തിരുവനന്തപുരം: പൗരത്വം നിയമം ഭേദഗതിചെയ്തതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് സര്‍വകക്ഷിയോഗം വിളിച്ചത് ഭരണഘടനാ വിരുദ്ധം. ലോക്‌സഭയും രാജ്യസഭയും പാസാക്കി രാഷ്‌ട്രപതി ഒപ്പിട്ട് വിജ്ഞാപനം ചെയ്ത നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രക്ഷോഭം നടത്താന്‍ ഗൂഢാലോചന നടത്തുന്നത് ജനാധിപത്യ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമെന്നാണ് ആരോപണം. രാജ്യവിരുദ്ധ പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയേയും സര്‍വകക്ഷിയോഗം ചുമതലപ്പെടുത്തി. ബിജെപി നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നത്. പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, എംപി തുടങ്ങിയവര്‍ അടക്കമുള്ളവരും യുഡിഎഫ് നേതാക്കളും എല്‍ഡിഎഫ് നേതാക്കളും ചില തീവ്രവാദിസംഘടനകളും മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. എന്‍എസ്എസ് അടക്കമുള്ള ഹിന്ദുസംഘടനകളും പ്രമുഖ ക്രിസ്ത്യന്‍ സംഘടനകളും വിട്ടുനിന്നു.
സംയുക്തസമരത്തിന് തത്വത്തില്‍ ധാരണയുണ്ടെങ്കിലും സ്ഥിരം സംവിധാനം ഒരുക്കാനോ എങ്ങനെ വേണമെന്നോ കാര്യത്തില്‍ തീരുമാനം എടുക്കാനായില്ല. പ്രതിപക്ഷം ആവശ്യപ്പെട്ടപോലെ ഡിസംബര്‍ 31 ന് പ്രത്യേക നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കാന്‍ മാത്രമാണ് തീരുമാനിച്ചത്. സര്‍വകക്ഷി സംഘം ഒരുമിച്ച് രാഷ്‌ട്രപതിയെക്കാണുക, പൗരത്വ ഭേദഗതിനിയമത്തിനെതിരെ നടന്ന അക്രമങ്ങളില്‍ കേസുകള്‍ ചുമത്തുന്നത് ഉപേക്ഷിക്കുക, യുഎപിഎ പോലുള്ള നിയമങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ഉപയോഗിക്കാതിരിക്കുക, സര്‍ക്കാര്‍ തലത്തില്‍ പ്രചാരണ പരിപാടികള്‍ നടത്തുക തുടങ്ങിയ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി തള്ളി.
അതേസമയം പ്രക്ഷോഭത്തില്‍ അക്രമം ഉണ്ടായാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകും എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. ചരിത്രകോണ്‍ഗ്രസ്സില്‍ ഗവര്‍ണര്‍ക്കെതിരെ ഉണ്ടായ തരത്തിലുള്ള പ്രതിഷേധങ്ങള്‍ ശരിയല്ലെന്നും അങ്ങനെ ഉണ്ടായാല്‍ കര്‍ശന നടപടിയിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. മാത്രമല്ല സംസ്ഥാനത്ത് പ്രക്ഷോഭങ്ങളുടെ മറവില്‍ അക്രമം അഴിച്ചുവിട്ട് അരാജകത്വം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.
കൂടാതെ സംയുക്ത സമരത്തിന് ഭരണഘടനാ സംരക്ഷണ സമിതി പോലുള്ള പൊതുവേദി രൂപീകരിക്കുന്നതിനെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചതുമില്ല. ഈ വിഷയത്തിലും ഒരുമിച്ചുള്ള പ്രത്യക്ഷ സമരത്തിലും കോണ്‍ഗ്രസ്സ് നേരത്തെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ മുസ്ലിം ലീഗും എതിര്‍പ്പ് അനൗദ്യോഗികമായി അറിയിച്ചു.
















