ശബരിമല: യുവതീ പ്രവേശന വിഷയത്തിൽ മലക്കം മറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രത്തിലെ ആചാരങ്ങളും പ്രായോഗിക പ്രശ്‌നങ്ങളും ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളും പരിഗണച്ചേ സുപ്രീം കോടതിയിൽ നിലപാടെടുക്കൂവെന്ന് ബോർഡ് പ്രസിഡന്റ് എൻ. വാസു വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ എന്തു നിലപാടെടുക്കണമെന്നു നിയമവിദഗ്ധരുമായി ചർച്ചചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി പുനഃപരിശോധനാ ഹർജി പരിഗണിച്ചതുമുതൽ ദേവസ്വംബോർഡ് എടുത്ത നിലപാട്. ഇതിൽ നിന്നും മലക്കം മറിയുന്നതാണ് പുതിയ നിലപാട്. സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കൂടിയാലോചനകൾക്ക് ശേഷമേ പറയാനാകൂ. സർക്കാരുമായി ബോർഡ് ഇക്കാര്യം ചർച്ച ചെയ്യും. കോടതിയിൽ നിന്നും ഇതുവരെ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 13 ന് സുപ്രീം കോടതി പരിഗണിക്കും. ഒമ്പതംഗ ഭരണ ഘടന ബഞ്ചാണ് ഹർജി പരിഗണിക്കുന്നത് . മുമ്പ് ഈ കേസ് കേട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്ന ആരെയും ഇക്കുറി ഉൾപ്പെടുത്തിയിട്ടില്ല. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ, എൽ.നാഗേശ്വര റാവു, മോഹൻ എം. സന്താന ഗൗണ്ടർ, എസ്.അബ്ദുൾ നസീർ, ആർ. സുഭാഷ് റെഡ്ഡി, ബി.ആർ ഗവായി, സൂര്യ കാന്ത് എന്നിവരാണ് ഒമ്പതംഗ ബെഞ്ചിലുള്ളത്.
ശബരിമലയിൽ യുവതീപ്രവേശമാകാമെന്നായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ പിണറായി സർക്കാരിന്റെ വാദം. എന്നാൽ എ.പദ്‌മകുമാറിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ബോർഡ് ആദ്യഘട്ടത്തിൽ ഇതിനെ ശക്തമായി എതിർക്കുകയും ചെയ്‌തു. യുവതീപ്രവേശ വിഷയത്തിൽ പുനഃപരശോധനാ ഹർജി പരിഗണിക്കവെയാണ് സർക്കാരിനൊപ്പം ചേർന്നത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ പാഠം പഠിച്ച സർക്കാർ ശബരിമല വിഷയത്തിൽ പരമാവധി അയഞ്ഞു. യുവതികളെ പ്രവേശിപ്പിക്കാൻ കഴിഞ്ഞതവണ ഉത്സുകരായിരുന്ന പൊലീസ് തന്നെയാണ് ഇത്തവണ ദർശനത്തിനെത്തുന്ന യുവതികളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും.
















