ന്യൂദല്‍ഹി: ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ താവളങ്ങള്‍ തകര്‍ക്കുമ്പോള്‍ ഇന്ത്യ ലക്ഷ്യം വച്ചത് ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ ബന്ധുവും കൊടുംഭീകരനുമായ യൂസഫ് അസ്ഹര്‍ ഉള്‍പ്പെടെയുള്ളവരെ. ജയ്‌ഷെ മുഹമ്മദിന്റെ നേതൃനിരയിലെ രണ്ടാമനായ യൂസഫ് അസ്ഹര്‍ മസൂദ് അസ്ഹറിന്റെ ഭാര്യാസഹോദരനാണ്. ബാലാകോട്ടിലെ താവളത്തിന്റെ മുഖ്യചുമതലക്കാരനും യൂസഫായിരുന്നു. യൂസഫ് കൊല്ലപ്പെട്ടതായി സൂചനയുണ്ടെങ്കിലും കൃത്യമായ സ്ഥിരീകരണമില്ല. ഭീകരര്‍ക്കും അവര്‍ക്കു പിന്തുണ കൊടുക്കുന്ന പാക്കിസ്ഥാനും ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇന്ത്യന്‍ ആക്രമണം.
മുഹമ്മദ് സാലിം എന്നും ഉസ്താദ് ഘോറി എന്നും പേരുകളുള്ള ഇയാളായിരുന്നു ഇന്ത്യയില്‍ ജയിലിലായിരുന്ന മസൂദ് അസ്ഹറിനെ മോചിപ്പിക്കാനായി 1999 ല്‍ നടത്തിയ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരന്‍. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഈ ഭീകരന്‍ ഇന്റര്‍പോളിന്റെ പട്ടികയിലുമുണ്ട്.
1999 ഡിസംബര്‍ 24 നായിരുന്നു എട്ടുദിവസം നീണ്ടുനിന്ന വിമാന റാഞ്ചലിന്റെ തുടക്കം. കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തില്‍നിന്നു ഡല്‍ഹിയിലേക്കു പറന്നുയര്‍ന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി- 814 എയര്‍ബസ് എ 300 വിമാനം ഇന്ത്യയുടെ വ്യോമപരിധിയില്‍ പ്രവേശിച്ചയുടനെ തോക്കുധാരികളായ അഞ്ചു പാക്ക് പൗരന്‍മാര്‍ തട്ടിയെടുക്കുകയായിരുന്നു. മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ, ഇന്ത്യ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മൂന്നു ഭീകരരെ മോചിപ്പിക്കണമെന്നായിരുന്നു റാഞ്ചികളുടെ ആവശ്യം.
വിമാനം പടിഞ്ഞാറേക്കു ദിശമാറ്റി പറപ്പിക്കാന്‍ പൈലറ്റിനോടു മുഖംമൂടിധാരി ആജ്ഞാപിച്ചു. ലഖ്നൗവിലേക്കും അവിടെ നിന്നു ലാഹോറിലേക്കും വിമാനം കൊണ്ടു പോകാനായിരുന്നു റാഞ്ചികളുടെ പദ്ധതി. പക്ഷേ, പാക്ക് അധികൃതര്‍ വിമാനം ലാഹോറില്‍ ഇറക്കാന്‍ അനുവദിച്ചില്ല. ആവശ്യത്തിന് ഇന്ധനമില്ലാത്തതിനാല്‍ വിമാനം പഞ്ചാബിലെ അമൃത്‌സറില്‍ ഇറക്കാന്‍ പൈലറ്റ് നിര്‍ബന്ധിതനായി. രൂപന്‍ കത്യാല്‍ എന്ന യാത്രക്കാരനെ റാഞ്ചികള്‍ വധിക്കുകയും ചെയ്തു.
അമൃത്‌സറില്‍നിന്ന് ഇന്ധനം നിറച്ചശേഷം പറന്നുയര്‍ന്ന വിമാനത്തിന് ലാഹോറില്‍ ഇറങ്ങാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കി. അവിടെ ഇറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്തിന്റെ വലത്തേ എന്‍ജിനില്‍ തീയാളി. ആവശ്യത്തിന് ഇന്ധനമില്ലാത്തതിനാലായിരുന്നു ഇത്. ലാഹോറില്‍ നിന്ന് ഇന്ധനം നിറച്ച വിമാനം ദുബായിലേക്കു പറന്നു. ദുബായിലെത്തി 25 യാത്രക്കാരെയും രൂപന്‍ കത്യാലിന്റെ മൃതദേഹവും മോചിപ്പിച്ച ശേഷം പറന്നുയര്‍ന്ന വിമാനം അഫ്ഗാനിസ്ഥാനിലേക്കാണു പോയത്. അവിടെ കാണ്ടഹാറില്‍ വിമാനമിറങ്ങിയതോടെ മോചനശ്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.
വിമാനത്തില്‍ ശേഷിച്ചത് 163 പേരായിരുന്നു. ഇതിനിടെ താലിബാന്റെയും അല്‍ഖായിദയുടെയും പിന്തുണയോടെയാണ് റാഞ്ചല്‍ എന്നു വ്യക്തമായി. മൗലാന മസൂദ് അസ്ഹര്‍, മുഷ്താഖ് അഹമ്മദ് സാഗര്‍, അഹമ്മദ് ഒമര്‍ സഈദ് ഷെയ്ഖ് എന്നിവരെ മോചിപ്പിക്കണമെന്നായിരുന്നു റാഞ്ചികളുടെ ആവശ്യം. ഒടുവില്‍ ഭീകരരുമായി അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ് കാണ്ടഹാറിലെത്തി ബന്ദികളെ മോചിപ്പിക്കുകയായിരുന്നു.
















