ന്യൂദല്‍ഹി : നിര്‍ഭയക്കേസിലെ വധശിക്ഷ നാളെ നടപ്പാക്കാനുള്ള ഉത്തരവിന് സ്‌റ്റേ. കേസിലെ പ്രതി പവന്‍ ഗുപ്ത നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. എന്നാല്‍, മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. ഇന്നു വൈകിട്ടാണ് പട്യാല കോടതി ജഡ്ജി ധര്‍മേന്ദര്‍ റാണ ഹര്‍ജിയില്‍ ഉത്തരവ്് പറഞ്ഞത്. ഉത്തരവിന്റെ പൂര്‍ണരൂപം പുറത്തുവന്നിട്ടില്ല. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതെ വരെ വധശിക്ഷയ്‌ക്കു സ്‌റ്റേ നല്‍കുന്നു എന്നു മാത്രമാണ് ജഡ്ജി പറഞ്ഞത്. സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്നും വിധി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പവന്‍ ഗുപ്ത ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി തള്ളിയതോടെ നാളെ രാവിലെ ആറു മണിക്കാണ് പ്രതികളെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റേ നല്‍കി പട്യാല കോടതി ഉത്തരവിട്ടത്.
ശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി തീഹാര്‍ ജയിലില്‍ ഡമ്മി പരീക്ഷണം നടത്തിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് തലേന്നാണ് ഡമ്മി പരീക്ഷണം നടത്തുക. ചാക്കില്‍ കല്ലും മണ്ണും നിറച്ച് പ്രതികളുടെ ഒരോ പ്രതിയുടേയും തൂക്കത്തിനനുസരിച്ച് തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തുന്നത്. പവന്‍ ഗുപ്തയെ ആരാച്ചാര്‍ വ്യാഴാഴ്ച തീഹാര്‍ ജയിലില്‍ എത്തിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് നാല് കുറ്റവാളികള്‍ക്ക് ഒരുമിച്ച് വധശിക്ഷ നടപ്പിലാക്കാനിരുന്നത്. ഇതിനാണ് ഇപ്പോള്‍ സ്‌റ്റേ വന്നിരിക്കുന്നത്.
മരണവാറണ്ട് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയകേസ് പ്രതി അക്ഷയ് സിങ് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ജസ്റ്റിസ് എന്‍വി രമണ, അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഫെബ്രുവരി ഒന്നിനാണ് കേസില്‍ നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടിന്റെ സമയം അവസാനിക്കുന്നത്.
2012 ഡിസംബര്‍ 16നാണ് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികള്‍ വഴിയില്‍ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ദല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29ന് മരണം സംഭവിക്കുകയായിരുന്നു.
















