സങ്കുചിതമായ രാഷ്‌ട്രീയലക്ഷ്യമുള്ള ചില രാഷ്‌ട്രീയപാര്‍ട്ടികളും ആളുകളും ചേര്‍ന്ന് സമൂഹത്തിലെ ഒരു പ്രത്യേകവിഭാഗത്തിനിടയില്‍ പൗരത്വഭേദഗതി നിയമത്തേയും ദേശീയ പൗരത്വ രജിസ്റ്ററിനേയും (എന്‍.ആര്‍.സി) ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനുള്ള ഇപ്പോഴത്തെ തീരുമാനത്തേയും കുറിച്ചൊക്കെ തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണ്. ‘സത്യത്തിന്റെ പര്‍വ്വതങ്ങളെ നുണകളുടെ കുറ്റിക്കാടുകള്‍’ കൊണ്ട് മറയ്‌ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്.
2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രകടനം നാം പരിശോധിക്കുകയാണെങ്കില്‍, സമഗ്രമായ ശാക്തീകരണത്തിനും സമൃദ്ധിക്കും വേണ്ടി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരുന്നുവെന്ന് നമുക്ക് പറയാന്‍ കഴിയും. ”വിവേചനമില്ലാത്ത വികസനം” എന്ന ഉത്തരവാദിത്തത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. മതത്തിന്റെയും പ്രാദേശികതയുടെയും എല്ലാ തടസ്സങ്ങളും നീക്കികൊണ്ട് ആവശ്യക്കാരായ ഓരോ വ്യക്തിക്കും ” കണ്ണുകളില്‍ സന്തോഷവും ജീവിതത്തില്‍ സമൃദ്ധിയും” ഉറപ്പാക്കുന്നതിനാണ് പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് രണ്ട് കോടി വീടുകള്‍ നല്‍കിയപ്പോള്‍, ഗുണഭോക്താക്കളില്‍ 31 ശതമാനവും ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നായിരുന്നു. രാജ്യത്തെ 6 ലക്ഷം ഗ്രാമങ്ങളില്‍ വൈദ്യുതി ലഭ്യമാക്കിയപ്പോള്‍ 39 ശതമാനവും ന്യൂനപക്ഷവിഭാഗഗ്രാമങ്ങളായിരുന്നു. 22 കോടി കര്‍ഷകര്‍ക്ക് ‘കിസാന്‍ സമ്മാന്‍ നിധി’ക്ക് കീഴില്‍ ആനുകൂല്യങ്ങള്‍ നല്‍കിയതില്‍ 33 ശതമാനം കര്‍ഷകര്‍ ന്യൂനപക്ഷസമുദായങ്ങളില്‍പ്പെട്ടവരായിരുന്നു. സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കുന്ന ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കളിലെ 8 കോടി ഗുണഭോക്താക്കളില്‍ 37ശതമാനത്തിലേറെയും ന്യൂനപക്ഷമാണ്.
വിവേചനരഹിതമായി വീടുകള്‍ നല്‍കുകയും ആ വീടുകളില്‍ വൈദ്യുതി ലഭ്യമാക്കുകയും ചെയ്ത ഒരു പ്രധാനമന്ത്രിക്ക് ഒരിക്കലും അവരെ പാര്‍പ്പിടമില്ലാതാക്കാനോ അവരുടെ ജീവിതം അപകടത്തിലാക്കാനോ കഴിയില്ലെന്നത് വ്യക്തമാണ്. അതാണ് പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും സംബന്ധിച്ച് പ്രധാനമന്ത്രി മോദി വ്യക്തമായ ഒരു സന്ദേശം നല്‍കിയത്. ” പൗരത്വ ഭേദഗതി നിയമം എന്നത് പൗരത്വം നല്‍കാനുള്ളതാണ്, അല്ലാതെ ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല” എന്ന്. ഇന്ത്യന്‍ മുസ്ലീങ്ങളുടെ പൗരത്വത്തിന്, പൗരത്വ നിയമ ഭേദഗതിയോ, ദേശീയ പൗരത്വരജിസ്റ്ററോ മൂലം യാതൊരു ഭീഷണിയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ മതത്തിന്റെ പേരില്‍ വേട്ടയാടല്‍ നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ളതാണ് പൗരത്വ നിയമ ഭേദഗതി. ഈ നിയമ ഭേദഗതി പ്രകാരം ഒരു വ്യക്തിക്ക് ആവശ്യമാണെങ്കില്‍ മാത്രമേ പൗരത്വം നല്‍കുകയുമുള്ളൂ. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ടാണെങ്കില്‍ അത്തരം ഒരു വ്യവസ്ഥ 1955ലെ ഇന്ത്യന്‍ പൗരത്വനിയമത്തില്‍ ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നുണ്ട്.
