ഹൈദരാബാദ്: തെലങ്കാനയില്‍ മൃഗഡോക്ടറായ യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി കത്തിച്ചുകൊല്ലുകയും പോലീസ് വെടിവയ്‌പ്പില്‍ കൊല്ലപ്പെടുകയും ചെയ്ത പ്രതികളെ സംബന്ധിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരം പുറത്ത്. ഇവരില്‍ രണ്ടു പേര്‍ ഒന്‍പത് സ്ത്രീകളെ കൂട്ടമാനഭംഗത്തിന് ഇരയാക്കി കത്തിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
ഡിസംബര്‍ ആറിന് മുഹമ്മദ് ആരീഫ്, ജെ. നവീന്‍, ജെ. ശിവ, ചെന്നകേശവലു എന്നിവരാണ് പോലീസ് വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ ആരീഫും ചെന്നകേശവലുവും ഒന്‍പത് സ്ത്രീകളെ മാനഭംഗപ്പെടുത്തി കത്തിച്ചു കൊന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
അറസ്റ്റിലായ ഇവര്‍ വെടിവയ്‌പ്പില്‍ കൊല്ലപ്പെടും മുന്‍പ് വിശദമായി ചോദ്യം ചെയ്തിരുന്നു. കര്‍ണാടകത്തിലും തെലങ്കാനയിലുമായി ഇത്തരം പതിനഞ്ച് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. ഇവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോഴാണ് ഇതിലെ ഒന്‍പതു കേസുകളില്‍ തങ്ങള്‍ക്കുള്ള പങ്ക് ഇവര്‍ സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ കുറ്റം ഏറ്റുപറഞ്ഞ ഒന്‍പതു കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് വെളിപ്പെടുത്തലുകള്‍ ശരിയോയെന്ന് പരിശോധിച്ചുവരികയാണ്. ഇതിന് വിവിധ സംഘങ്ങളെ അതത് സ്ഥലങ്ങളിലേക്ക് അയച്ചിട്ടുമുണ്ട്, പോലീസ് പറഞ്ഞു.
ആരീഫും ചെന്നകേശവലുവും തെലങ്കാനയിലെ ശങ്കര്‍ റെഡ്ഡി, രംഗറെഡ്ഡി, മഹ്ബൂബ് നഗര്‍ എന്നിവിടങ്ങളിലും കര്‍ണാടകത്തിലെ ചില നഗരങ്ങളിലും കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട്. ലൈംഗിക തൊഴിലാളികളെയും ഭിന്നലിംഗക്കാരെയുമാണ് ഇവര്‍ മാനഭംഗപ്പെടുത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്നതെന്നാണ് സൂചന. നവംബര്‍ 27നാണ് നാലു പേരും ചേര്‍ന്ന് തെലങ്കാനയിലെ ഹൈദരാബാദില്‍ യുവതിയെ മാനഭംഗപ്പെടുത്തി കത്തിച്ചുകൊന്നത്. ഇതിന്റെ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഇവരെ പോലീസ് വെടിവച്ചുകൊന്നത്.
















