ന്യൂദല്‍ഹി: പൗരത്വ നിയമഭേദഗതി ഇന്ത്യയിലെ പൗരന്മാരെ യാതൊരു തരത്തിലും ബാധിക്കാത്തതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സ്വന്തം പൗരത്വം തെളിയിക്കാന്‍ രക്ഷിതാക്കളുടെ പൗരത്വ രേഖകളുമായി വരിനില്‍ക്കണമെന്നതടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കള്ളമാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യന്‍ പൗരന്മാര്‍ ഏതെങ്കിലും തരത്തില്‍ രക്ഷിതാക്കളുടെ രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. 1971ന് മുമ്പുള്ള ജനന സര്‍ട്ടിഫിക്കറ്റുകളോ തിരിച്ചറിയല്‍ രേഖകളോ അച്ഛനമ്മമാരുടേയോ മുത്തച്ഛന്റെയോ ജനനം തെളിയിക്കുന്ന രേഖകളോ ആവശ്യമില്ല. ഇത്തരം പ്രചാരണങ്ങളെല്ലാം വ്യാജമാണ്. അക്ഷരാഭ്യാസമില്ലാത്ത ആളുകള്‍ക്കായി അവരുടെ സമുദായാംഗങ്ങളോ മറ്റു ജനപ്രതിനിധികളോ സാക്ഷികളായി ഹാജരായാല്‍ മതിയാവും. ഇത്തരക്കാര്‍ക്ക് മറ്റു രേഖകള്‍ ആവശ്യമില്ല, ആഭ്യന്തരമന്ത്രാലയത്തിന്റെ വക്താവ് ട്വിറ്റര്‍ പോസ്റ്റിലൂടെ അറിയിച്ചു. ഇന്ത്യന്‍ പൗരത്വത്തിന് അടിസ്ഥാനമായി ആവശ്യമുള്ളത് ജനന തീയതിയോ ജനന സ്ഥലമോ രേഖപ്പെടുത്തിയ തിരിച്ചറിയല്‍ രേഖകളാണ്. ഇത്തരത്തിലുള്ള നിരവധി രേഖകള്‍ എല്ലാവരുടേയും കൈവശമുണ്ട്. അതിനാല്‍ത്തന്നെ ഏതെങ്കിലും ഇന്ത്യന്‍ പൗരനെ പൗരത്വ വിഷയം ബാധിക്കില്ല.
പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള നിരവധി പേര്‍ക്ക് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം നല്‍കിക്കഴിഞ്ഞു. ഇവരില്‍ ഭൂരിപക്ഷവും അതാതു രാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായങ്ങളിലെ ആളുകളാണ്. 2,830 പാക്കിസ്ഥാനികള്‍ക്കും 912 അഫ്ഗാനികള്‍ക്കും 172 ബംഗ്ലാദേശികള്‍ക്കും ആറുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം നല്‍കി. ഈ രാജ്യങ്ങളിലെ മതന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് കൂടി പൗരത്വം നല്‍കാനാണ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയത്. ഇന്ത്യയിലെ നിലവിലെ പൗരന്മാര്‍ക്ക് ഈ നിയമവുമായി യാതൊരു ബന്ധവുമില്ല, കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
