പൗരത്വ നിയമ ഭേദഗതിക്ക് ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ട്. ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്ന പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ പന്തും പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രിയായിരുന്ന മേജര്‍ ജനറല്‍ ഇസ്‌ക്കന്ദര്‍ മിര്‍സയും തമ്മില്‍ 1955ല്‍ ഒപ്പിട്ട കരാര്‍ പ്രകാരം പാക്കിസ്ഥാനിലെ അമുസ്ലീം ദേവാലയങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ചുമതല ഇന്ത്യാ ഗവണ്‍മെന്റിനാണ്. അതിന് പുറമെ പാക്കിസ്ഥാനിലെ അമുസ്ലീങ്ങളുടെ സാമുഹിക-മത പ്രശ്‌നങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തവും ഇന്ത്യാ ഗവണ്‍മെന്റിനുണ്ട്.
ആ രാജ്യത്ത് നടന്ന അക്രമങ്ങളും വംശഹത്യകളും മൂലം വിഭജന കാലത്ത് 24 ശതമാനമുണ്ടായിരുന്ന ന്യൂനപക്ഷ ജനസംഖ്യ ഇപ്പോള്‍ രണ്ട് ശതമാനമായി കുറഞ്ഞു. എന്നാല്‍, മുന്‍ ഇന്ത്യാ ഗവണ്‍മെന്റുകള്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇവിടെ അഭയം തേടിയവര്‍ ഭീകരവാദത്തിന്റെ ഭീഷണിയും ഇന്ത്യന്‍ നിയമങ്ങളുടെ ബുദ്ധിമുട്ടുകളും അഭിമുഖീകരിക്കുകയായിരുന്നു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് മനുഷ്യത്വപരമായ മാന്യത നല്‍കുന്നതിനാണ് മോദി സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത്. ഈ നിയമത്തിന് ഏതെങ്കിലുമൊരു ഇന്ത്യന്‍ മുസ്ലീമുമായി ബന്ധപ്പെടുന്ന യാതൊന്നുമില്ല.
പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ അനീതിയും വംശഹത്യയും അഭിമുഖീകരിക്കുമ്പോള്‍ ഇവിടെ ഇന്ത്യയില്‍ വികസനത്തിന്റെ തുല്യപങ്കാളികളാണ് ന്യൂനപക്ഷങ്ങള്‍. ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കികൊണ്ടുള്ള മോദി സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ വളരെ കാര്യക്ഷമവുമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് മോദിഗവണ്‍മെന്റ് 3.20 കോടി ആവശ്യക്കാരായ ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി, അതില്‍ 60 ശതമാനം വിദ്യാര്‍ഥിനികളായിരുന്നു. ‘സീഖോ ഓര്‍ കമാവോ’, ‘ഉസ്താദ്’, ‘നയീ മന്‍സില്‍’, ‘ഗരീബി നവാസ് തൊഴില്‍ പദ്ധതി’, ‘നയി റോഷിനി’ തുടങ്ങിയ വിവിധ നൈപുണ്യവികസന പദ്ധതികളിലൂടെ 2014 മുതല്‍ ന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെടുന്ന 8 ലക്ഷം യുവജനങ്ങള്‍ക്കാണ് തൊഴിലൂം തൊഴിലവസരങ്ങളും ലഭ്യമാക്കിയത്. ഇവയിലെല്ലാം 80ശതമാനം പെണ്‍കുട്ടികളും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് ‘ഹുണാര്‍ ഹാത്തി’ലൂടെ 2.65 ലക്ഷം കൈത്തൊഴിലാളികള്‍ക്കും കരകൗശലതൊഴിലാളികള്‍ക്കും അവരുമായി ബന്ധപ്പെട്ടവര്‍ക്കുമാണ് തൊഴിലും തൊഴിലവസരങ്ങളും ഒരുക്കിയത്.
പാക്കിസ്ഥാന്‍ ന്യൂനപക്ഷങ്ങളുടെ നരകമാകുമ്പോള്‍, ഇന്ത്യ ന്യൂനപക്ഷങ്ങള്‍ക്ക് സ്വര്‍ഗ്ഗമാകുകയാണ്. ‘നാനാത്വത്തില്‍ ഏകത്വ’ത്തിന്റെ ശക്തിയെ ദുര്‍ബ്ബലപ്പെടുത്താനായി ഗൂഢാലോചന നടത്തുന്ന ചില വിഘടനശക്തികള്‍ക്ക് ഈ വസ്തുതകള്‍ അംഗീകരിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ ചില വ്യക്തികള്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററിലും(എന്‍.പി.ആര്‍) സെന്‍സസിലും പോലും ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. എന്‍.പി.ആര്‍ സംബന്ധിച്ച് ചില രാഷ്‌ട്രീയപാര്‍ട്ടികള്‍ നുണകളാണ് പ്രചരിപ്പിക്കുന്നത്. സെന്‍സസും എന്‍.പി.ആറും ഒരു നിരന്തരപ്രവര്‍ത്തനമാണ്. 1951, 1961, 1971, 1981, 1991, 2001, 2011 എന്നീ വര്‍ഷങ്ങളിലെല്ലാം രാജ്യത്ത് സെന്‍സസ് നടത്തിയിട്ടുണ്ട്. ജനാധിപത്യത്തില്‍ പരാജയപ്പെട്ടവര്‍ ഇപ്പോള്‍ ജനാധിപത്യത്തെ അരാജത്വത്തിലൂടെ ഹൈജാക് ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ മനസ്സിലാക്കണം.
















