ആലപ്പുഴ: കൊറോണ പ്രതിരോധത്തിന് കുട്ടികളുടെ പിറന്നാള്‍ ആഘോഷങ്ങള്‍ പോലും ഒഴിവാക്കി കുടുംബങ്ങളും, വ്യക്തികളും സാമൂഹിക ഉത്തരവാദിത്വം കാട്ടുമ്പോള്‍ നിരവധി ആളുകളെ പങ്കെടുപ്പിച്ച് യോഗം വിളിച്ചുകൂട്ടിയ മന്ത്രിയുടെ നടപടി വിവാദമായി. മന്ത്രി ജി. സുധാകരനാണ് കൊറോണയെ ചെറുക്കാന്‍ യോഗം വിളിച്ചു ചേര്‍ത്തത്. ആലപ്പുഴ ജില്ലയില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരും, പൊതുജനങ്ങളും, തദ്ദേശസ്ഥാപനങ്ങളും ഊര്‍ജിതമായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ ഇടപെട്ട് മന്ത്രി അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു.
ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളാകെ അവതാളത്തിലാക്കുന്ന രീതിയിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. എംഎല്‍എമാര്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, കൊറോണ സര്‍വൈലന്‍സ് അംഗങ്ങള്‍ തുടങ്ങിയ മുഴുവന്‍ പേരെയും നിര്‍ബന്ധപൂര്‍വം യോഗത്തില്‍ പങ്കെടുപ്പിച്ചതോടെ ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ പാളി.
വീടുകളില്‍ പോലും ഏതാനും പേര്‍ ഒന്നിച്ചുകൂടുന്ന പരിപാടികള്‍ ഒഴിവാക്കുന്ന സാഹചര്യത്തിലാണ് ഹാള്‍ കുത്തിനിറച്ച് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നത്. ആളുകള്‍ കൂട്ടംചേരുന്നതും, സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതും ഒഴിവാക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശമുള്ളപ്പോഴാണ് ആള്‍ക്കൂട്ടത്തിന് നടുവില്‍ മന്ത്രിതല യോഗം ചേര്‍ന്നത്.
കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളില്‍ വിദേശസഞ്ചാരികള്‍ എത്തുന്നതിനെ മന്ത്രി വിമര്‍ശിച്ചു. ലക്കും ലഗാനുമില്ലാതെ വിദേശികള്‍ കുട്ടനാട്ടിലെത്തുകയാണ്. ഇതിനെതിരെ സ്‌ക്രീനിങ് ശക്തമാക്കും. റിസോര്‍ട്ടുകളില്‍ പോലീസും, ആരോഗ്യ വകുപ്പും പരിശോധന ഊര്‍ജിതമാക്കും. വെള്ളിയാഴ്ച വൈകിട്ട് ചികിത്സ തേടിയെത്തിയ വിദേശ ദമ്പതികള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞ സംഭവത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയതായും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
















