ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ യുപിയിലെ പലയിടങ്ങളിലും കലാപം അഴിച്ചുവിട്ട സംഭവത്തില്‍ 25 പോപ്പുലര്‍ ഫ്രണ്ടുകാര്‍ അറസ്റ്റില്‍. വിവിധ ജില്ലകളില്‍ നിന്നാണ് ഇവരെ പിടിച്ചതെന്ന് യുപി പോലീസ് അറിയിച്ചു.
അറസ്റ്റിലായവരെല്ലാം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണ്. സംസ്ഥാനത്തുള്ള ഇവരുടെ ശൃംഖലയെപ്പറ്റി അന്വേഷിച്ചുവരികയാണ്, ഐജി പ്രവീണ്‍ കുമാര്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ വസീം അഹമ്മദും മറ്റു രണ്ടു പേരും ലഖ്‌നൗവിലാണ് പിടിയിലായത്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനെക്കുറിച്ച് കേന്ദ്രവും യുപി സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തിവരികയാണ്. അത് വെളിപ്പെടുത്താന്‍ കഴിയില്ല, ഐജി പറഞ്ഞു.പോപ്പുലര്‍ ഫ്രണ്ട് സിമിയുടെ മറ്റൊരു രൂപമാണെന്ന് യുപി മന്ത്രി മൊഹ്‌സിന്‍ റാസ പറഞ്ഞു. കേരളത്തിനു ശേഷം യുപിയില്‍ കാലുറപ്പിക്കാനാണ് അവരുടെ ശ്രമം. സിമിയെ നിരോധിച്ച ശേഷം രൂപംകൊണ്ടതാണ് പോപ്പുലര്‍ ഫ്രണ്ട്. യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ് അവര്‍, അദ്ദേഹം പറഞ്ഞു.
നഷ്ടം ഈടാക്കാനുള്ള നടപടി പുരോഗമിക്കുന്നു പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ കലാപം അഴിച്ചുവിട്ടവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള യുപി സര്‍ക്കാരിന്റെ നടപടി പുരോഗമിക്കുന്നു. കലാപക്കേസിലെ പ്രതികള്‍ക്ക് അവരുടെ വസ്തു കണ്ടുകെട്ടാനുള്ള നോട്ടീസ് നല്‍കിക്കഴിഞ്ഞു. ലഖ്‌നൗ ഭരണകൂടം മാത്രം 150 നോട്ടീസുകളാണ് അയച്ചത്. ഏഴു ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം. വിശദീകരണങ്ങള്‍ ഉന്നതാധികാര സമിതി പരിശോധിക്കും. തൃപ്തികരമല്ലെങ്കില്‍ നഷ്ടപരിഹാരം അടയ്‌ക്കാന്‍ നിര്‍ദേശിക്കും. പ്രതികള്‍ക്ക് അതിനുള്ള കഴിവില്ലെങ്കില്‍ അവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി തുടങ്ങും. സ്വത്ത് കണ്ടുകെട്ടി ലേലം ചെയ്യും, സര്‍ക്കാര്‍ അറിയിച്ചു.
ലഖ്‌നൗവില്‍ 152 പേരില്‍ നിന്ന് 2.54 കോടി രൂപയാണ് ഈടാക്കുക. ബിജ്‌നോറില്‍ 43 പേരില്‍ നിന്ന് 19.70 ലക്ഷം, സംഭാലില്‍ 25 പേരില്‍ നിന്ന് 15 ലക്ഷം, കാണ്‍പൂരില്‍ 15 പേരില്‍ നിന്ന് 10.97 ലക്ഷം, രാംപൂരില്‍ 28 പേരില്‍ നിന്ന് 14.86 ലക്ഷം, മുസാഫര്‍നഗറില്‍ 40 പേരില്‍ നിന്ന് 56.7 ലക്ഷവും ഈടാക്കും.
















