ബംഗ്ലാദേശിലും പാക്കിസ്ഥാനിലും മതപരമായ പീഡനം നേരിടുന്ന ഹിന്ദുക്കളില്‍ ഭൂരിഭാഗവും ദളിതരാണ്. മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് ജീവിക്കാന്‍ സാധിക്കാതെ ഇന്ത്യയിലേക്ക് വന്ന ദളിതരെ ഇവിടെയും അനുവദിക്കില്ലെന്നാണ് മതമൗലികവാദികള്‍ കലാപത്തിലൂടെ വിളിച്ചുപറയുന്നത്. ദല്‍ഹി ജുമാ മസ്ജിദില്‍ ആ മതാക്രോശത്തിന് മുന്നില്‍നിന്നത് ചന്ദ്രശേഖര്‍ ആസാദെന്ന ദളിത് നേതാവും!. കേരളത്തില്‍ മുസ്ലിം തീവ്രവാദ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനെ പിന്തുണച്ചതില്‍ ഡിഎച്ച്ആര്‍എം എന്ന ദളിത് സംഘടനയുമുണ്ടായിരുന്നു!. ദളിത് നേതാക്കളും സംഘടനകളും ഇസ്ലാമിസ്റ്റുകള്‍ക്ക് തങ്ങളുടെ മതമൗലികവാദത്തിന് മറയിടാനുള്ള മുഖങ്ങള്‍ മാത്രമാണ്. ദളിതരുടെ ഉന്നമനമല്ല, ഇസ്ലാമിക രാജ്യത്തിലേക്കുള്ള ചവിട്ടുപടികള്‍ മാത്രമാണ് അവര്‍ക്ക് അടിസ്ഥാന ജനവിഭാഗങ്ങള്‍. അതുകൊണ്ടാണ് മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് ദളിതരെ ജീവിക്കാന്‍ അനുവദിക്കാത്തത്. ഇനിയും സംശയമുള്ളവര്‍ക്കുള്ള ഉത്തരമാണ് ജെ.എന്‍. മണ്ഡല്‍ എന്ന ജോഗേന്ദ്രനാഥ് മണ്ഡലിന്റെ ജീവിതം.
1904ല്‍ അവിഭക്ത ബംഗാളിലെ ബാരിസാളില്‍ ജനിച്ച മണ്ഡല്‍ അംബേദ്കര്‍ക്കൊപ്പം ഓള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിരുന്നു. വിഭജനത്തിനു ശേഷം മുസ്ലിം ലീഗിന്റെ ക്ഷണമനുസരിച്ച് പാകിസ്ഥാനിലെത്തി നിയമ മന്ത്രിയായി. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 1950 ഒക്ടോബര്‍ എട്ടിന് രാജിവച്ച് ഇന്ത്യയിലെത്തി. ഇത്രയുമാണ് പൊതുസമൂഹത്തില്‍ ചര്‍ച്ചയായ മണ്ഡലിന്റെ ജീവിതം. എന്നാല്‍ ഇസ്ലാമിസ്റ്റുകളും സഹപ്രവര്‍ത്തകരായ കമ്യൂണിസ്റ്റുകളും അവരുടെ ബുദ്ധികേന്ദ്രങ്ങളും മറച്ചുപിടിച്ച മണ്ഡലിന്റെ രാജിക്കത്തില്‍ ഇസ്ലാമിസ്റ്റുകളുടെ കപടദളിത് സ്‌നേഹം വിവരിച്ചിട്ടുണ്ട്. ബംഗാള്‍ ആക്ഷന്‍ ഡേയിലെ ഹിന്ദു കൂട്ടക്കൊലകളും നവഖലിയിലെ വംശഹത്യയും ബലാത്സംഗവും അദ്ദേഹം കുറ്റബോധത്തോടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനം, പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി പട്ടാളക്കാര്‍ക്ക് കാഴ്ചവയ്‌ക്കല്‍, ക്രൂരമായ കൊലപാതകങ്ങള്‍, കൊള്ളയടിക്കല്‍ തുടങ്ങി 36 സംഭവങ്ങള്‍ വിവരിച്ച് പ്രധാനമന്ത്രി ലിയാഖത്ത് അലിഖാനെഴുതിയ കത്തില്‍ ക്ഷേത്രങ്ങളെ നശിപ്പിച്ച് അറവുശാലകളാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ”ഒമ്പത് ദിവസത്തെ ധാക്ക വാസത്തില്‍ കലാപ ബാധിതമായ ഒട്ടു മുക്കാല്‍ പ്രദേശങ്ങളും ഞാന്‍ സന്ദര്‍ശിച്ചു.
ധാക്കയ്‌ക്കും ചിറ്റഗോങ്ങിനും ഇടക്കുള്ള ട്രെയിനുകളില്‍ നൂറു കണക്കിന് നിഷ്‌കളങ്കരായ ഹിന്ദുക്കളെ കൊലപ്പെടുത്തിയ വാര്‍ത്ത എന്നെ ഞെട്ടിച്ചു.
കലാപത്തിന്റെ രണ്ടാം ദിനം ഞാന്‍ കിഴക്കന്‍ ബംഗാള്‍ മുഖ്യമന്ത്രിയെ നേരിട്ട് സന്ദര്‍ശിച്ച് കലാപം മറ്റ് നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പടരുന്നത് തടയുവാനായി വേണ്ട എല്ലാ മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദേശിച്ചു. ഫെബ്രുവരി ഇരുപതിന് (1950) ഹിന്ദുക്കള്‍ കൊല്ലപ്പെട്ട ബരിസാല്‍ ഗ്രാമത്തില്‍ എത്തിയ ഞാന്‍ അവിടത്തെ ദാരുണ സംഭവങ്ങളറിഞ്ഞ് ഞെട്ടി. എല്ലാ ജില്ലകളിലും പോയി മുസ്ലിങ്ങള്‍ നടത്തിയ പാതകങ്ങള്‍ കണ്ട ഞാന്‍ സ്തബ്ധനായി. ജില്ലയുടെ നഗര അതിര്‍ത്തിയില്‍ നിന്ന് ആറ് മൈല്‍ മാത്രം ദൂരെയുള്ള വാഹന സൗകര്യമുള്ള കാസിപുര്‍ മധാബ് പാഷ ലക്കൂട്ടിയ എന്ന സ്ഥലങ്ങളില്‍ വരെ. മധാബ് പാഷയിലെ ജമീന്ദാരിന്റെ വീട്ടില്‍ മാത്രം ഇരുനൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടു.
മുലാടി എന്ന അറിയപ്പെടുന്ന സ്ഥലം നരക തുല്യമായിരുന്നു. നാട്ടുകാരായ മുസ്ലീങ്ങളും ചില ഉദ്യോഗസ്ഥരും പറഞ്ഞതനുസരിച്ച് മുലാദി ബന്ധറില്‍ മാത്രം മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. മുലാദി ഗ്രാമത്തില്‍ പോയ ഞാന്‍ കണ്ടത് അസ്ഥികൂടങ്ങളും നദീ തീരത്ത് പട്ടികളും കഴുകന്മാരും തിന്നു കൊണ്ടിരിക്കുന്ന ശവശരീരങ്ങളുമായിരുന്നു. പ്രായപൂര്‍ത്തിയായ ആണുങ്ങളെ കൊലപ്പെടുത്തിയ ശേഷം യുവതികളെ അക്രമികള്‍ വിതരണം ചെയ്യുകയും വിഭജിച്ചെടുക്കുകയുമായിരുന്നു. പി.എസ്. രാജ്പൂരിന്റെ അതിര്‍ത്തിയില്‍ അറുപത്തി മൂന്ന് പേര്‍ കൊല്ലപെട്ടു, പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു കൈപ്പാട് മാത്രം ദൂരെയുള്ള ഹിന്ദു വീടുകള്‍ കൊള്ളയടിച്ചതിന് ശേഷം ചുട്ടെരിച്ചു വീട്ടുകാരെ ജീവനോടെ കത്തിച്ചു. ബാബുഗഞ്ജ് ബസാറിലെ ഹിന്ദുക്കളുടെ കടകള്‍ കൊള്ളയടിച്ചതിനു ശേഷം കത്തിക്കുകയും ഹിന്ദുക്കളെ കൊല്ലുകയും ചെയ്തു. ബരിസാല്‍ ജില്ലയില്‍ മാത്രം 2500 പേരും ധാക്കയിലും കിഴക്കന്‍ ബംഗാളിലുമായി പതിനായിരം പേരും കൊല്ലപ്പെട്ടു. പാകിസ്ഥാനില്‍ ഇസ്ലാമിന്റെ പേരില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ഞാന്‍ സ്വയം ചോദിച്ച് പോകുന്നു’
കത്തില്‍ വിശദീകരിക്കുന്നു. ഇസ്ലാമിസ്റ്റുകളുടെ ദളിത് സ്‌നേഹത്തില്‍ വിശ്വസിച്ച് പാകിസ്ഥാനിലെത്തി അവിടെ നിയമ മന്ത്രിയായ ജോഗേന്ദ്ര നാഥിന്റെ ജീവിതമാണിത്. ഭൂരിപക്ഷമായിടത്ത് ദളിത് വംശഹത്യയും ന്യൂനപക്ഷമായിടത്ത് ദളിത് പ്രേമവും. ഇത് കപട ദളിത് നേതാക്കളെ രാജ്യം ഓര്‍മ്മിപ്പിക്കേണ്ട സമയമാണ്.
















