‍ ജഡ്ജിമാരെ ബന്ദികളാക്കിയിരിക്കുകയാണ്. അവര്‍ പറയുന്ന രീതിയില്‍ ഒരു കേസ് തീര്‍പ്പാക്കിയില്ലെങ്കില്‍ അവര്‍ ആ ജഡ്ജിയെ കഴിയാവുന്ന രീതിയിലെല്ലാം താറടിക്കും. അവരെ നേരിടാന്‍ ആഗ്രഹിക്കാത്ത, സമാധാനത്തോടെ വിരമിക്കാന്‍ ആഗ്രഹിക്കുന്ന ജഡ്ജിമാരെ ഓര്‍ത്താണ് എനിക്ക് ഭയം, അദ്ദേഹം പറഞ്ഞു.
അയോധ്യ, റഫാല്‍ വിഷയങ്ങളില്‍ അനുകൂല വിധി പുറപ്പെടുവിച്ചതിനാണ് രാജ്യസഭാ അംഗത്വം നല്‍കിയതെന്ന വിമര്‍ശനം അദ്ദേഹം തള്ളി. ആ ലോബിയെ അനുസരിക്കാത്തതിനാണ് തന്നെ അവര്‍ അപകീര്‍ത്തിപ്പെടുത്തുന്നത്. മനസ്സാക്ഷിക്കനുസരിച്ച് കേസില്‍ വിധി പറയാത്ത ജഡ്ജി സത്യപ്രതിജ്ഞയോട് കള്ളം പ്രവര്‍ത്തിക്കുകയാണ്. ഈ ആറംഗ സംഘം എന്തുപറയുമെന്ന ഭയപ്പാടോടെ വിധി പ്രഖ്യാപിക്കുന്ന ജഡ്ജി സത്യപ്രതിജ്ഞയോട് സത്യസന്ധത പുലര്‍ത്തുന്നില്ല. ശരിയെന്ന് എന്റെ മനസ്സാക്ഷി പറയുന്നതനുസരിച്ചേ ഞാന്‍ എന്തു തീരുമാനവും കൈക്കൊള്ളാറുളളൂ.
അന്നവര്‍ക്കു ഞാന്‍ പ്രിയങ്കരനായിരുന്നു
2018 ജനുവരിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചപ്പോള്‍ (അന്നത്തെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ) ഞാന്‍ ആ ആറംഗ സംഘത്തിന് പ്രിയങ്കരനായിരുന്നു. പക്ഷെ തങ്ങള്‍ ആഗഹിക്കുന്ന രീതിയില്‍ വിധി പറഞ്ഞു കാണാനാണ് അവര്‍ക്കിഷടം. അങ്ങനെ ചെയ്യുന്നവരെ അവര്‍ സ്വതന്ത്രരായ ജഡ്ജിമാരായി പ്രഖ്യാപിക്കും.
എന്റെ ഭാര്യയുടെ അഭിപ്രായം ഒഴിച്ച് മറ്റാരുടെയും അഭിപ്രായത്തെ ഞാന്‍ ഭയപ്പെട്ടിട്ടില്ല. എന്നെപ്പറ്റി മറ്റുള്ളവര്‍ എന്ത് കരുതുമെന്നത് എനിക്ക് ഒരു പ്രശ്നമേയല്ല. അയോധ്യക്കാര്യത്തില്‍ അഞ്ചംഗ ബെഞ്ചിന്റെ വിധി ഏകകണ്ഠമായിരുന്നു. റാഫാലിലും മൂന്നംഗ ബെഞ്ചിന്റെ വിധി ഏകകണ്ഠമായിരുന്നു. അതിന്റെ പേരില്‍ എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ഈ രണ്ടു കേസുകളിലും വിധി പറഞ്ഞ മറ്റു ജഡ്ജിമാരുടെ സത്യസന്ധതയെയും ചോദ്യം ചെയ്യുകയല്ലേ? അദ്ദേഹം ചോദിച്ചു.
