ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള റാലിയില്‍ പങ്കെടുത്ത് മടങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറ് എസ്ഡിപിഐക്കാരെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റു ചെയ്തു. കെജി ഹള്ളി സ്വദേശികളായ ഇര്‍ഫാന്‍ (മുഹമ്മദ് ഇര്‍ഫാന്‍-33), സയ്ദ് അക്ബര്‍ (മെക്കാനിക് അക്ബര്‍-46), സയ്ദ് സിദ്ദിഖ് അക്ബര്‍ (30), അക്ബര്‍ ബാഷ (27), സന-ഉള്ള ഷരീഫ് (28), സാദിഖ്-ഉല്‍ അമീന്‍ (39) എന്നിവരാണ് അറസ്റ്റിലായത്. ജെപി നഗറിലെ വ്യാപാരി കൂടിയായ വരുണ്‍ ഭൂപാലത്തി (31) നെയാണ് സംഘം കമ്പിവടിക്ക് അടിച്ചും വടിവാള്‍ ഉപയോഗിച്ച് വെട്ടിയും പരിക്കേല്‍പ്പിച്ചത്. ഡിസംബര്‍ 22ന് ബെംഗളൂരു ടൗണ്‍ഹാളില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള പരിപാടിയില്‍ പങ്കെടുത്ത് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജയചാമരാജ റോഡിന് സമീപത്ത് അക്രമി സംഘം വരുണിനെ ആക്രമിച്ചത്.
വരുണിന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തിയശേഷം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ഭൂപാലം ഇപ്പോഴും ചികിത്സയിലാണ്. റാലിയില്‍ പങ്കെടുത്ത ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ ഉള്‍പ്പെടെയുള്ള നേതാക്കളെ ആക്രമിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്‌ക്കര്‍ റാവു പറഞ്ഞു. റാലിക്ക് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നതിനാല്‍ ലക്ഷ്യം പരാജയപ്പെട്ടു. ഇതോടെയാണ് റാലിയില്‍ നിന്ന് മടങ്ങിയ വരുണിനെ സംഘം ആക്രമിച്ചതെന്ന് ഭാസ്‌ക്കര്‍ റാവു പറഞ്ഞു.
ഇര്‍ഫാനായിരുന്നു ആക്രമണത്തിന്റെ സൂത്രധാരന്‍. മൂന്നു വര്‍ഷം മുന്‍പുള്ള ഒരു കൊലപാതക കേസിലെ പ്രതിയാണ് ഇര്‍ഫാന്‍. എസ്ഡിപിഐ നേതാക്കളുടെ അറിവോടെയായിരുന്നു ആക്രമണം. ഇതിനായി ആറു പ്രതികള്‍ക്കും നേതൃത്വം പതിനായിരം രൂപ വീതം നല്‍കിയെന്നും കമ്മീഷണര്‍ പറഞ്ഞു. ഭീകര വിരുദ്ധ സംഘവും പ്രതികളെ ചോദ്യം ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധമുള്ള മുഴുവന്‍ ആളുകളെയും അറസ്റ്റു ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കലാപമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. നഗരത്തില്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ബെംഗളൂരുവില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.
സംഭവത്തിനു ശേഷം ബിഡദിയിലേക്കാണ് പ്രതികള്‍ രക്ഷപെട്ടത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കുകളില്‍ ഹെല്‍മറ്റ് ധരിച്ച് എത്തിയാണ് സംഘം ആക്രമണം നടത്തിയത്. മടങ്ങുമ്പോള്‍ വ്യാജ നമ്പര്‍ പ്ലേറ്റ് മാറ്റുകയും ഹെല്‍മറ്റും ആയുധങ്ങളും അഞ്ചേനഹള്ളിയിലെ തടാകത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. ആക്രമണ സമയത്ത് ധരിച്ചിരുന്ന ഷര്‍ട്ടുകള്‍ കത്തിച്ചു കളഞ്ഞ ശേഷം മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഓഫ് ആക്കി വീടുകളില്‍ വച്ച ശേഷമാണ് പ്രതികള്‍ ബിഡദിയിലെ ഒളികേന്ദ്രത്തിലേക്ക് രക്ഷപെട്ടത്.
ആക്രമണം നടന്ന ഉടന്‍ സ്ഥലത്തെത്തിയ കലാശിപാളയ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചില്ല. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. ഇവരാണ് പ്രതികളെ കണ്ടെത്തിയത്. നഗരത്തിലെ എണ്ണൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.
















