കൊച്ചി: ഗതാഗതത്തിനും ടൂറിസത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കിയാകും വികസന പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പൗരന് ഒരു ടൂറിസ്റ്റ് എന്നതാണ് ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ അനുബന്ധ വികസനങ്ങള്‍ നടത്തും, ഒരു കേന്ദ്രം മേല്‍നോട്ടം വഹിക്കും, ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ മുഴുവന്‍ റോഡും അടുത്ത ഡിസംബറിനു മുമ്പ് ഗതാഗത യോഗ്യമാക്കുമെന്നും ഈ വര്‍ഷം കോവളം മുതല്‍ ബേക്കല്‍ വരെ ബോട്ടുയാത്ര യാഥാര്‍ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത, മലയോര പാത, തീരദേശ പാത എന്നിവ പുരോഗമിക്കുന്നു. കാസര്‍കോട്-തിരുവനന്തപുരം അതിവേഗ റെയില്‍ പാതയുടെ നടപടി തുടങ്ങി. അഞ്ചാമത്തെ എയര്‍പോര്‍ട്ടായ ശബരി വിമാനത്താവളത്തിന് സ്‌പെഷ്യല്‍ ഓഫീസറെ നിശ്ചയിച്ചു, മുഖ്യമന്ത്രി വിവരിച്ചു.
സ്വകാര്യ എസ്‌റ്റേറ്റുകള്‍ തുടങ്ങുന്നതിന് കൂടുതല്‍ പ്രോത്സാഹനം നല്‍കും. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം പ്രദേശത്തെ ആയിരം പേരില്‍ അഞ്ചു പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കണമെന്ന് വ്യവസ്ഥ ചെയ്യും. ഭൂപരിഷ്‌കരണ നിയമ പ്രകാരം കൈവശം വയ്‌ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കര്‍ എന്നത് വ്യവസായാവശ്യങ്ങള്‍ക്ക് ബാധകമല്ലാതാക്കും. എട്ടു മീറ്റര്‍ വീതിയുള്ള പഞ്ചായത്ത് റോഡിന് സമീപത്ത് കെട്ടിട നിര്‍മാണത്തിന് 18,000 ചതുരശ്ര അടിയെന്ന പരിധി വിലക്ക് മാറ്റും. വ്യവസായങ്ങള്‍ക്ക് അടുത്തുള്ള ഏത് ജലസ്രോതസില്‍നിന്നും വെള്ളമെടുക്കാന്‍ അനുമതി നല്‍കും. 20,000 ചതുരശ്ര അടിക്കു മുകളിലുള്ള വ്യവസായ കെട്ടിടങ്ങള്‍ക്ക് പാരിസ്ഥിതികാനുമതി എളുപ്പമാക്കും. നിക്ഷേപത്തിന്റെ കാര്യത്തില്‍ കേരളത്തെ ആദ്യ അഞ്ചു സംസ്ഥാനങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും നിക്ഷേപകര്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളം കൈവരിച്ച നേട്ടങ്ങള്‍ നിക്ഷേപക വര്‍ധനയ്‌ക്ക് സഹായകരമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള ഹ്രസ്വവീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. കിന്‍ഫ്രയെക്കുറിച്ചുള്ള കോഫി ടേബിള്‍ ബുക്ക് വ്യവസായ മന്ത്രി ഇ.പി. ജയരാജന് കൈമാറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ്-നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, വ്യവസായ-വാണിജ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ്, ലുലു ഗ്രൂപ്പ് സിഎംഡി എം.എ. യൂസഫലി, ആര്‍.പി. ഗ്രൂപ്പ് സിഎംഡി ഡോ. ബി. രവി പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
















