ആലപ്പുഴ: തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളേറെയും മത്സ്യത്തൊഴിലാളികളുടേത്. സുപ്രീംകോടതി നിര്‍ദേശപ്രകാരം അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കണക്കെടുത്തതോടെ വഴിയാധാരമാകുക ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ച മത്സ്യത്തൊഴിലാളി സമൂഹത്തിന് തിരിച്ചടിയായി.
2011ലാണ് തീരദേശ പരിപാലന ചട്ടം നിലവില്‍ വരുന്നത്. തീരദേശ നിര്‍മാണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായിരുന്നു നിയമം. 100 മീറ്റര്‍, 200 മീറ്റര്‍, 200നും അഞ്ഞൂറ് മീറ്ററിനും ഇടയിലുള്ളവ എന്നിങ്ങനെ ഓരോ പ്രദേശത്തിനനുസരിച്ച് സിആര്‍ഇസഡ് കാറ്റഗറി നിശ്ചയിച്ചു. എന്നാല്‍, മോദി സര്‍ക്കാര്‍ 2019 ഫെബ്രുവരിയില്‍ ഈ നിയമം ഭേദഗതി ചെയ്തു.
ജനസാന്ദ്രത കൂടിയ ഗ്രാമീണ തീരദേശ മേഖലയിലെ നിര്‍മാണത്തിനുള്ള നിയന്ത്രണ പരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കി കുറച്ചു. ദ്വീപുകള്‍, കായലുകള്‍, ജലാശയങ്ങള്‍ എന്നിവയുടെ തീരങ്ങളിലെ നിര്‍മാണ നിയന്ത്രണം 50 മീറ്ററില്‍നിന്ന് 20 മീറ്ററാക്കി ചുരുക്കി. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ ചട്ടത്തില്‍നിന്ന് ഒഴിവാക്കപ്പെടേണ്ടതാണ്.
2011ല്‍ ചട്ടം നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ 2013നകം കേരളത്തിലെ തീരദേശ മലിനീകരണത്തെക്കുറിച്ചും ഓരോ തദ്ദേശ സ്ഥാപനങ്ങളിലും മാറ്റി പാര്‍പ്പിക്കേണ്ടവരെ കുറിച്ചും മാറ്റി പാര്‍പ്പിക്കാനുള്ള സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ല. കൂടാതെ മരടിലെ ഫ്‌ളാറ്റ് കേസില്‍ തീരദേശപരിപാലന നിയമത്തില്‍ പിന്നീട് വരുത്തിയ ഇളവുകള്‍ കൃത്യമായി ബോധ്യപ്പെടുത്തുന്നതിലും സംസ്ഥാനം വീഴ്ച വരുത്തി. അതിനാലാണ് 2011ലെ ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ ഇടപെടലുണ്ടായത്.
ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ നിര്‍ദേശിച്ച സുപ്രീംകോടതി സംസ്ഥാനത്താകമാനം തീരദേശ നിയമം ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരുടെ പട്ടിക തയാറാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പത്തു ജില്ലകളിലെ ടൗണ്‍ പ്ലാനിങ് ഓഫീസര്‍മാര്‍ക്ക് പട്ടിക തയാറാക്കാന്‍ നിര്‍ദേശം നല്‍കിയത്.
പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളാണ് കൈയേറ്റക്കാരില്‍ അധികവും. കൊല്ലം ജില്ലയില്‍ 4,868 കൈയേറ്റങ്ങളുള്ളതായാണ് കണക്ക്. ആലപ്പുഴ ജില്ലയില്‍ 4,536, എറണാകുളത്ത് 4,239 കെട്ടിടങ്ങളുടെ പട്ടികയാണ് കളക്ടര്‍മാര്‍ക്ക് സമര്‍പ്പിച്ചത്.സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളും ഇതില്‍ ഉള്‍പ്പെടുന്നു. ജനുവരി 12ന് അന്തിമ പട്ടിക കൈമാറണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരില്‍നിന്ന് ലഭിച്ച നിര്‍ദേശം. ഇതു സംബന്ധിച്ചുള്ള കരട് ലിസ്റ്റ് അതാത് പഞ്ചായത്തുകളില്‍ പ്രസിദ്ധീകരിച്ച് പൊതുജനങ്ങളില്‍നിന്ന് പരാതി സ്വീകരിക്കേണ്ട ഡിസംബര്‍ 30ന് അവസാനിച്ചു.
എന്നാല്‍, പല പഞ്ചായത്തുകളിലും ലിസ്റ്റ് പ്രസിദ്ധീകരിക്കാനോ പരാതി സ്വീകരിക്കാനോ തയാറാകാതെ ജില്ലാ ഭരണകൂടത്തിന് പട്ടിക കൈമാറുകയാണെന്നാണ് ആക്ഷേപം.
















