ന്യൂദല്‍ഹി : രാഷ്‌ട്രപിതാവ് മഹാത്മ ഗാന്ധിയുടെ സ്വപ്‌നമാണ് പൗരത്വ ഭേദഗതി നിയമത്തോടെ യാഥാര്‍ത്ഥ്യമായതെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് അവതരണത്തിനു മുന്നോടിയായി ഇരുസഭകളേയും അഭിസംബോധന ചെയ്തുള്ള രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അതിക്രൂരമായ പീഡനങ്ങളാണ് നേരിടേണ്ടി വരുന്നത്. വിഷയത്തില്‍ രാജ്യാന്തര സമൂഹം അടിയന്തരമായി ഇടപെടേണ്ടതാണ്. ഇന്ത്യയില്‍ എല്ലാ മതത്തില്‍പെട്ടവര്‍ക്കും പൗരത്വം ലഭിക്കുന്നതിന് വ്യവസ്ഥയുണ്ട്. അങ്ങിനെ തന്നെ നിലനില്‍ക്കുന്നുണ്ടെന്നും രാഷ്‌ട്രപതി അറിയിച്ചു.
പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും സിഖുക്കാര്‍ക്കും ഇന്ത്യയിലേക്ക് വരാം എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ച രാഷ്‌ട്രപതി പൗരത്വനിയമം കൊണ്ടു വരുന്നതിലൂടെ രാഷ്‌ട്രപതിയുടെ സ്വപ്നം സര്‍ക്കാര്‍ യഥാര്‍ത്ഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഡെസ്‌കില്‍ അടിച്ചുകൊണ്ട് ആവേശത്തോടെയാണ് രാഷ്‌ട്രപതിയുടെ ഈ വാക്കുകളെ ഭരണപക്ഷം സ്വീകരിച്ചത്.
രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് മഹാത്മഗാന്ധിയുടേയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും സ്വപ്നങ്ങള്‍ പൂര്‍ത്തിയാവുന്ന ദശാബ്ദം ആയിരിക്കും ഇതെന്നും രാഷ്‌ട്രപതി പറഞ്ഞു. രാജ്യത്തിന്റെ ഒരു ഭാഗവും വികസനത്തില്‍ വിവേചനം നേരിടാന്‍ പാടില്ലെന്ന് 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെ പരാമര്‍ശിച്ചു കൊണ്ട് രാഷ്‌ട്രപതി പറഞ്ഞു. ജമ്മുകശ്മീരിന്റെ അമിതാധികാരം എടുത്തുകളഞ്ഞ നടപടി ചരിത്രത്തില്‍ തന്നെ ഇടം പിടിച്ചതാണെന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് സഭ അത് പാസാക്കിയത്. ജമ്മു കശ്മീരിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പൂര്‍ത്തിയായി. ജമ്മു കശ്മീരിലേയും ലഡാക്കിലേയും വികസനം രാജ്യത്തിന്റെ മൊത്തം വികസനത്തിലും നിര്‍ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
370,35-എ വകുപ്പുകള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലൂടെ പാര്‍ലമെന്റിലെ ഇരുസഭകളിലും പാസാക്കുക വഴി ചരിത്രം സൃഷ്ടിക്കുക മാത്രമല്ല. ജമ്മു കശ്മീര്‍, ലഡാക്ക് മേഖലകളുടെ തത്തുല്യവികസനത്തിന് വഴിയൊരുക്കുക കൂടിയാണ് ചെയ്തത്. ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്നമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമായത്. 370 അനുഛേദം റദ്ദാക്കിയ ശേഷം കശ്മീരിലെ സ്ഥിതി ശാന്തമായി തുടരുന്നു.
പതിമൂന്നാം ലോക്‌സഭയുടെ ആദ്യത്തെ ഏഴ് മാസത്തില്‍ തന്നെ നിര്‍ണായകമായ നിരവധി ബില്ലുകള്‍ സഭയ്‌ക്ക് പാസാക്കാന്‍ സാധിച്ചു. രാമജന്മഭൂമി പ്രശ്‌നത്തിലെ സുപ്രീംകോടതി വിധി സമാധാനപൂര്‍വ്വം സ്വീകരിച്ച ഇന്ത്യയിലെ ജനങ്ങളേയും രാഷ്‌ട്രപതി അനുമോദിച്ചു. മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മുത്തലാഖ് അടക്കമുള്ള നിരവധി നിയമഭേദഗതികള്‍ ഈ സര്‍ക്കാര്‍ കൊണ്ടു വന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ അതിവേഗ വികസനമാണ് നടക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി നിരവധി പദ്ധതികള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കുകയുണ്ടായി. രണ്ടരക്കോടി ജനങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷന്‍ ലഭിച്ചു.
ആദിവാസി വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ നമ്മുക്കായി. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. 8 കോടി പാവങ്ങള്‍ക്ക് ഗ്യാസ് കണക്ഷന്‍ ഉള്‍പ്പടെ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്കായി ഒരുപാട് പദ്ധതി നടപ്പാക്കി. ദല്‍ഹിയിലെ അനധികൃതകോളനികള്‍ നിയമവിധേയമാക്കിയത് 40 ലക്ഷം ജനങ്ങള്‍ക്ക് അനുഗ്രഹമായി മാറി. വികസനത്തില്‍ എല്ലാ വിഭാഗങ്ങളേയും ഒരുപോലെ മുന്നോട്ടു നയിക്കുന്നതാണ് സര്‍ക്കാര്‍ നയം. പ്രതിഷേധങ്ങളുടെ പേരിലുള്ള അക്രമങ്ങള്‍ രാജ്യത്തെയും സമൂഹത്തെയും ദുര്‍ബലപ്പെടുത്തുമെന്നും രാഷ്‌ട്രപതി പറഞ്ഞു.
ജിഎസ്ടി നടപ്പാക്കിയത് നികുതിരംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വലിയ മാറ്റങ്ങള്‍ രാജ്യത്ത് കൊണ്ടുവന്നു. കര്‍ത്താര്‍പൂര്‍ ഇടനാഴി റെക്കോര്‍ഡ് സമയം കൊണ്ടു പൂര്‍ത്തിയാക്കാന്‍ ഈ സര്‍ക്കാരിനായി. ഗുരു നാനക്കിന്റെ 550-ാം പ്രകാശ് പര്‍വ് ദിനത്തില്‍ ഇടനാഴി രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. പരസ്പര ബഹുമാനവും വിശ്വാസവും നിലനിര്‍ത്തി കൊണ്ടുള്ള ചര്‍ച്ചകളിലൂടേയും സംവാദങ്ങളിലൂടേയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ നയം.
ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം രാജ്യത്തെ 24 കോടി ജനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ചാന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന് അനുമതി നല്‍കി. പ്രതിരോധ മേഖലയ്‌ക്കും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നടപടി കര്‍ശ്ശമാക്കി. അതിത്തി പ്രദേശങ്ങളിലെ സുരക്ഷയും ശക്തമാക്കി.
മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതി വഴി രാജ്യത്തെ നിര്‍മാണ മേഖലയിലും വളര്‍ട്ട നേടാനായി. പ്രാദേശിക ഉത്പ്പന്നങ്ങള്‍ക്കുള്ള വിപണി മെച്ചപ്പെടുത്താനായി. റെയില്‍വേ ഉള്‍പ്പടെയുള്ള ഗതാഗത സൗകര്യങ്ങളും കാര്യക്ഷമമാക്കി.
