ആറംഗ സംഘം ആരോപണങ്ങള്‍ അഴിച്ചുവിടുമെന്ന് ഭയന്നാണ് ജഡ്ജിമാര്‍ മിണ്ടാതെ ഇരിക്കുന്നത്. ഞാന്‍ നിശബ്ദനായി ഇരിക്കില്ല. അനുകൂലമായ വിധി പുറപ്പെടുവിച്ചതിന് രാജ്യസഭാ എംപിസ്ഥാനം ലഭിച്ചെന്നു പറയുന്നവര്‍ ഓര്‍ക്കുക. ഞാന്‍ ചീഫ് ജസ്റ്റിസായിരുന്നു. കുറേക്കൂടി, വലിയ, ആകര്‍ഷകമായ, കൂടുതല്‍ ശമ്പളവും സൗകര്യങ്ങളുമുള്ള പദവി എനിക്ക് ചോദിച്ച് വാങ്ങരുതായിരുന്നോ?
നിയമം അനുവദിക്കുമെങ്കില്‍ ശമ്പളവും അലവന്‍സും സ്വീകരിക്കില്ലവിരമിച്ച ജഡ്ജിക്ക് കിട്ടുന്നതൊക്കെയേ രാജ്യസഭാ എംപിക്കും ലഭിക്കൂ. നിയമം അനുവദിക്കുമെങ്കില്‍ ഞാന്‍ ശമ്പളവും അലവന്‍സും സ്വീകരിക്കില്ല. ആ പണം ചെറിയ നഗരങ്ങളിലെ ലോ കോളേജുകളിലെ ലൈബ്രറി നവീകരിക്കാന്‍ നല്‍കും. മുദ്രവച്ച കവറിന്റെ പ്രായോജകനാണ് ഗൊഗോയിയെന്നാണ് ആക്ഷേപം.
(റഫാല്‍ കാര്യത്തില്‍ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ നല്‍കാനാണ് നിര്‍ദേശിച്ചിരുന്നത്). റഫാല്‍ വിമാനത്തിലെ ആയുധവുമായി ബന്ധപ്പെട്ട വളരെ സെന്‍സിറ്റീവായ വിവരം ഞാനെന്താ പരസ്യപ്പെടുത്തണോ? അദ്ദേഹം ചോദിച്ചു. റഫാല്‍ ഇടപാട് വിലയിരുത്തല്‍ എന്താ റോഡു പണിപോലെയാണോ, അങ്ങനെയാണോ അതിലെ സുതാര്യത ഉറപ്പാക്കേണ്ടത്? അദ്ദേഹം ചോദിച്ചു.
ടു ജി കേസില്‍ മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. ഈ സംഘം എന്താണ് അന്ന് നിശബ്ദരായിരുന്നത്? ഷഹീന്‍ബാഗ് സമരത്തില്‍ മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ അവര്‍ എന്താണ് നിശബ്ദരായിരുന്നത്. അതെന്താണ് ഇക്കാര്യങ്ങളെ അവര്‍ ചോദ്യം ചെയ്യാത്തത്. അദ്ദേഹം ചോദിച്ചു.
രാജ്യസഭാ അംഗമാകാന്‍ നീതിന്യായ സംവിധാനവുമായോ സര്‍ക്കാരുമായോ ബന്ധമില്ലാത്ത ഒരാള്‍ വഴി ഒരാഴ്ച മുന്‍പാണ് വാഗ്ദാനം വന്നത്. മന്ത്രിസഭയുടെ ഉപദേശപ്രകാരം, രാഷ്ട്രപതി തെരഞ്ഞെടുത്ത, 20 വര്‍ഷം ജഡ്ജിയായി പ്രവര്‍ത്തിച്ച ഒരാള്‍, ഭരണഘടനയുടെ 80ാം അനുഛേദ പ്രകാരം, രാജ്യസഭാംഗമായിരിക്കാന്‍ അനുയോജ്യനല്ലേ? ഇത് സ്വീകരിച്ചതുവഴി വിരമിച്ച ജഡ്ജി എങ്ങനെയാണ് നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത്.? അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: