ന്യൂദല്‍ഹി: നിര്‍ഭയ എന്നാണ് ലോകം അവളെ വിളിച്ചത്. അടങ്ങാത്ത രോഷത്തിന്റെയും നൊമ്പരത്തിന്റെയും പ്രതീകമായിരുന്നു അവള്‍. 2012 ഡിസംബര്‍ 16നു രാത്രി ഒന്‍പതിന് ദല്‍ഹിയിലെ വസന്ത് വിഹാറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി. പതിമൂന്നു ദിവസം ജീവിന്‍ തിരിച്ചുപിടിക്കാന്‍ അവള്‍ പൊരുതിയപ്പോള്‍ ലോകം അവളെ നിര്‍ഭയ എന്നു വിളിച്ചു. ഡിസംബര്‍ 29നു വിദഗ്ധ ചികിത്സയ്‌ക്കിടെ സിംഗപ്പുരിലെ ആശുപത്രിയിലാണ് പെണ്‍കുട്ടി മരിച്ചത്. ഇതാ നിര്‍ഭയയുടെ ആത്മാവിന് നീതി കിട്ടുകയാണ്.
വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അക്ഷയ് കുമാര്‍ സിങ് നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളി. മറ്റു മൂന്നു പ്രതികളുടെയും പുനപ്പരിശോധനാ ഹര്‍ജികള്‍ കോടതി നേരത്തെ തള്ളിയിരുന്നു. നിര്‍ഭയ കേസില്‍ ആറു പേരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ഡ്രൈവര്‍ രാം സിങ് 2013 മാര്‍ച്ചില്‍ ജയിലില്‍ ജീവനൊടുക്കി. രാംസിങ്ങിന്റെ സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് കുമാര്‍ സിങ് എന്നീ നാലു പ്രതികള്‍ക്കു വിചാരണ കോടതി നല്‍കിയ വധശിക്ഷ ആദ്യം ഹൈക്കോടതിയും 2017ല്‍ സുപ്രീംകോടതിയും ശരിവച്ചു.
നഗരം മാത്രമല്ല, രാജ്യം മുഴുവനും ഞെട്ടിയ പീഡന സംഭവത്തിന്റെ വാര്‍ഷിക ദിനമായ നവംബര്‍ 16നു പ്രതികളെ തൂക്കിലേറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനിടെയാണ് അക്ഷയ് കുമാര്‍ സിങ് നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. അതേസമയം, വധശിക്ഷ നടപ്പാക്കാനുള്ള തയാറെടുപ്പുകള്‍ തിഹാര്‍ ജയിലില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. തൂക്കുകയര്‍ നിര്‍മിക്കാന്‍ നിര്‍ദേശിച്ചു. തിഹാറില്‍ ആരാച്ചാര്‍മാര്‍ ഇല്ലാത്തതിനാല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് കൊണ്ടുവരാന്‍ നടപടിയും തുടങ്ങി. അടിയന്തരമായി ആവശ്യപ്പെട്ടാലും രണ്ട് ആരാച്ചാര്‍മാരെ വിട്ടുതരണമെന്നാവശ്യപ്പെട്ട് തിഹാര്‍ ജയില്‍ അധികൃതര്‍ യുപി പോലീസിനു കത്തു നല്‍കി.
തിഹാറിലെ ജയില്‍ നമ്പര്‍ മൂന്നിലാകും പ്രതികളെ തൂക്കിലേറ്റുക. നിര്‍ഭയ കേസില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട വിനയ് ശര്‍മ രാഷ്‌ട്രപതിക്കു ദയാഹര്‍ജി നല്‍കിയിരുന്നു. ഇതു തള്ളണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തതോടെ,ഹര്‍ജി നല്‍കിയതു തന്റെ അറിവോടെയല്ലെന്നും പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ഇയാള്‍ പിന്നീട് രാഷ്‌ട്രപതിയോട് അഭ്യര്‍ഥിച്ചു. വധശിക്ഷ ഉടന്‍ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛനമ്മമാരും കോടതിയെ സമീപിച്ചിരുന്നു.
2013 ജനുവരി 17: നിര്‍ഭയ കേസില്‍ ബസ് ഡ്രൈവര്‍ രാം സിങ്, സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവര്‍ അറസ്റ്റിലായി.
2013 ജനുവരി 21: മറ്റു പ്രതികളും അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റി.
2013 മാര്‍ച്ച് 11: മുഖ്യപ്രതി ഡ്രൈവര്‍ രാം സിങ് തിഹാര്‍ ജയിലില്‍ ജീവനൊടുക്കി.
2013 സെപ്റ്റംബര്‍ 13: നാലു പ്രതികളെ തൂക്കിക്കൊല്ലാന്‍ അതിവേഗ കോടതി വിധിച്ചു.
2014 മാര്‍ച്ച് 13: വധശിക്ഷ ഹൈക്കോടതി ശരിവച്ചു.
2017 മേയ് 5: നാലു പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതിയും ശരിവച്ചു.
2018 ജൂലൈ 9: വിധിക്കെതിരെ മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ പ്രതികള്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി.
2019 ഡിസംബര്‍ 18: അക്ഷയ് കുമാര്‍ സിങ് നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളി.
















