അബുദാബി: പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയ്‌ക്ക് യുഎഇയുടെ ഊഷ്മള സ്വീകരണം യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ കൊട്ടാരത്തിലാണ് ബാവയ്‌ക്കും പ്രതിനിധി സംഘത്തിനും സ്വീകരണം നൽകിയത്.
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ യുഎഇ വിവിധ ലോക രാജ്യങ്ങളുമായി പുലർത്തുന്ന ബന്ധത്തെ കുറിച്ചും ശൈഖ് നഹ്യാൻ പരിശുദ്ധ ബാവയോട് വിശദീകരിച്ചു. സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം എന്നിവ അടിസ്ഥാനമാക്കിയാണ് രാഷ്‌ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ യുഎഇ ക്ക് അടിത്തറ പാകിയത്. പരസ്പര സഹകരണത്തോടെയുള്ള സ്വീകാര്യത, സഹിഷ്ണുത, പരസ്പര ബഹുമാനം എന്നിവ യുഎഇയുടെ ജിവിത രീതികളാണെന്നും ശൈഖ് നഹ്യാൻ പറഞ്ഞു.
വിവിധ വിശ്വാസങ്ങൾ വെച്ച് പുലർത്തുന്ന ആളുകൾക്കിടയിൽ മിതത്വത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുഎഇ ലോകത്തിന് തന്നെ മാതൃകയാണെന്നും പാത്രിയാർക്കീസ് ബാവ പറഞ്ഞു. ആഗോള സുറിയാനിസഭയ്‌ക്ക് യുഎഇ നൽകുന്ന സഹായത്തിനും പിന്തുണയ്‌ക്കൂം പാത്രിയാർക്കിസ് ബാവ ശൈഖ് നഹ്യാനോട് നന്ദി പറഞ്ഞു. ആഗോള സുറിയാനി സഭയ്‌ക്ക് യുഎഇയിലും കേരളത്തിലും എംഎ.യൂസഫലി നൽകുന്ന സേവനങ്ങളെക്കുറിച്ച് പാത്രിയാർക്കീസ് ബാവ കൂടിക്കാഴ്ചയിൽ ശൈഖ നഹ്യാന് വിശദീകരിച്ചു.
മാർ ബർത്തലോമയോസ് നഥാനിയേൽ, ഐസക് മാർ ഒസ്താത്തിയോസ്, മാർ ബുട്രോസ്, ബാലി ജോസഫ് റമ്പാൻ, ഫാദർ പൗലോസ് എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. മൂന്ന് ദിവസത്തെ യുഎഇ സന്ദർശനം പൂർത്തിയാക്കി ബാവ ലബനനിലേക്ക് മടങ്ങി.
















