പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും, ഭരണപ്രതിപക്ഷം ഒരുമിച്ച് ഈ നിയമത്തിനെതിരെ തെരുവില്‍ ഇറങ്ങുന്ന കാഴ്ചകളും ശരിയോ തെറ്റോ എന്നൊക്കെ ചര്‍ച്ച ചെയ്യുന്ന തിരക്കിലാണ് കേരളം. എന്നാല്‍, ഭരണഘടനയെപ്പറ്റിയോ, നിയമങ്ങളെപ്പറ്റിയോ അറിയാതെയുള്ള ഒരു വിഡ്ഢിയുടെ വിലാപമാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനവും പ്രതിപക്ഷത്തിന്റെ നിലപാടും എന്ന് ഏതെങ്കിലും നിഷ്കളങ്കര്‍ക്ക് തോന്നുന്നുണ്ടോ. അവിടെയാണ് നമുക്ക് തെറ്റുന്നത്.
അവര്‍ക്കറിയാം, ഇത് നടപ്പുള്ള കാര്യമല്ലെന്നും പറയുന്നത് ഭരണഘടനാവിരുദ്ധവും രാജ്യദ്രോഹവുമാണെന്നും. എന്നിട്ടും ഇവരൊക്കെ ഇത്ര ധൈര്യമായി, ഇത്ര പച്ചയ്ക്ക് രാജ്യത്തെ വെല്ലുവിളിക്കുന്നിടത്താണ് മലയാളി സ്വയം മനസ്സിലാക്കേണ്ടത്. രാജ്യത്ത് അഞ്ച് മുഖ്യമന്ത്രിമാര്‍ മാത്രമാണ് ഈ നിലപാട് സ്വീകരിച്ചത്. ബംഗാളിലെ മമത ബാനര്‍ജിയും കേരളത്തിലെ പിണറായി വിജയനും പഞ്ചാബിലെ അമരീന്ദര്‍ സിങും ഛത്തീസ്ഗഡിലെ ഭൂപേഷ് ഭാഗേലും മധ്യപ്രദേശിലെ കമല്‍നാഥും. ഇനി എന്തുകൊണ്ടാണ് ഇവര്‍ ഈ നിലപാട് എടുക്കുന്നത്. ഇവരെ കേള്‍ക്കാനും, ശ്രദ്ധിക്കാനും, പിന്തുടരാനും, ശക്തിപകരാനും ആള്‍ക്കാരുണ്ട്, സംഘടിതമായ ഒരു വോട്ട് ബാങ്കുണ്ട്. അത് മുസ്ലിം ന്യൂനപക്ഷമാണ്. ആ വോട്ട് ബാങ്കിന്റെ വികാരം ഇവര്‍ക്ക് വളരെ വലുതാണ്.
രാജ്യത്തെ മുസ്ലിം ജനതയില്‍ ഭൂരിപക്ഷവും പൊതുവേ വളരെ പിന്നാക്കാവസ്ഥയിലാണ്. വിദ്യാഭ്യാസപരമായും, തൊഴില്‍പരമായും, ചിന്താഗതി കൊണ്ടുമെല്ലാം അവര്‍ ദേശീയമുഖ്യധാരയില്‍ നിന്നും ഒരുപാടകലെയാണ്. അവരെ അങ്ങനെ നിലനിര്‍ത്തുന്നതില്‍ ഒന്നാം പ്രതി മുസ്ലിം നേതൃത്വവും, രണ്ടാം പ്രതി ഇന്ത്യയിലെ കപടമതേതര രാഷ്ട്രീയ നേതൃത്വങ്ങളുമാണ്. ഈ രണ്ടുകൂട്ടരുടെയും ജീവവായു എന്നത് മുസ്ലിം ന്യൂനപക്ഷങ്ങളുടെ അരക്ഷിത ബോധവും, ഭീതിയുമാണ്. വിദ്യാഭ്യാസവും, ജീവിതനിലവാരവുമുള്ള ഒരു ജനത ഒരിക്കലും ഇങ്ങനെയുള്ള ഭീതിക്ക് വഴിപ്പെടില്ല. അവര്‍ ആരുടേയും കൈയിലെ ചട്ടുകം ആവുകയുമില്ല. അങ്ങനെ വന്നാല്‍ ആദ്യം ഇല്ലാതാകുന്നത് മുസ്ലിം വോട്ടുബാങ്ക് എന്ന സങ്കല്‍പ്പം തന്നെയാണ്. സബ്കാ സാഥ്, സബ്കാ വികാസ് എന്ന എക്കാലത്തെയും വലിയ വികസന പദ്ധതികളുമായി, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ഈ വോട്ടുബാങ്കിന്റെ കടയ്ക്കലാണ് കത്തിവെച്ചത്. ഉത്തരേന്ത്യയില്‍ സൗജന്യമായി ഗ്യാസും, വൈദ്യുതിയും, വീടും, ശൗചാലയുമെല്ലാം ലഭിച്ച ജനലക്ഷങ്ങളില്‍ നല്ലൊരു വിഭാഗം മുസ്ലിങ്ങളാണ്. ഇക്കണ്ട കാലം മുഴുവന്‍ തങ്ങളുടെ മതനേതൃത്വവും, രാഷ്ട്രീയ നേതൃത്വങ്ങളും ചെയ്തുകൊണ്ടിരുന്നത് കൊടുംചതികളായിരുന്നുവെന്ന് ആ പാവങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. അവര്‍കൂടി ചേര്‍ന്നാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് വന്‍ ഭൂരിപക്ഷം നല്‍കിയത്.
കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ ആശങ്കയും ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥയും, നിലനില്‍പ്പ് തന്നെ അപകടത്തിലാകുമ്പോഴുള്ള ഭ്രാന്തമായ പരക്കം പാച്ചിലുമൊക്കയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ തീരാ തലവേദനകളായിരുന്ന കശ്മീര്‍, അയോദ്ധ്യ പ്രശ്നങ്ങള്‍ നേരമൊന്ന് ഇരുട്ടിവെളുക്കുമ്പോഴേക്ക് പുഷ്പം പോലെ അവസാനിക്കുന്നതും, ലോകം മുഴുവന്‍ ഭീകരമായ സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും അതില്‍പ്പെടാതെ പിടിച്ചു നില്ക്കുന്നതും, ഏതാണ്ടെല്ലാ ലോകരാജ്യങ്ങളുമായും നേതൃപരമായ ബന്ധം വളര്‍ത്തുന്നതുമെല്ലാം അവിശ്വസനീയതയോടെ നിരീക്ഷിക്കേണ്ടതാണ്.
കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷനിര, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തങ്ങളുടെ അവസാനം കണ്മുമ്പില് കാണുകയാണ്. ആ മരണവെപ്രാളത്തില്‍ കൈയില്‍ കിട്ടിയ ഒരു കച്ചിത്തുരുമ്പാണ് പൗരത്വബില്‍. അതവര് പരമാവധി ഉപയോഗിക്കുന്നു. സ്വാഭാവികം. അത്രേയുള്ളൂ. അല്ലാതെ പിണറായി വിജയനോ പ്രതിപക്ഷത്തിനോ തങ്ങളുടെ ഉത്തരവാദിത്വങ്ങളെപ്പറ്റി അറിവില്ലാത്തതു കൊണ്ടല്ല ഭരണഘടനാ വിരുദ്ധമായ ഈ വിഡ്ഢിവേഷം കെട്ടുന്നത്. ഈ വിഡ്ഢിവേഷത്തിലൂടെ അവര്‍ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നത് ഇവിടുത്തെ മുസ്ലിം ജനതയെയാണ്. അതിലൊരു പരിധിവരെ അവര്‍ വിജയിക്കുന്നുമുണ്ട്.
പക്ഷേ, ഇന്നുവരെ കച്ചിത്തുരുമ്പുകള്‍ ആരെയും രക്ഷിച്ചിട്ടില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെക്കാളേറെ വലിയ മാനങ്ങളുള്ള, പകയോളം നീളുന്ന മോദിവിരുദ്ധത പ്രതിപക്ഷ പാര്‍ട്ടികളെ പ്രത്യേകിച്ച് ഇടതു പാര്‍ട്ടികളെ കൊണ്ടെത്തിക്കുന്നത് അവരുടെ സര്‍വ്വനാശത്തിലേക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: