കോഴിക്കോട്: പാക്കിസ്ഥാനിലും ബംഗ്ലാദേശിലും കാശ്മീരിലും ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെട്ടപ്പോൾ മൗനം പാലിച്ചവരാണ് ഇന്ന് പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ നാട്ടിൽ കലാപമുണ്ടാക്കാൻ ആഹ്വാനം ചെയ്യുന്നതെന്ന് മുൻ ഡി.ജി.പി ടി.പി.സെൻകുമാർ. മുതലക്കുളത്ത് നടന്ന രാഷ്‌ട്ര രക്ഷാ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ പൗരത്വ ഭേദഗതി നിയമം ഒരു ഭാരതീയ പൗരനേയും ബാധിക്കുന്നതല്ല. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ അവർക്ക് വേണ്ടി വാദിക്കാൻ ഞാൻ മുന്നിലുണ്ടാകും. പിണറായി വിജയനും രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും പൗരത്വ ഭേദഗതി നിയമം പഠിക്കണം. മാലിക് ദിനാറും സംഘവും കേരളത്തിലെത്തിയപ്പോൾ രണ്ടു കൈയും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് നമ്മുടെ നാട്ടിനുള്ളത്.
ലോകത്തെ ഏത് രാജ്യത്തിലെയും ആർക്കും നിയമാനുസരണം ഇന്ത്യൻ പൗരനാകാൻ കഴിയും. പൗരത്വ ഭേദഗതി നിയമം മൂന്നു രാജ്യങ്ങളിലെ ന്യൂനപക്ഷ സമൂഹത്തെ സംരക്ഷിക്കാനാണ്. ചൈനയിലെ മതാവകാശങ്ങൾ നിഷേധിക്കുമ്പോൾ കുഞ്ഞാലിക്കുട്ടിക്ക് വിഷമമില്ല. ഇവർ നടത്തുന്ന ലോംഗ് മാർച്ച് പീക്കിംഗിലേക്കാണ് നടത്തേണ്ടത് അദ്ദേഹം പറഞ്ഞു.
















