തിരുവനന്തപുരം: കളിയിക്കാവിളയിലെ ചെക്‌പോസ്റ്റില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയ ഭീകരര്‍ ആയുധങ്ങളുമായി പുറപ്പെട്ടത് നെയ്യാറ്റിന്‍കരയില്‍ നിന്നെന്ന് സ്ഥിരീകരണം. ഇവര്‍ ബാഗുമായി നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍പോലീസിനു ലഭിച്ചു. എസ്‌ഐക്കെതിരായ ആക്രമണത്തിനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്ത പാലരുവി സ്വദേശി നവാസ് ഉള്‍പ്പെടെ അഞ്ചുപേരെ കൊല്ലം തെന്മലയില്‍ നിന്നും പിടികൂടി. അഷറഫ്, മുഹമ്മദ് ഖാജ, സിദ്ധിക്,ഫര്‍ദു എന്നിവരാണ് പിടിയിലായ മറ്റ് അഞ്ചുപേര്‍. രാത്രിയോടെ തിരുവിതാംകോട് സ്വദേശിഅബ്ദുള്‍ സക്കീറിനെയും അയാളുടെ ഓട്ടോയും കസ്റ്റഡിയിലെടുത്തു.
എസ്‌ഐയെ വെടിവച്ച ദിവസം രാത്രി 8.30ന് നെയ്യാറ്റിന്‍കര ജങ്ഷനിലൂടെ പ്രതികളായ തൗഫീക്കും സമീമും നടക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളാണു പോലീസിന് ലഭിച്ചത്. ഇവരുടെ കൈയില്‍ ബാഗുള്ളതായും ദൃശ്യങ്ങളിലുണ്ട്. നെയ്യാറ്റിന്‍കര വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓഫീസിലെത്തി വിവിധ പ്രദേശങ്ങളിലെ സിസി ക്യാമറകള്‍ തമിഴ്‌നാട് പോലീസ് പരിശോധിക്കവെയാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് ഡ്രൈവറെ ചോദ്യം ചെയ്തു. ഇരുവരും ബാഗുമായി കളിയിക്കാവിളയില്‍ ഇറങ്ങിയതായി സ്ഥിരീകരിച്ചു.
അതിനിടെയാണ് ഇന്നലെ വൈകിട്ട് 3.45ന്കൊല്ലം തെന്മല പാലരുവിയില്‍ നിന്നും ആറുപേരടങ്ങുന്ന സംഘം പിടിയിലായത്. പിടിയിലായ പാലരുവി സ്വദേശി നവാസിന് ഗൂഢാലോചനയില്‍ പങ്കുള്ളതായി പോലീസ് സ്ഥിരീകരിച്ചു. സംഘത്തിലുള്ള ഒരാള്‍ വെടിവയ്‌പ്പില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളയാളാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിനുശേഷം സംഘം കേരളത്തിലേക്ക് കടന്നെന്ന് സ്ഥിരീകരിച്ചിരുന്നു. തുടക്കത്തില്‍ തീവ്രവാദികള്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച ശേഷം ടി എന്‍ 22 സി കെ 1377 റജിസ്‌ട്രേഷന്‍ നമ്പരുള്ള കാറിലാണ് പാലരുവിയിലേക്ക് എത്തിയത്. തെന്മല കഴിഞ്ഞ ശേഷം കഴുതരുട്ടിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ആറുപേരെയും തെന്മല സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിന്തുടര്‍ന്നു. ഇവരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കിയായിരുന്നു പോലീസ് നീക്കം.
പാലരുവിയിലെത്തിയ സംഘം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങി. കുളി കഴിഞ്ഞ് തിരികെ വാഹനത്തില്‍ ജങ്ഷനിലെത്തിയ സംഘത്തെ കേരള, തമിഴ്‌നാട് പോലീസുകാര്‍ ഒത്തുചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇവര്‍ തിരികെ വരുമ്പോള്‍ രക്ഷപ്പെടാതിരിക്കാന്‍ ദേശീയപാതയില്‍ ലോറി കുറുകെയിട്ട് ഗതാഗതവും തടഞ്ഞിരുന്നു. പിടിയിലായവരെ തമിഴ്‌നാട് ക്യു ബ്രാഞ്ച് സംഘം തെങ്കാശിയിലേക്ക് കൊണ്ടുപോയി. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
















