ദോഹ: അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടന താലിബാനുമായി അമേരിക്ക കരാര്‍ ഒപ്പുവച്ചു. 14 മാസം കൊണ്ട് അഫ്ഗാനിസ്ഥാനിലെ വിദേശ സൈനികരെ പിന്‍വലിക്കുമെന്നാണ് കരാറിലെ മുഖ്യവാഗ്ദാനം. 18 വര്‍ഷമായ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്‌നടപടി. ഇന്ത്യയെക്കൂടി വിശ്വാസത്തിലെടുത്താണ് യുഎസ് താലിബാനുമായി കരാറിലെത്തിയത് എന്നതാണ് ശ്രദ്ധേയം. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്‍ ഉള്‍പ്പെടെ 30 രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍ കരാര്‍ ഒപ്പുവയ്‌ക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.
അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണങ്ങള്‍ താലിബാന്‍ അവസാനിപ്പിക്കുന്നതോടെ അവിടെ ഇപ്പോഴുള്ള 13,000 യുഎസ് സൈനികരെ പിന്‍വലിക്കും. 18 വര്‍ഷമായി അമേരിക്ക താലിബാനുമായി ഇവിടെ യുദ്ധത്തിലാണ്. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഭാരത സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരാറിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചിരുന്നു.
ഏതാനും മാസത്തിനുള്ളില്‍ 8,600 ഓളം യുഎസ് സൈനികരുടെ പിന്മാറ്റമുണ്ടാകും. ട്രംപ് പ്രസിഡന്റായ ശേഷം അഫ്ഗാനിലെത്തിയവരാണ് ഈ സൈനികര്‍. അവശേഷിക്കുന്ന സൈനികരും ഘട്ടംഘട്ടമായി പിന്‍വാങ്ങും. സപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ്സെന്റര്‍ ഭീകരാക്രമണത്തിനു ശേഷം അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ് ആണ് താലിബാന്‍, അല്‍ ഖ്വയ്ദ ഭീകരരെ അമര്‍ച്ച െചയ്യാന്‍ 2001ല്‍ കാബൂളിലേക്ക് സൈനികരെ അയച്ചത്.















