ഗാന്ധിനഗര്‍: ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി നാനാവതി മേത്ത കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട്. ഐപിഎസ് ഉദ്യോഗസ്ഥരായ ആര്‍.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട്, രാഹുല്‍ ശര്‍മ്മ എന്നിവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായിരുന്നെന്ന് വിശദമായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുജറാത്ത് എഡിജിപിയായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ അസംതൃപ്തനായ ഓഫീസറായിരുന്നു. നിയമവിരുദ്ധമായ നിരവധി ഉത്തരവുകള്‍ മോദി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നാണ് അദ്ദേഹം സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍, ആദ്യം നല്‍കിയ സത്യവാങ്മൂലത്തിലോ സമര്‍പ്പിച്ച തെളിവുകളിലോ ഈ ആരോപണം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങിയതോടെയാണ് ഈ ആരോപണം അടുത്ത സത്യവാങ്മൂലത്തില്‍ ഉന്നയിച്ചത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് ശ്രീകുമാര്‍. 1972 ബാച്ച് ഐപിഎസ് ഓഫീസറായിരുന്നു.
സഞ്ജീവ് ഭട്ട് കലാപവുമായി ബന്ധപ്പെട്ടു പറഞ്ഞത് കള്ളമായിരുന്നു, റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കലാപസമയത്ത് ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോയുടെ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു സഞ്ജീവ് ഭട്ട്. കലാപത്തില്‍ മോദിക്കു പങ്കുണ്ടെന്നു കാട്ടിയാണ് സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഭട്ട് 2011 മുതല്‍ സസ്പെന്‍ഷനിലായിരുന്നു. 2015ല്‍ ഭട്ടിനെ പോലീസ് സേനയില്‍ നിന്ന് പുറത്താക്കി. ഇപ്പോള്‍ കസ്റ്റഡിക്കൊലയില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
കലാപത്തില്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ മുന്‍മന്ത്രി ഭാരത് ബാരോട്ട്, പരേതരായ മുന്‍ മന്ത്രിമാരായ ഹരേണ്‍ പാണ്ഡ്യ, അശോക് ഭട്ട് എന്നിവരെയും കുറ്റവിമുക്തരാക്കി. കലാപം ആസൂത്രിതമല്ല, ട്രെയിന്‍ കത്തിച്ച് രാമസേവകരെ കൊന്നതിനെത്തുടര്‍ന്നുണ്ടായ തിരിച്ചടിയാണ്. ഗോധ്ര സംഭവ ശേഷം ഹിന്ദു സമുദായത്തിലെ വലിയൊരു വിഭാഗം രോഷാകുലരായി. അവര്‍ മുസ്ലിങ്ങളെയും അവരുടെ സ്വത്തു വകകളും ആക്രമിക്കുകയായിരുന്നു. പോലീസിനെ കൂടുതല്‍ ശാക്തീകരിക്കണമെന്നും അവര്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ നല്‍കണമെന്നും വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ഒരു മതനേതാവിനെയും അനുവദിക്കരുതെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിങ്ങില്‍ നിയന്ത്രണം പാലിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. പരിധി വിടുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണം. കമ്മീഷന്‍ വ്യക്തമാക്കി.
2002 ഫെബ്രുവരി 27ന് ഗോധ്ര റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് സബര്‍മതി എക്‌സ്പ്രസിന്റെ എസ് ആറ് കോച്ച് പെട്രോള്‍ ഒഴിച്ച് കത്തിച്ചതിനെത്തുടര്‍ന്ന് 59 രാമസേവകരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതും നിരവധി പേര്‍ കൊല്ലപ്പെട്ടതും. ഇവരില്‍ മുസ്ലിങ്ങളും ഹിന്ദുക്കളും പെടുന്നു. കലാപശേഷം മോദി സര്‍ക്കാര്‍ ജസ്റ്റിസ് (റിട്ട) കെ.ജി. ഷായുടെ നേതൃത്വത്തിലുള്ള ഏകാംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. പ്രതിപക്ഷ ആവശ്യം പരിഗണിച്ച് കമ്മീഷനില്‍ ഒരാളെ കൂടി നിയമിച്ച് ജസ്റ്റിസ് (റിട്ട) ജി.ടി. നാനാവതിയെ അധ്യക്ഷനാക്കുകയായിരുന്നു. ഷാ മരിച്ചതിനെത്തുടര്‍ന്ന് ജസ്റ്റിസ് (റിട്ട) അക്ഷയ് മേത്തയെ അംഗമാക്കി.
2004 ആഗസ്ത് അഞ്ചിന് കമ്മീഷന്റെ അന്വേഷണ വിഷയങ്ങള്‍ വിപുലമാക്കി. കലാപത്തില്‍ മോദിയുടെയും മന്ത്രിമാരുടെയും പങ്കു കൂടി അന്വേഷിക്കാന്‍ കമ്മീഷനോട് നിര്‍ദേശിച്ചു. ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച് രാമസേവകരെ ചുട്ടുകൊന്നതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന കണ്ടെത്തലാണ് കമ്മീഷന്‍ 2008ല്‍ സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
















