തൃശൂര്‍: പിണറായിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചരിത്രപുരുഷന്മാര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നതാണ് മാന്യത. ഭൂപരിഷ്‌കരണ നിയമത്തിന്റെ ക്രെഡിറ്റ് അച്യുതമേനോന് അവകാശപ്പെട്ടതാണ്. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതില്‍ മറ്റാര്‍ക്കും ഒരവകാശവുമില്ല. ക്രെഡിറ്റ് ഷെയര്‍ ചെയ്യാന്‍ തയാറല്ല. ചരിത്രം പഠിക്കാന്‍ തയാറാകണമെന്ന് കാനം പിണറായിയെ പരിഹസിച്ചു.
സപ്തകക്ഷി സര്‍ക്കാര്‍ രാജിവയ്‌ക്കുന്നതിന് തൊട്ടുമുന്‍പാണ് ബില്‍ പാസാക്കിയത്. തുടര്‍ന്നുവന്ന അച്യുതമേനോന്‍ സര്‍ക്കാര്‍ അത് നടപ്പാക്കി. ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചു. ഇത് എല്ലാവര്‍ക്കും അറിയാവുന്ന ചരിത്രമാണ്.
1970 ജനുവരി ഒന്നിന് അച്യുത മേനോന്‍ സര്‍ക്കാര്‍ ഭൂപരിഷ്‌കരണം ഭേദഗതികളോടെ നടപ്പാക്കി. 1957 ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ലക്ഷ്യമിട്ട നടപടികള്‍ പൂര്‍ണമായും നടപ്പാക്കാന്‍ അച്യുതമേനോന്‍ സര്‍ക്കാരിനു കഴിഞ്ഞു. 1967 ലെ സപ്തകക്ഷി സര്‍ക്കാരിന്റെ സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ വരുമ്പോള്‍ ബില്ലിന് രണ്ട് ഭേദഗതികളുണ്ടായിരുന്നു. ഒന്ന് പി.എസ്. ശ്രീനിവാസന്‍ അവതരിപ്പിച്ചത്. കുടികിടപ്പുകാര്‍ക്ക് ഉടന്‍ തന്നെ ഭൂമിയില്‍ അവകാശം കൊടുക്കണമെന്നായിരുന്നു അത്. സിപിഐ-സിപിഎം നേതാക്കള്‍ ഈ വിഷയം ചര്‍ച്ച ചെയ്ത് അത് സര്‍ക്കാരിന്റെ ഔദ്യോഗിക ഭേദഗതിയായി റവന്യു മന്ത്രി തന്നെ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. മറ്റൊന്ന് ഇ. ചന്ദ്രശേഖരന്‍ നായര്‍ അവതരിപ്പിച്ച നിയമം ഉടന്‍ പ്രാബല്യത്തിലാക്കണം എന്നതായിരുന്നു.
എന്നാല്‍, അത് നടപ്പാക്കുന്നതിലെ പ്രായോഗികബുദ്ധിമുട്ടാണ് അന്ന് ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഒറ്റയടിക്ക് നടപ്പാക്കേണ്ട എന്ന തീരുമാനത്തിലെത്തി. ഈ നിയമ ഭേദഗതി അംഗീകരിച്ചിട്ടും അത് നടപ്പാക്കുന്നതില്‍ അന്നത്തെ ഭരണ നേതൃത്വത്തിന്റെ താത്പര്യക്കുറവ് വ്യക്തമാക്കുന്നു. 1969 നവംബര്‍ ഒന്നിനാണ് സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നത്. ഇത് ചരിത്രം വായിച്ച എല്ലാവര്‍ക്കുമറിയാം. ചരിത്രം പലതരത്തില്‍ പഠിക്കാം, വായിച്ചു പഠിക്കുന്നതാണ് നല്ലത്. ചരിത്രം വായിച്ചു പഠിച്ചാല്‍ ഒട്ടേറെ കാര്യങ്ങള്‍ അറിയാന്‍ കഴിയും. 1970 ല്‍ ബില്‍ ഒമ്പതാം പട്ടികയില്‍ പെടുത്താനുള്ള പ്രമേയം പാസാക്കി. ആ സര്‍ക്കാര്‍ തന്നെയാണ് 1971 ജനുവരി 21ന് കണ്ണന്‍ദേവന്റെ 1,32,000 ഏക്കര്‍ ഭൂമി ഒരു പൈസ പോലും നല്‍കാതെ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. അതിന്റെ രേഖകകളും ചരിത്രത്തിലുണ്ട്, കാനം പറഞ്ഞു.
അതേ സര്‍ക്കാര്‍ തന്നെയാണ് 71 മെയ് 10ന് കേരളത്തിലെ സ്വകാര്യ വനങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്നവര്‍ എതിര്‍ത്തത് വനത്തില്‍ തേന്‍ ശേഖരിക്കുന്നവരുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന പേരിലായിരുന്നു. അതേ സര്‍ക്കാര്‍ തന്നെയാണ് ആലപ്പുഴയില്‍ മുരിക്കന്റെ കൈയിലുണ്ടായിരുന്ന 1935 ഏക്കര്‍ കായല്‍ ഭൂമി ഏറ്റെടുത്ത് കര്‍ഷക തൊഴിലാളികള്‍ക്ക് നല്‍കാന്‍ മാറ്റി വെച്ചത്.
അന്ന് റവന്യു മന്ത്രിയായിരുന്ന ബേബി ജോണ്‍ നിയമം അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷത്തുണ്ടായിരുന്ന പ്രമുഖ നേതാക്കള്‍ അതിനെ എതിര്‍ത്തതും നിയമസഭാ രേഖകളില്‍ കാണാം. അവസാനം നിയമം പാസാകുന്ന ഘട്ടം വന്നപ്പോള്‍ അന്നുണ്ടായിരുന്ന 17 പ്രതിപക്ഷാംഗങ്ങള്‍ വിട്ടുനിന്നു എന്നതും ചരിത്രരേഖകള്‍ പറയുന്നുണ്ട്. അതും വായിച്ചു മനസിലാക്കുന്നത് നല്ലതായിരിക്കും.സിപിഎം അന്ന് പ്രതിപക്ഷത്തായിരുന്നു.
















