തിരുവനന്തപുരം: ഭാവിയിലെ ഇന്ത്യ വര്‍ഗ്ഗരഹിതവും ജാതി രഹിതവും ആയിരിക്കണമെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡു. ജാതിവ്യവസ്ഥയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള മുന്നേറ്റം ഉണ്ടാവേണ്ടത് സമൂഹത്തിന്റെ മനസിലും മനസാക്ഷിയിലും നിന്നാണ്. അത് ഒരു ബൗദ്ധിക വിപ്ലവമായിരിക്കണം, കാരുണ്യ വിപ്ലവമായിരിക്കണം, മാനുഷിക വിപ്ലവമായിരിക്കണം. നാനാത്വത്തിനും വിസമ്മതത്തിനും നിലനില്ക്കാനുള്ള ഇടം കൂടിയായിരിക്കണം നമ്മുടെ രാജ്യമെന്നും അദ്ദേഹം പറഞ്ഞു.
87-ാമത് ശിവഗിരി തീര്‍ത്ഥാടക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി. നാം പുനര്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന രാഷ്‌ട്രത്തില്‍ എല്ലാവര്‍ക്കും അവരുടെ പൂര്‍ണമായ സാധ്യതയില്‍ എത്താനുള്ള, ജീവിതം പൂര്‍ണമായി ജീവിക്കാനുള്ള, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ഉള്ള ഇടം ഉണ്ടാവണം. ജുഗുപ്സാവഹവും മനുഷ്യത്വരഹിതവുമായ അസ്പര്‍ശ്യതയെ നമ്മുടെ ഭരണ ഘടന തന്നെ ശിക്ഷാര്‍ഹമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗവണ്‍മെന്റിന് നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. എന്നാല്‍ ജനങ്ങളുടെ മനോഭാവമാണ് ഒരു പരിധിവരെ ഈ നിയമങ്ങള്‍ എഴുത്തിലും സത്തയിലും നടപ്പിലാക്കപ്പെടുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്. വൈവിധ്യം നിറഞ്ഞ ഒരു രാഷ്‌ട്രത്തെ സാഹോദര്യത്തില്‍ കോര്‍ത്ത, കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച, ഐക്യത്തിന്റെ ശക്തമായ ഒരു ചരട് നമുക്കുണ്ട്. ഇനി വരുന്ന ഓരോ തലമുറകള്‍ക്കും ഈ ചരടിനെ കൂടുതല്‍ ശക്തമാക്കാനുള്ള അഭിവാഞ്ഛ ഉണ്ടാവണം. കാരണം ഐക്യത്തിന്റെ ഈഅടിത്തറയിലാണ് പൂര്‍വികര്‍ നമ്മുടെ രാജ്യം സ്ഥാപിച്ചിരിക്കുന്നത്.
നമ്മെ ഒന്നിപ്പിക്കുന്ന ശക്തികളെക്കാള്‍, നമ്മെ ഭിന്നിപ്പിക്കുന്ന ശക്തികള്‍ പ്രബലരാകുവാന്‍ നാം ഒരിക്കലും അനുവദിക്കരുത്. നാം ജീവിക്കുന്ന സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് സ്പഷ്ടമായ ച്യുതി സംഭവിച്ചിരിക്കുന്നു എന്ന ആശങ്ക എന്നില്‍ വളരുന്നത് ഞാന്‍ തിരിച്ചറിയുന്നുണ്ട്. ധാര്‍മിക നീതിയുടെ പാതയിലേയ്‌ക്ക് നമ്മുടെ രാജ്യത്തെ നാം തിരികെ കൊണ്ടു വരണം. അതുകൊണ്ട് എക്കാലത്തെയും അപേക്ഷിച്ച് ഗുരുവിനെയും ഗുരുവചനങ്ങളെയും ഇന്നാണ് നമുക്ക് ആവശ്യം. മാനസികവും വൈകാരികവും ആധ്യാത്മികവും സമ്മര്‍ദ്ദവും നിര്‍ബന്ധവും വഴിയായിരുന്നു നവീകരണത്തിനുള്ള അദ്ദേഹത്തിന്റെ സമീപനം. മനസിന്റെയും ഹൃദയത്തിന്റെയും ഈ മാറ്റം ഇല്ലാത്തിടത്ത് മറ്റെല്ലാം ഉപരിപ്ലവമായേക്കാം എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഈ മാറ്റമാണ് നമുക്ക് ഇന്ന് ആവശ്യം – ഉപരാഷ്‌ട്രപതി പറഞ്ഞു.
ശ്രീനാരാണ ഗുരുവിന്റെ സാന്നിദ്ധ്യം കൊണ്ടു പരിപാവനമാക്കപ്പെട്ട ശിവഗിരി മഠത്തിലേയ്‌ക്കു വരിക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അഗാധമായ ആദ്ധ്യാത്മിക അനുഭവമാണ്. ഈ ചരിത്രപ്രധാന ദിനത്തില്‍ ഇവിടെ സന്നിഹിതനാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അനല്പമായ ആഹ്ലാദമുണ്ട്. വൈകാതെ ഈ വര്‍ഷം അവസാനിക്കുകയാണ്. പുതിയ ഒരു തുടക്കത്തിനായി നാം എല്ലാവരും കാത്തിരിക്കുന്നു. അനന്യമായ ഈ തീര്‍ത്ഥാടനം സഞ്ചാരികളുടെ ജീവിതത്തില്‍ പുതിയ തുടക്കമാകും എന്നും എനിക്ക് ഉറപ്പാണ്.
ജനങ്ങളുടെ പൂര്‍ണമായ വികാസത്തിനും അഭിവൃദ്ധിക്കും അവര്‍ക്കിടയില്‍ സമഗ്രമായ വിജഞാന രൂപീകരണം ഉണ്ടാവണം എന്ന ഗുരുവിന്റെ ബോധ്യമായിരുന്നു തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യം. അതിന് ചില പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രഥമ ശിവഗിരി തീര്‍ത്ഥാനടം നടന്നത് 1933 ജനുവരി 1 ന് ആണെന്ന് അറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വിശുദ്ധമായ ഈ തീര്‍ത്ഥാന വേളയില്‍ നടത്തിവരാറുള്ള വിവിധ പരിപാടികളില്‍ ഇന്ത്യയുടെ ആരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള വിവിധ വിശിഷ്ഠ വ്യക്തികള്‍ പങ്കെടുത്തിട്ടുണ്ട് എന്നത് പ്രത്യേകം സ്മരണീയമാണ്.
സര്‍വമതങ്ങളുടെയും സമന്വയ ചൈതന്യമായ ഗുരുവിന്റെ അനുയായികളുടെ പരമോന്നത ആരാധാന കേന്ദ്രമായി ശിവഗിരി മാറിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഓരോ വര്‍ഷം കഴിയും തോറും വര്‍ധിച്ചു വരുന്ന തീര്‍ത്ഥാടകരുടെ എണ്ണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
















