ചെന്നൈ : വിദേശ രാജ്യത്തേയ്‌ക്ക് കള്ളപ്പണം കടത്തിയതുമായി ബന്ധപ്പെട്ട് കടലാസ് കമ്പനികള്‍ക്കെതിരെ നടപടി ശക്തമാക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും ഹോങ്കോങ്ങിലേക്ക് കടത്തിയതിന് സിബിഐയുടേയും നേതൃത്വത്തിലാണ് നടപടി സ്വീകരിക്കുന്നത്. 2014-15 കാലഘട്ടത്തില്‍ ചെന്നൈ കോന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 48 കടലാസ് കമ്പനികള്‍ 1038 കോടി കടത്തിയതായാണ് കേസ്.
മുഹമ്മദ് ഇബ്റാംസ ജോണി, സിന്‍ഡ മിധര്‍, നിസാമുദ്ദീന്‍ എന്നീ പേരുകാരേയും സിബിഐ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മുഹമ്മദ് ഇബ്റാംസ ജോണി ശിവഗംഗക്കാരനാണ്. ഈ പ്രദേശത്തു നിന്നുള്ള മുന്‍ യുപിഎ സര്‍ക്കാരില്‍ വന്‍ സ്ഥാനമുണ്ടായിരുന്ന ഒരു ഉന്നത നേതാവിന്റെ ബിനാമി ഇടപാടുകാരാണ് ഇവരെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമാനമായ വിവിധ കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയും സിബിഐയുടേയും നിയമനടപടികള്‍ നേരിടുന്നയാളാണ് മുന്‍ യുപിഎ സര്‍ക്കാരില്‍ വന്‍ സ്ഥാനമുണ്ടായിരുന്ന ഈ നേതാവ്.
ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ (ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) എന്നീ ബാങ്കുകളിലൂടെയാണ് കള്ളപ്പണം കടത്തിയത്. ഇതിനായി ഇവരെ സഹായിച്ച ഈ ബാങ്കുകളിലെ ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്യാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്.
ഈ കമ്പനികളിലൂടെ വിവിധ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുകയും അതിന്റെ വില എന്ന നിലയില്‍ വന്‍ തുക വിദേശത്തേക്ക് അയയ്‌ക്കുകയുമായിരുന്നു ചെയ്തിരുന്നതെന്ന് സിബിഐ പറയുന്നു. ഇറക്കുമതി ചെയ്ത ചരക്കുകളുടെ വിലയേക്കാള്‍ നൂറുകണക്കിനിരട്ടി പണമാണ് വിദേശത്തേക്കയച്ചത്. ഇത് കള്ളപ്പണം കടത്താന്‍ തന്നെയാണെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 2014- 2015ല്‍ രാഷ്‌ട്രീയ സാഹചര്യം രക്ഷയില്ലെന്ന് കണ്ടപ്പോള്‍ പൂഴ്‌ത്തിവച്ചിരുന്ന അഴിമതിപ്പണം കടത്തുകയായിരുന്നു ഇവര്‍ എന്നുമാണ് സിബിഐ കണ്ടെത്തല്‍.
ഇതിലെ പല കമ്പനികളുടെയും വാര്‍ഷിക വരവ് ലക്ഷങ്ങള്‍ മാത്രമേ കാണിച്ചിരുന്നുള്ളെങ്കിലും വിദേശത്തേക്ക് നൂറുകണക്കിനു കോടിയാണ് അയച്ചുകൊടുത്തത്. ബാങ്ക് ഉദ്യോഗസ്ഥരുടെ ഇടപെടലും അറിവുമില്ലാതെ ഇത് ചെയ്യാനാകില്ലെന്നും വിശദമായ അന്വേഷണം നടത്തി ഇതിനു പിറകിലുള്ളവരേയും ഇതില്‍ ഗൂഢാലോചന ചെയ്തവരേയും നിയമത്തിനു മുന്നിലെത്തിക്കുമെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
















