തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ ശ്രീവിദ്യാധിരാജ സഭയക്ക് നല്‍കിയ ഭൂമി തിരിച്ചെടുത്തതില്‍ നിയമാനുസൃതമായ നടപടിക്രമങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിച്ചിട്ടുളളതെന്ന് റവന്യു മന്ത്രി സി ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. ഭൂമിയില്‍ ശ്രീചട്ടമ്പി സ്വാമികളുടെ ക്ഷേത്രം നിലനില്‍ക്കുന്നുവെന്ന വസ്തുത പരിഗണിച്ച് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം മാത്രം ശ്രീവിദ്യാധിരാജ സഭയ്‌ക്ക് അപേക്ഷ സമര്‍പ്പിക്കുന്നപക്ഷം പതിച്ചു നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും ഒ രാജഗോപാലിന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
നവോത്ഥാന നായകരില്‍ പ്രമുഖനായ ചട്ടമ്പിസ്വാമിയുടെ സ്മാരകം രാത്രിയുടെ മറവില്‍ പിട്ിച്ചെടുത്തത് അനീതിയാണെന്ന് ഒ.രാജഗോപാല്‍ കുറ്റപ്പെടുത്തി.
തിരികെ എടുക്കുന്ന സ്ഥലം കിഴക്കേക്കോട്ട, തമ്പാനൂര്‍ ഭാഗങ്ങളിലെ വെളളപ്പൊക്ക നിര്‍മ്മാര്‍ജ്ജനത്തിന് ഉപയോഗിക്കുന്നതു സംബന്ധിച്ച് സാങ്കേതിക പഠനം നടത്തും മന്ത്രി മറുപടിയായി പറഞ്ഞു.
‘പാത്രക്കുളം’ എന്നറിയപ്പെടുന്നതുമായ 65 സെന്റ് സര്‍ക്കാര്‍ ഭൂമി ജൂണ്‍ 9ന്് ശ്രീവിദ്യാധിരാജ സഭ എന്ന സംഘടനയ്‌ക്ക് ചട്ടമ്പിസ്വാമി സ്മാരകം, ലൈബ്രറി-കം-ഓഫീസ് എന്നിവ നിര്‍മ്മിക്കുന്നതിന് സെന്റ് ഒന്നിന് 750/- രൂപ നിരക്കില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പതിച്ചു നല്‍കി. തുകയുടെ 50% ഉടനെയും ബാക്കി 50% രണ്ടു ഗഡുക്കളായി അടയ്‌ക്കാനും ഭൂമി പതിച്ചു കൊടുത്ത ആവശ്യത്തിന് മാത്രമെ ഉപയോഗിക്കാവൂ എന്നും വ്യവസ്ഥ ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തുക അടയ്‌ക്കുന്നതിനുളള വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ 21 ന് ഭൂമിപതിവ് ഉത്തരവ് സര്‍ക്കാര്‍ റദ്ദ് ചെയ്തു. ഇതിനെതിരെ വിദ്യാധിരാജ ട്രസ്റ്റ് ഹൈക്കോടതിയില്‍ പോയി. ഹൈക്കോടതി 29.03.2017-ന് പുറപ്പെടുവിച്ചിരിക്കുന്ന വിധിന്യായ പ്രകാരം ശ്രീവിദ്യാധിരാജ സഭയ്‌ക്ക് നല്‍കിയ ഭൂമി തിരിച്ചെടുക്കുന്നതിന് പുറപ്പെടുവിച്ച ഉത്തരവ് പ്രസക്തമായ ചില വസ്തുതകള്‍ പരിഗണിക്കാതെയാണെന്ന് കണ്ടെത്തി 2017 മാര്‍ച്ച് 3ന് റദ്ദാക്കി.
ബന്ധപ്പെട്ട അധികാരികള്‍ക്ക് തക്കതായ കാരണങ്ങളിന്മേല്‍ വിദ്യാധിരാജ സഭയ്‌ക്ക് നല്‍കിയ ഭൂമി തിരിച്ചെടുക്കുന്ന കാര്യം പുനപരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണെന്ന് ഉത്തരവാകുകയും ചെയ്തു
വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശ്രീവിദ്യാധിരാജ ട്രസ്റ്റിന്റെ പ്രതിനിധികളെയും ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെയും ജില്ലാ കളക്ടറേറ്റിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ടു.
അതിന്റെ അടിസ്ഥാനത്തിലും മറ്റ് വസ്തുതകള്‍ പരിഗണിച്ചും 2019 ഏപ്രില്‍ 5 ന് ഭൂമി പതിച്ചുനല്‍കിയ ഉത്തരവ് റദ്ദ് ചെയ്ത് ഭൂമിതിരിച്ചെടുക്കുന്നതിന് ഉത്തരവായി.
ഈ ഉത്തരവിനെതിരെ, ശ്രീവിദ്യാധിരാജ ട്രസ്റ്റ് ഭാരവാഹികള്‍ ഹെക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തു 2019 ഡിസംബര്‍ 11 ലെ കോടതി ഉത്തരവ് പ്രകാരം ബന്ധപ്പെട്ട കക്ഷികളെ ഒന്നു കൂടി നേരില്‍ കേട്ട് തീരുമാനമെടുക്കാനും തീരുമാനമായി
ആയതിന്‍ പ്രകാരം പരാതിക്കാരെ റവന്യൂ വകുപ്പ് സെക്രട്ടറി രണ്ടു തവണ നേരില്‍ കേള്‍ക്കുകയുണ്ടായി. ഹിയറിംഗില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങളും ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളും എല്ലാം കോടതി വിധി ന്യായവും വളരെ വിശദമായി പരിശോധിച്ച് ഭൂമി പതിച്ചു നല്‍കിയ ഉത്തരവിലെ ഭൂമി വില അടയ്‌ക്കണം എന്നത് ഉള്‍പ്പെടെയുളള വ്യവസ്ഥകള്‍ വിദ്യാധിരാജ സഭ ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഭൂമി തിരികെയെടുത്ത് സര്‍ക്കാര്‍ ഭൂമിയായി സംരക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രി വിശദീകരിച്ചു.
















