വിശപ്പടക്കാന്‍ കണ്ണീരുകൊണ്ട് കുഴച്ച മണ്ണുതിന്നുന്ന കുട്ടികളുള്ള സംസ്ഥാനമാണ് കേരളം. ഉള്‍വനത്തില്‍നിന്നോ ഒറ്റപ്പെട്ട ഊരുകളില്‍ നിന്നോ ഉള്ള വാര്‍ത്തയല്ല ഇത്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്റെ വിളിപ്പാടകലെ നിന്നു പുറത്തുവന്ന വാര്‍ത്തയില്‍ മലയാളികള്‍ പകച്ചു നിന്നതാണ്. പക്ഷേ ഭരണക്കാര്‍ ഈ വാര്‍ത്ത പുറത്തു വന്നതെങ്ങനെ എന്നതിനെക്കുറിച്ചാണ് അന്വേഷണം വേണ്ടത് എന്ന തീരുമാനത്തിലാണ്. അതങ്ങനെ കുറെമാസം തള്ളി നീക്കും. പിന്നെ ഇങ്ങനെയൊരു സംഭവത്തെക്കുറിച്ചാര്‍ക്കും ഓര്‍മയുണ്ടാകില്ല. നാവെടുത്താല്‍ പഞ്ഞപ്പാട്ട് മാത്രം പാടുന്ന ധനമന്ത്രിയുള്ള ഈ സംസ്ഥാനത്ത് പൊതുകടത്തിന്റെ കണക്ക് രണ്ടുലക്ഷം കോടി കവിഞ്ഞു. ആളോഹരി കടം മുക്കാല്‍ലക്ഷത്തിനടുത്തായി. ചെലവുകള്‍ക്കായി ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം 25,985 കോടി രൂപയാണ് പൊതുവിപണിയില്‍നിന്ന് വായ്‌പയെ എടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം (2016, 17 സാമ്പത്തിക വര്‍ഷം) 29,983.54 കോടി വായ്‌പയെടുത്തു. കടമായി 12.307 കോടിയും ലഘുസമ്പ്യാദ്യം, പ്രോവിഡന്റ് ഫണ്ട് എന്നിവയിലൂടെ 8,939 കോടി രൂപയും സര്‍ക്കാരിന് ലഭിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 54,843 കോടി രൂപയാണ് ആകെ കടമെടുത്തത്. സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്നു ശതമാനമാണ് വാര്‍ഷിക കടമെടുപ്പ് പരിധി. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20,402 കോടി രൂപയാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്നത്.
സാമ്പത്തിക അച്ചടക്കം പാലിക്കാത്തതും ശമ്പളത്തിനും പെന്‍ഷനുമായി വലിയ തുക നീക്കിവയ്‌ക്കേണ്ടിവരുന്നതുമാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തോടെ വര്‍ഷത്തില്‍ 7,600 കോടി രൂപയാണ് സംസ്ഥാനത്തിന് അധികമായി കണ്ടെത്തേണ്ടത്. മൊത്തം ചെലവിന്റെ 45 ശതമാനമാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളത്തിനും പെന്‍ഷനുമായി നീക്കിവയ്‌ക്കുന്നത്. അതായത് 48,968 കോടി രൂപ. ശമ്പളത്തിന് 31,903 കോടിയും പെന്‍ഷന് 7,065 കോടിയും. മുന്‍പ് കടം വാങ്ങുന്നത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു. ഇപ്പോള്‍ കടം വാങ്ങുന്നത് നിത്യചെലവുകള്‍ക്കും കടംവീട്ടാനുമാണ്. പലിശ കൊടുക്കാന്‍ പോലും കടം വാങ്ങുന്ന അവസ്ഥ. ഇങ്ങനെ കടം പെരുകുന്നത് നല്ല ലക്ഷണമല്ല. അനാവശ്യ ചെലവുകള്‍ കുറച്ച് വരുമാനത്തിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തണം. ധനകാര്യമാനേജുമെന്റിനെക്കുറിച്ച് നിശ്ചയമുള്ളവരെല്ലാം പറയുന്ന നിര്‍ദ്ദേശമാണിത്. പക്ഷേ ഈ സര്‍ക്കാര്‍ അതൊന്നും കേള്‍ക്കുന്നില്ല. വിത്തെടുത്ത് കുത്തുന്ന ശൈലി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മുഖ്യമന്ത്രിയും പരിവാരങ്ങളും നിക്ഷേപം തേടി വിദേശയാത്ര നടത്തിയതിനെയൊന്നും വിമര്‍ശിക്കുന്നില്ല. മുഖ്യമന്ത്രി അവകാശപ്പെടുന്നതുപോലെ ലക്ഷംകോടി രൂപ ഒഴുകിയെത്താന്‍ പോകുന്നു എന്ന അവകാശ വാദങ്ങള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയനും നിക്ഷേപം തേടി അമേരിക്കയിലടക്കം പോയി. അന്നും കുറെ അവകാശവാദങ്ങളുണ്ടായി. എന്നിട്ട് എന്തുസംഭവിച്ചു എന്ന് എല്ലാവര്‍ക്കുമറിയാം. പുറത്തുനിന്ന് നിക്ഷേപം വന്നില്ലെങ്കില്‍ ഇവിടെ സ്വരൂപിക്കുന്ന തുച്ഛമായ പണമെങ്കിലും കരുതിവയ്‌ക്കാന്‍ കഴിയേണ്ടെ? അതില്ല.
പോലീസിന് വേണ്ടി ഹെലികോപ്റ്റര്‍ വാങ്ങുന്നു. ലക്ഷങ്ങളാണ് ഓരോ ദിവസവും അതിനുള്ള ചെലവ്. കേരളം ഒരു വലിയ സംസ്ഥാനമൊന്നുമല്ല. അത്യാവശ്യത്തിന് ഹെലികോപ്റ്റര്‍ ലഭിക്കാറുണ്ട്. ഉപയോഗിക്കുകയും ചെയ്യുന്നു. അടുത്തിടെ മുഖ്യമന്ത്രി ഇടുക്കിയില്‍ പോയത് സ്വന്തം ഹെലികോപ്റ്ററിലല്ലല്ലോ. അതും പോട്ടെ ഇവിടുത്തെ 75 കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരെ പഠനത്തിന് വിദേശത്തേക്കയയ്‌ക്കുന്നു. ഇനിയും കുറെ പേരെ വിദേശത്ത് അയയ്‌ക്കുമെന്നാണ് മന്ത്രി ജലീല്‍ ആവര്‍ത്തിക്കുന്നത്. എത്ര ലക്ഷം ചെലവാക്കുമെന്ന് തിരിച്ചുവന്നാലും അറിയാന്‍ വഴിയില്ല. മുഖ്യമന്ത്രിക്കും പരിവാരത്തിനും ചെലവായ തുക എത്രയെന്ന് പറയാന്‍ പോലും കഴിഞ്ഞില്ലല്ലോ. സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുപോലും മുടങ്ങിക്കിടക്കുകയാണ്. കടക്കെണിയിലായ സര്‍ക്കാര്‍ അടിയന്തിരനിത്യനിദാന ചെലവിന് ചെത്തുതൊഴിലാളികളുടെ ക്ഷേമനിധിപ്പണത്തില്‍ നിന്ന് 500 കോടി രൂപ എടുക്കുന്നു. 500 കോടി ഒറ്റയടിക്കു ക്ഷേമനിധിയില്‍ നിന്ന് എടുക്കുന്നതോടെ ചെത്തു തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പെന്‍ഷ
നും മറ്റ് ആനുകൂല്യങ്ങളും തടസപ്പെടുമെന്ന് തീര്‍ച്ച. കേന്ദ്രത്തില്‍ നിന്നു ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ കരാറുകാര്‍ക്കും മറ്റും നല്‍കാന്‍ സര്‍ക്കാരിന്റെ കൈവശം പണമില്ലത്രെ. കഴിയുന്നിടത്തു നിന്നൊക്കെ പണം സ്വരൂപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ പിഴിയുന്നത്. ഇങ്ങനെ പോയാല്‍ ‘കേരളം’ കുത്തുപാള കുറെ എണ്ണം കൂടി സംഘടിപ്പിച്ചേ മതിയാകൂ.
















